അടിയന്തരമായി പണം വേണം: കറാച്ചി തുറമുഖം യുഎഇക്ക് കൈമാറാൻ പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന പാക്കിസ്ഥാൻ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് യുഎഇക്ക് കൈമാറും. രാജ്യാന്തര നാണയനിധിയിൽനിന്നുള്ള ഫണ്ട് ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ അടിയന്തരമായി പണലഭ്യത ഉറപ്പുവരുത്തുകയാണ് ഈ കരാർ കൊണ്ട് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്.

ഇന്റർ–ഗവൺമെന്റൽ കൊമേഴ്സ്യൽ ട്രാൻസാക്‌ഷൻസ് കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതിയുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ധനമന്ത്രി ഇസ്‌ഹാഖ് ധറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കറാച്ചി പോർട്ട് ട്രസ്റ്റും (കെപിടി) യുഎഇ സർക്കാരും തമ്മിൽ കരാറിലെത്താൻ ഒരു സമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചുവെന്ന് പാക്കിസ്ഥാൻ മാധ്യമമായ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. തുറമുഖത്തിന്റെ പ്രവർത്തനം, അറ്റകുറ്റപ്പണികൾ, നിക്ഷേപം, വികസനം എന്നിവയെക്കുറിച്ചുള്ള കരട് തയാറാക്കുന്നതും ഇവരുടെ ചുമതലയാണ്.

കഴിഞ്ഞ വർഷമാണ് പാക്കിസ്ഥാൻ ഇന്റർനാഷനൽ കണ്ടെയ്നെർസ് ടെർമിനൽസിന്റെ (പിഐസിടി) നിയന്ത്രണത്തിലുള്ള കറാച്ചി തുറമുഖം ഏറ്റെടുക്കുന്നതിൽ യുഎഇ സർക്കാർ താൽപര്യം കാട്ടിയത്. അബുദാബി(എഡി) പോർട്സ് ഗ്രൂപ്പിന്റെ കീഴിലുള്ള അബുദാബി പോർട്സിനാകും തുറമുഖത്തിന്റെ നിയന്ത്രണം. യുഎഇയിൽ 10 തുറമുഖങ്ങളും ടെർമിനലുകളും നിലവിൽ നിയന്ത്രിക്കുന്നത് എഡി പോർട്സ് ഗ്രൂപ്പ് ആണ്.

Advertisement