Home Blog Page 923

സ്വർണ്ണക്കൊള്ളയുടെ ബുദ്ധികേന്ദ്രം എ.പത്മകുമാറെന്ന് പ്രത്യേക അന്വേഷണസംഘം

പത്തനംതിട്ട, തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയുടെ ബുദ്ധികേന്ദ്രം എ.പത്മകുമാറെന്ന് പ്രത്യേക അന്വേഷണസംഘം.. പത്മകുമാർ കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്..

സ്വർണ്ണപ്പാളിയ്ക്ക് പകരം ചെമ്പ് പാളിയെന്ന്
സ്വന്തം കൈപ്പടയിൽ പത്മകുമാർ കുറിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശം. എ പത്മകുമാറിന്റെ ആറന്മുളയിലെ പരിശോധനയുമായി എസ്ഐടി..


ഇത് വരെയുള്ള അന്വേഷണത്തിൽ സ്വർണ്ണക്കൊള്ളയുടെ മുഖ്യസൂത്രധാരൻ എ.പത്മകുമാർ എന്ന വിലയിരുത്തലിലാണ് SIT അറസ്റ്റിലേക്ക് കടന്നത്. റിമാൻഡ് റിപ്പോർട്ടിൽ പത്മകുമാർ നടത്തിയ ഇടപെടലുകളെ കുറിച്ച് വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം വിട്ടു നൽകുന്നതിൽ തീരുമാനമെടുക്കുന്ന ദേവസ്വം യോഗത്തിനു മുൻപ് സ്വന്തം കൈപ്പടയിൽ സ്വർണ്ണപ്പാളി ചെമ്പു പാളിയെന്ന് പത്മകുമാർ എഴുതി ചേർത്തു. ദേവസ്വം യോഗത്തിൽ സ്വർണ്ണപ്പാളി കൈമാറുന്നത് വിശദീകരിച്ചതും പത്മകുമാർ. കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തുകയും ദേവസ്വം മാനുവൽ ലംഘിക്കുകയും ചെയ്‌തു. സ്വർണ്ണം അപഹരിക്കുന്നതിനു ഒത്താശ ചെയ്‌തു. തിരികെ എത്തിച്ചപ്പോൾ ആവശ്യമായ പരിശോധനകൾ നടത്താതെ സ്വർണ്ണക്കൊള്ള ഒളിപ്പിക്കുന്നതിനു കൂട്ടുനിന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.എന്നാൽ പത്മകുമാറിനെതിരെ എസ്.ഐ.റ്റിയുടെ പ്രധാന കണ്ടെത്തലുകൾ റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്വർണ്ണക്കൊള്ളയുടെ ആസൂത്രണം തുടങ്ങിയത് ദേവസ്വം തലപ്പത്തെന്നാണ് കണ്ടെത്തൽ.എ.പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ശബരിമല സന്നിധാനത്തും , ആറന്മുളയിലെ വീട്ടിലും പല തവണ ഗൂഢാലോചന നടത്തി. ശബരിമല സ്വർണ്ണക്കൊള്ള വഴി പത്മകുമാർ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തലുണ്ട്.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ എസ്ഐടി സംഘം പരിശോധന നടത്തി. ഉച്ചയ്ക്ക് 12 30 ഓടെ ആരംഭിച്ച പരിശോധന അഞ്ചു മണിക്കൂറോളം ആണ് നീണ്ടത്. പരിശോധനയിൽ നിർണായകമായ രേഖകൾ എസ് ഐ ടി പിടിച്ചെടുത്തതാണ് സൂചന. അതേ സമയം
അന്വേഷണത്തിന്റെ അടുത്ത ഘട്ടം യോഗ ചേർന്ന ശേഷം SIT തീരുമാനിക്കും.
ചോദ്യം ചെയ്യേണ്ടവരുടെയും മൊഴി എടുക്കേണ്ടവരുടെയും അടുത്ത ഘട്ട പട്ടിക തയ്യാറാക്കും. ഡിസംബർ മൂന്നിനാണ് ഇനി അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക.

SIR കേരളത്തിൻ്റെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ്

ന്യൂഡെൽഹി. കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകി സുപ്രീംകോടതി. ഹർജികൾ ഈ മാസം 26ന് വീണ്ടും പരിഗണിക്കും.കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഹാജരാകാത്തത് കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് മുസ്ലിം ലീഗ് അഭിഭാഷകൻ ഹാരിസ് ബിരാൻ.


സുപ്രീംകോടതി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്ന്റെ പരിഗണനയിലാണ് കേരളത്തിലെ SIR നെതിരായ ഹർജികൾ എത്തിയത്.ഹർജികൾ പരിഗണിച്ച സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട്‌ മറുപടി തേടി. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം ചൂണ്ടിക്കാട്ടി  ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യമാണ് കേരള സർക്കാർ മുന്നോട്ട് വച്ചത്. ഇതോടെ കേരളത്തിലെ എസ്ഐആർ നെതിരെയുള്ള  ഹർജികൾ ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് തീരുമാനിച്ചു. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യം മുൻനിർത്തിയായിരിക്കും ഹർജിക്കാർ ബുധനാഴ്ച വാദം ഉന്നയിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതോടെയാണ് ഹർജികൾ ഉടൻ പരിഗണിക്കാമെന്ന കോടതിയുടെ മാറിയോ എന്ന് മുസ്ലിം ലീഗിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ്ബീരാൻ.

SIR പ്രക്രിയ ഇപ്പോൾ പ്രായോഗികം അല്ല എന്ന ഭരണപരമായ പ്രശ്നമാണ് സർക്കാർ മുന്നോട്ടുവച്ചതെന്ന് മന്ത്രി പി രാജീവ്.


സംസ്ഥാന സർക്കാരിന് പുറമേ രാഷ്ട്രീയ പാർട്ടികളായ സിപിഐഎം കോൺഗ്രസ് മുസ്ലിം ലീഗ് തുടങ്ങിയവരാണ് എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

തെരുവ് നായ കുറുക്ക് ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി
യുവാവ് മരിച്ചു

ശൂരനാട് . തെരുവ് നായ കുറുക്ക് ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി
യുവാവ് മരിച്ചു. ഒരാൾക്ക് പരുക്ക്

കുമരംചിറ കോട്ടുവിള തെക്കതിൽ സുബൈർ കുട്ടി  മകൻ സക്കീർ മുഹമ്മദ് (32) ആണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിക്ക് മാലുമേൽ ഭാഗത്ത് വെച്ചായിരുന്നു അപകടം. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ സഞ്ചരിച്ച സുഹൃത്തും അയൽവാസിയുമായ കിഴക്കടുത്ത് കിഴക്കതിൽ മനാഫ് പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വലിയവീട് മുഹിയുദ്ദീൻ ജുമുഅ മസ്ജിദിൽ ഖബറടക്കി

ബീബി കുഞ്ഞ് ആണ് മാതാവ് സഹോദരങ്ങൾ

സുബിന, സുമയ്യ

നാമനിർദേശപത്രികാ സമർപ്പണം അവസാനിച്ചു; നാളെ സൂക്ഷ്‌മപരിശോധന

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചു. നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നാളെ രാവിലെ 10 മുതൽ ആരംഭിക്കും.


ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിർദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന നടത്തുക. നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധനാ വേളയിൽ സ്ഥാനാർഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിർദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർഥിഎഴുതി നൽകുന്ന ഒരാൾക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്‌മപരിശോധനാ സമയം എല്ലാ സ്ഥാനാർഥികളുടേയും നാമനിർദേശ പത്രികകൾ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവർക്ക് ലഭിക്കും.

നാമനിർദ്ദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് ഒരു സ്ഥാനാർഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്. എന്നാൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസം സ്ഥാനാർത്ഥിക്ക് 21 വയസ് പൂർത്തിയായിരിക്കണം.


ഇന്ന് വൈകുന്നേരം മൂന്നു മണി വരെ ലഭിച്ചിട്ടുള്ള എല്ലാ നാമനിർദ്ദേശപത്രികകളും ഓരോന്നായി സൂക്ഷ്‌മപരിശോധന നടത്തും. ഒരു സ്ഥാനാർഥിയോ, സ്ഥാനാർത്ഥിക്കു വേണ്ടിയോ ഒന്നിലധികം നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം ഒരുമിച്ചെടുത്തായിരിക്കും സൂക്ഷ്‌മപരിശോധന ചെയ്യുക. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകൾ സമർപ്പിച്ച സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും.

ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെ ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു

ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെ ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു. വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആദ്യറൗണ്ട് പ്രകടനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകരുകയായിരുന്നു. മുകളിലേക്കുയര്‍ന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് എയര്‍ ഷോ താല്‍ക്കാലികമായി നിര്‍ത്തി.
അല്‍മക്തും അന്തരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് അപകടം ഉണ്ടായത്. ഉച്ചക്ക് 2.10 ഓടെയാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. വിമാനം തകര്‍ന്നുവീണതോടെ വന്‍ അഗ്‌നിഗോളവും പിന്നാലെ കറുത്ത പുകയും ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മിക്കുന്ന തേജസ് യുദ്ധവിമാനത്തില്‍ ഒരു പൈലറ്റ് മാത്രമാണുണ്ടാവുക. അപകടത്തില്‍ പൈലറ്റ് മരിച്ചതായാണ് വിവരം.


അപകടം വ്യോമസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ലഭിച്ച ശേഷം കൂടുതല്‍ പ്രതികരണമെന്നും വ്യോമസേന അറിയിച്ചു. അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

പത്മകുമാറിന് ഭരണപരമായ വീഴ്ച പറ്റിയെന്ന് സിപിഎം നേതാവ് പി.ജയരാജന്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ എ പത്മകുമാറിന് ഭരണപരമായ വീഴ്ച പറ്റിയെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സ്വര്‍ണത്തെ ചെമ്പാക്കിയപ്പോള്‍ തിരുത്താന്‍ പത്മകുമാറിന് കഴിഞ്ഞില്ലെന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ ‘അവധാനത ഇല്ലായ്മ’ നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും പി ജയരാജന്‍ പറഞ്ഞു.

‘അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഒരാളെയും സംരക്ഷിക്കില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു , ആ നയം തുടരും’ – പി ജയരാജന്‍ ഫെയസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കൊല്ലത്ത് രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു

കൊല്ലം: കൊല്ലത്ത് രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു. മുക്കാട് കായലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്കാണ് തീ പിടിച്ചത്. ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. മത്സ്യ ബന്ധനത്തിന്‌ശേഷം ഐസ് പ്ലാന്റിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകളാണ് കത്തിയത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിച്ചു.
പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നു എന്നാണ് നിഗമനം. രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് നിസാരമായി പരിക്കേറ്റു. ആന്ധ്ര സ്വദേശികളായ രാജു , അശോക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തീപിടിത്തം ഉണ്ടായ ഉടന്‍ ബോട്ടുകളുടെ കെട്ടഴിച്ചു വിട്ടത്‌കൊണ്ട് കൂടുതല്‍ ബോട്ടുകളിലേക്ക് തീ പടരുന്നത് ഒഴിവായി. കായലിനെ നടുഭാഗം ആയതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനം എത്തിക്കാന്‍ കഴിഞ്ഞില്ല

നിങ്ങള്‍ ഭക്ഷണത്തില്‍ ശേഷം പെരുംജീരകം ചവക്കാറുണ്ടോ?… എങ്കില്‍ ഇതൊന്നു വായിക്കൂ….

നിങ്ങള്‍ ഭക്ഷണത്തില്‍ ശേഷം പെരുംജീരകം ചവക്കാറുണ്ടോ? എന്നാല്‍ പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത്തിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ ചെറുതൊന്നുമല്ല. പലരും പെരുംജീരകം ഒരു മൗത് ഫ്രഷ്നറായാണ് ഉപയോഗിക്കാറ്. പക്ഷേ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് ശരീരത്തെയും മനസ്സിനെയും പുതുക്കുന്ന അത്ഭുതശക്തികളാണെന്ന് നിങ്ങള്‍ക്കറിയാമോ?
ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. നാരുകള്‍, വിറ്റാമിന്‍ സി, ഇ, കെ, കാത്സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ്, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങി ആരോഗ്യത്തിന് ആവശ്യമുള്ള അനേകം ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കും. ഹോര്‍മോണുകള്‍ക്ക് സന്തുലിതാവസ്ഥ നല്‍കും. മെറ്റബോളിസം മെച്ചപ്പെടുത്തും. വിശപ്പ് കുറയ്ക്കും. അതുവഴി ഭാരം കുറയ്ക്കാനും ഇത് സഹായകരമാകും.
ദഹനത്തിന് മികച്ചതാണ് പെരുജീരകം. പെരുംജീരകത്തില്‍ അനെത്തോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന എന്‍സൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കും. ഭക്ഷണത്തെ കാര്യക്ഷമായി ദഹിപ്പിക്കാനും ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും.
വായ്‌നാറ്റം തടയുന്നതും ഇതിന്റെ മേന്‍മയാണ്. പെരുംജീരകത്തിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് ഇതിന് സഹായകമാകുന്നത്. വെളുത്തുള്ളി, ഉള്ളി തുടങ്ങിയ രൂക്ഷഗന്ധമുള്ള ഭക്ഷണങ്ങള്‍ കഴിച്ചതിനുശേഷം അല്‍പം ജീരകം ചവയ്ക്കുന്നത് വായ്‌നാറ്റം ഒഴിവാക്കാന്‍ സഹായിക്കും. പെരുംജീരകം പൊട്ടാസ്യത്താല്‍ സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കും. ഇതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലൈന്‍ ഗുണങ്ങള്‍ വയറ്റിലെ ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ഇത് നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ലക്‌സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഉയര്‍ന്ന അളവില്‍ ഭക്ഷ്യനാരുകള്‍ ഉള്ളതിനാല്‍ ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. അതിനാല്‍ അടുത്ത തവണ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം കൗണ്ടറിലുള്ള പെരുംജീരകം കാണുമ്പോള്‍ അത് വെറും അലങ്കാരം എന്ന് കരുതരുത്. അത് നിങ്ങളുടെ ദഹനം, രക്തസമ്മര്‍ദ്ദം, ഹൃദയം തുടങ്ങി എല്ലാത്തിനും കരുത്ത് പകരുന്ന ചെറിയൊരു ഹെല്‍ത്ത് ബൂസ്റ്റര്‍ ആണ്.

വിവാഹം ഇന്ന് നടക്കാനിരിക്കെ വധു വാഹനാപകടത്തില്‍പ്പെട്ടു; മൂഹര്‍ത്തം തെറ്റിക്കാതെ ആശുപത്രിയില്‍ താലികെട്ട്

കൊച്ചി: വാഹനാപകടത്തില്‍ പരുക്കേറ്റ വധുവിനെ വരന്‍ ആശുപത്രിക്കിടക്കയില്‍ താലികെട്ടി. ആലപ്പുഴ തുമ്പോളി സ്വദേശി ഷാരോണും ആവണിയുമായി അപകടം ഉണ്ടാക്കിയ വേദനക്കിടയിലും വിവാഹിതരായത്. അതേസമയം തന്നെ വിവാഹം നടക്കേണ്ട മണ്ഡപത്തില്‍ എത്തിയ അതിഥികള്‍ക്ക് സദ്യയും വിളമ്പി.
ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തണ്ണീര്‍മുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങും വരെയാണ് വധു ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലെത്തിച്ചു.
അപകട വിവരം അറിഞ്ഞതോടെ വരനും ബന്ധുക്കളും ആശുപത്രിയില്‍ എത്തി. ആരോഗ്യനിലയില്‍ വലിയ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ആശുപത്രികിടക്കയില്‍ വച്ച് താലികെട്ടാന്‍ തീരുമാനിച്ചു. നട്ടെല്ലിന് പരളക്കേറ്റ ആവണിക്ക് ശസ്ത്രക്രിയ ആവശ്യമാണ്. അതേസമയം തന്നെ വിവാഹം നിശ്ചയിച്ച ഓഡിറ്റോറിയത്തില്‍ എത്തിയ അതിഥികള്‍ക്ക് സദ്യയും വിളമ്പി.

കണ്ടെയ്‌നര്‍ ലോറി തട്ടി ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറില്‍ തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

കണ്ടെയ്നര്‍ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തുകയറി യുവതി മരിച്ചു. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിര (27) ആണ് മരിച്ചത്. കാറോടിച്ച തവനൂര്‍ തൃപ്പാളൂര്‍ സ്വദേശി സെയ്ഫിന് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന കണ്ടെയ്നര്‍ ലോറി റോഡരികിലെ മരത്തില്‍ ഇടിച്ചതോടെ വലിയ മരക്കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ കുന്നംകുളം ഭാഗത്തുനിന്ന് എടപ്പാളിലേക്ക് പോകുകയായിരുന്ന കാറിലേക്ക് കൊമ്പ് പതിച്ചു.
മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് മുന്‍സീറ്റിലിരുന്ന യുവതിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ശേഷം കാറിന്റെ പിന്‍വശത്തെ ചില്ലും തകര്‍ത്ത് പുറത്തേക്ക് കുടുങ്ങി.
അപകടത്തില്‍പ്പെട്ട ആതിരയെയും സെയ്ഫിനെയും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഉടന്‍തന്നെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറി നിര്‍ത്താതെ ഓടിച്ചുപോയതായി ദൃക്സാക്ഷികള്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടപ്പാളിലെ കെവിആര്‍ ഓട്ടോമൊബൈല്‍സിലെ ജീവനക്കാരിയായിരുന്നു ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.