ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത പ്രദേശങ്ങളിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ നിര്‍ദേശം

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. രോഗബാധിത പ്രദേശങ്ങളിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍
പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എന്‍1. എന്നാല്‍ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കം വൈറസ് പടരുന്നതിനുള്ള വഴികളാണ്. അണുബാധ ഇതുവരെ മനുഷ്യരില്‍ എളുപ്പത്തില്‍ പകരാന്‍ സാധിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കുമ്പോള്‍ മരണനിരക്ക് 60 ശതമാനം വരെ ഉയര്‍ന്നേക്കാം. ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീര വേദന, തലവേദന, ക്ഷീണം, ശ്വാസതടസ്സം അല്ലെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവ ഇതിന്റെ ലക്ഷണങ്ങള്‍. വയറിളക്കം, ഓക്കാനം, അപസ്മാരം എന്നിവയും ലക്ഷണങ്ങളാണ്.

Advertisement