ഡ്രോണ്‍ കണ്ണുകള്‍ പിടിച്ചെടുത്ത ബിഗ്‍ഫൂട്ട്, യാഥാര്‍ത്ഥ്യമോ? വൈറലായി ഒരു വീഡിയോ !

ഹിമാലയത്തിലെ മഞ്ഞു മനുഷ്യനെന്ന് അറിയപ്പെടുന്ന ‘യതി’ ഇന്നും ഒരു യാഥാര്‍ത്ഥ്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. യതി ഒരു സങ്കല്പം മാത്രമാണെന്നാണ് ശാസ്ത്ര ലോകം കണക്കാക്കുന്നത്.

സമാനമായ രീതിയില്‍ വടക്കേ അമേരിക്കയില്‍ ബിഗ്‍ഫൂട്ട് (Bigfoot) എന്ന പേരില്‍ ഒരു സങ്കല്പമുണ്ട്. 1997 ല്‍ ഇറ്റാലിയന്‍ പര്‍വ്വതാരോഹകനായ റെയ്നോള്‍ഡ് നെസ്നര്‍ യതിയെ കണ്ടതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനും സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ബിഗ്‍ഫൂട്ട് അഥവാ സാസ്‌ക്വാച്ചിനെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ദി പാരാനോർമൽ ചിക് എന്ന ടിക് ടോക്ക് ഉപയോക്താവ് രംഗത്തെത്തി. ഈ വീഡിയോ യൂട്യൂബില്‍ പങ്കുവച്ചതാകട്ടെ കെൻസ് കാർപെൻട്രി എന്നയാളാണ്.

‘സാസ്ക്വാച്ച്, ബിഗ്ഫൂട്ട് അല്ലെങ്കിൽ കരടി? യാഥാര്‍ത്ഥ്യമല്ല’ എന്ന് കുറിച്ച് കൊണ്ടായിരുന്നു കെന്‍സ് തന്‍റെ വീഡിയോ യൂട്യൂബില്‍ പങ്കുവച്ചത്. എന്നാല്‍ ഈ വീഡിയോ ടിക് ടോക്കില്‍ പങ്കുവച്ച് കൊണ്ട് ദി പാരാനോർമൽ ചിക്, ബിഗ്‍ഫൂട്ട് യാഥാര്‍ത്ഥ്യമാണെന്ന് അവകാശപ്പെട്ടു. ബിഗ്‍ഫൂട്ടിനെ കുറിച്ച് പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച വീഡിയോ ഇതാണെന്നും കഴിഞ്ഞ വര്‍ഷം ഒരു കരടി കുടുംബത്തെ തേടുന്നതിനിടെ ഞാന്‍ ബിഗ്‍ഫൂട്ടിനെ കണ്ടിട്ടുണ്ടെന്നും ദി പാരാനോർമൽ ചിക് അവകാശപ്പെട്ടു. യുഎസിലെ മഞ്ഞുവീഴ്ചയുള്ള വനത്തിന് മുകളിലൂടെയുള്ള ഡ്രോൺ ദൃശ്യങ്ങളായിരുന്നു കെൻസ് കാർപെൻട്രി തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്.

വീഡിയോയില്‍ മഞ്ഞിന് മുകളിലൂടെ ബിഗ്ഫൂട്ടിനെപ്പോലെ തോന്നിക്കുന്ന, ഉയരമുള്ള, രോമങ്ങളുള്ള, ഒരു രൂപത്തിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നു. എന്നാല്‍ പിന്നീട് ഇത് ഒരു തമാശ വീഡിയോയാണെന്ന് കെന്‍ തന്നെ പറഞ്ഞു. പക്ഷേ. ടിക് ടോക്കില്‍ വലിയ തോതില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടു. ഇതിനിടെ ന്യൂ മെക്സിക്കോയിലെ ടാവോസ് കൗണ്ടി ബിഗ്‍ഫൂട്ടിലെ കണ്ടാല്‍ എന്ത് ചെയ്യണമെന്ന് സൂചിപ്പിച്ച് കൊണ്ട് ചില മുന്നറിയിപ്പുകള്‍ നല്‍കി. എന്നാല്‍ ഈ മുന്നറിയിപ്പ് വ്യാജമായിരിന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിഗ്‍ഫൂട്ട് യാഥാര്‍ത്ഥ്യമാണോയെന്ന് ഇതുവരെ പരിശോധിച്ചിട്ടില്ലെന്നായിരുന്നു യുഎസ് വനം വകുപ്പ് അറിയിച്ചത്. എന്നാല്‍, മനുഷ്യന്‍റെ കൗതുകത്തിന് കുറവില്ലെന്ന് വീഡിയോകള്‍ക്ക് ലഭിച്ച പ്രതികരണത്തില്‍ നിന്നും വ്യക്തം.

Advertisement