മുസ്‍ലിം പള്ളിയിലെ ഭീകരാക്രമണം; ചാവേറെന്നു സംശയിക്കുന്നയാളുടെ ശിരസ് കണ്ടെത്തി

പെഷവാർ (പാക്കിസ്ഥാൻ) : പെഷാവർ നഗരത്തിലെ മുസ്‌ലിം പള്ളിയിൽ ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കി പൊട്ടിത്തെറിച്ച ചാവേറിന്റെ ശിരസ് കണ്ടെത്തിയതായി റിപ്പോർട്ട്. പള്ളിയിൽ പ്രാർഥനയ്‌ക്കായി ഒത്തുകൂടിയ ആളുകൾക്കിടയിൽ നടന്ന ചാവേറാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 93 പേരാണ്. 221 പേർക്കു പരുക്കേറ്റു.

പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും കൂടുമെന്നാണ് വിവരം. ഇതിനിടെയാണ് ചാവേറെന്നു സംശയിക്കുന്നയാളുടെ ശിരസ് കണ്ടെത്തിയത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ തെഹ്‌രിക് ഇ താലിബാന്‍ പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തിരുന്നു.

പ്രവിശ്യയിലെ പൊലീസ് ആസ്ഥാനവും ഭീകരവിരുദ്ധ സേനാ ഓഫിസും സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയിൽ ഇന്നലെ ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിലേറെയും പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരുമാണ്. ഉച്ചകഴിഞ്ഞ് 1.40 ന് പൊലീസുകാരും ബോംബ് സ്ക്വാഡും ഉൾപ്പെടെ പ്രാർഥനയിൽ മുഴുകിയിരിക്കെ, മുൻനിരയിലുണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. പള്ളിക്കുള്ളിൽ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ മേൽക്കൂര താഴേയ്ക്കു പതിച്ചാണ് ഒട്ടേറെപ്പേർ മരിച്ചത്.

സ്ഫോടനത്തിൽ മസ്ജിദിന്റെ ഒരു ഭാഗം തകർന്നു. സ്‌ഫോടനം നടക്കുമ്പോൾ നാനൂറോളം പൊലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് ഉണ്ടായിരുന്നു. നിരോധിത സംഘടനയായ ടിടിപി സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് മുൻപും ചാവേർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നഗരത്തിലെ ഷിയാ പള്ളിക്കുള്ളിൽ നടന്ന സമാനമായ ആക്രമണത്തിൽ 63 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സംഭവത്തിന് പിന്നിലുള്ള അക്രമികൾക്ക് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ഇസ്‌ലാമാബാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി.

Advertisement