വിമാനം 37,000 അടി ഉയരത്തിൽ പറക്കവേ പൈലറ്റുമാര്‍ ഉറങ്ങി

അഡിസ് അബാബ: സുഡാനിലെ കാർട്ടൂമില്‍ നിന്ന് എത്യോപ്യയിലെ അഡിസ് അബാബയിലേക്ക് പോകുകയായിരുന്ന ഫ്ലൈറ്റ് ET343 എന്ന വിമാനത്തിലെ പൈലറ്റുമാർ 37,000 അടി ഉയരത്തിൽ സഞ്ചരിക്കവേ ഉറങ്ങിപ്പോയി. ആഗസ്ത് 15 നാണ് സംഭവം. ഏവിയേഷൻ ഹെറാൾഡ് പറയുന്നതനുസരിച്ച്, അഡിസ് അബാബ ബോലെ എയർപോർട്ടിലേക്ക് ഇറങ്ങേണ്ട വിമാനത്തിലെ പൈലറ്റുമാരെ എയർ ട്രാഫിക് കൺട്രോൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഏവിയേഷൻ അനലിസ്റ്റ് അലക്‌സ് മച്ചറസ് തന്‍റെ ട്വിറ്ററിൽ കുറിച്ചു: ‘ആഫ്രിക്കയിലെ ഏറ്റവും വലിയ എയർലൈനിലുണ്ടായ സംഭവത്തെക്കുറിച്ച് ഉത്കണ്ഠയോടെ പറയുന്നു എത്യോപ്യൻ എയർലൈൻസ് ബോയിംഗ് 737 #ET343 ലക്ഷ്യസ്ഥാനമായ അഡിസ് അബാബയിൽ എത്തുമ്പോഴേക്കും 37,000 അടി ഉയരത്തിലായിരുന്നു. എന്തുകൊണ്ടാണ് അത് ലാൻഡിംഗിനായി ഇറങ്ങാൻ തുടങ്ങിയില്ല? രണ്ട് പൈലറ്റുമാരും ഉറക്കത്തിലായിരുന്നു.

എയർ ട്രാഫിക് കൺട്രോളർമാർ പലതവണ പൈലറ്റുമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. റൺവേയ്ക്ക് മുകളിലൂടെ വിമാനം പറന്നപ്പോള്‍ (ക്രൂയിസിംഗ് ഉയരത്തിൽ), ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിച്ചു. ഈ മുന്നറിയിപ്പ് ശബ്ദം പൈലറ്റുമാരെ ഉണർത്തി. അവര്‍ വിമാനത്തിന്‍റെ ഇറക്കം ആരംഭിക്കുകയും ഒടുവില്‍ വിമാനം സുരക്ഷിതമായി ഇറക്കിയതായി അദ്ദേഹം തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

വിമാനത്തിന്‍റെ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കുകയും അലാറം മുഴക്കുകയും ചെയ്തപ്പോഴാണ് പൈലറ്റുമാര്‍ ഉറക്കം വിട്ട് എഴുന്നേറ്റേത്. സംഭവം പുറത്തറിഞ്ഞതോടെ വിമര്‍ശനവുമായി നിരവധി പേരെത്തി. ഇത് പ്രഫഷണലിസമല്ലെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. മാത്രമല്ല ഏറെ അപകടകരമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഏറെ പേര്‍ പൈലറ്റുമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ ചിലര്‍ ഇതിനെ എതിര്‍ത്തു. കാരണം, പൈലറ്റുമാര്‍ക്ക് അമിത ജോലി ഭാരം നല്‍കിയ കമ്പനി അത് മൂടിവച്ചെന്നും ആരോപണമുയര്‍ന്നു.

കഴിഞ്ഞ ഏപ്രിലിലും ഇതിന് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നും വിമാനം പറക്കവെ പൈലറ്റുമാർ ഉറങ്ങിപ്പോയതായി എബിസി 7 ഐവിറ്റ്നസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 250 യാത്രക്കാരുമായി ന്യൂയോർക്ക് സിറ്റിയിൽ നിന്ന് റോമിലേക്ക് യാത്ര തിരിച്ച വിമാനമായിരുന്നു അത്. വിമാനങ്ങള്‍ക്ക് ഓട്ടോപൈലറ്റ് മോഡില്‍ പറക്കാന്‍ സാധിക്കുമെങ്കിലും അത് മികച്ചതോ സുരക്ഷിതമോ അല്ലെന്ന് ഏവിയേഷൻ അനലിസ്റ്റായ ജോൺ നാൻസ് പറയുന്നു.

Advertisement