Home Blog Page 456

പായസത്തിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

മലപ്പുറം.പായസത്തിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മലപ്പുറം താഴെ ചേളാരി പത്തൂർ കോളനിയിലെ പത്തൂർ അയ്യപ്പൻ ആണ് മരിച്ചത്.പായസം ഇളക്കുന്നതിനിടയിൽ അബദ്ധത്തിൽ പായസ ചെമ്പിൽ വീഴുകയായിരുന്നു.ബന്ധുവിൻ്റെ വീട്ടിൽ വിവാഹത്തിൽ പങ്കെടുക്കുവാൻ പോയപ്പോൾ ആയിരുന്നു അപകടം.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം

വാമനപുരത്ത് MDMA പിടികൂടി

തിരുവനന്തപുരം. വാമനപുരത്ത് MDMA പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 12.46 ഗ്രാം എം ഡി എം എ യാണ് ഡാൻ സാഫ് സംഘം പിടികൂടിയത്. താളിക്കുഴി സ്വദേശി സെബിൻ ഫിലിപ്പ് കാണിച്ചോട് സ്വദേശി ചേതൻ ബാബു എന്നവരെ കസ്റ്റഡിയിലെടുത്തു. യൂബർ ടാക്സിയുടെ മറവിൽ നഗരപരിധിയിൽ ലഹരി കച്ചവടം നടത്തുന്നവരാണ് ഇവർ എന്ന് പോലീസ്

സായന്തന സൂര്യന് ചന്തം ചാർത്തി ആനയടിയിൽ പൂരം പെയ്തിറങ്ങി 

ശാസ്താംകോട്ട:ആനചന്തത്തിന്റെ അഴക് വിടർത്തി ആനയടിയിൽ നടന്ന ഗജമേള നയനാനന്ദകരമായി.ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ഗജമേള വൈകിട്ട് അഞ്ചോടെയാണ് ആരംഭിച്ചത്.സായന്തന സൂര്യന് ചന്തം ചാർത്തി ക്ഷേത്രത്തിനു സമീപത്തെ വിശാലമായ വയൽപരപ്പിൽ അർദ്ധചന്ദ്രാകൃതിയിലാണ് ഗജമേളയ്ക്കായി ആനകൾ അണിനിരന്നത്.

ആനയടി ദേവസ്വം അപ്പു,തൃക്കടവൂർ ശിവരാജു,തിരുവാണിക്കാവ് രാജഗോപാൽ,പുതുപ്പള്ളി സാധു,കുളമാക്കിൽ പാർത്ഥസാരഥി,പരിമണം വിഷ്ണു,ചിറയ്ക്കൽ കാളിദാസൻ,പുതുപ്പള്ളി കേശവൻ ഉൾപ്പെടെ കേരളത്തിലെ പ്രമുഖ ഗജശ്രേഷ്ഠരോടൊപ്പം നേർച്ചയായി എഴുന്നെള്ളിച്ച നാൽപ്പതോളം ഗജവീരന്മാരും അണിനിരന്നു.ആനപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ കരിവീരന്മാർ നെറ്റിപ്പട്ടം ധരിച്ച് തലയെടുപ്പോടെ ആനയടി ഗ്രാമത്തിന് ആനച്ചന്തത്തിന്റെ
അഴക് വിടർത്തി നിരന്നു.നരസിംഹ പ്രിയൻ ആനയടി അപ്പു ദേവന്റെ തിടമ്പേറ്റി.കത്തിക്കാളുന്ന മകരച്ചൂടിനെ അവഗണിച്ച് പകൽ മൂന്ന് മുതൽ വിദേശികൾ ഉൾപ്പെടെ ആയിരങ്ങളാണ് പൂര നഗരിയിലേക്ക് ഒഴുകിയെത്തിയത്.പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ 51 വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം ഗജമേളയ്ക്ക് ഭക്തിസാന്ദ്രമായ നാദതാള വിസ്മയം പകർന്നു.ഉത്സവത്തിന് സമാപനം കുറിച്ച് വൈകിട്ട് നടന്ന ദേവന്റെ ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ച മഹോത്സവവും ഭക്തിനിർഭരമായി.

ഗജമേളയോടനുബന്ധിച്ച് പോലീസും എലിഫന്റ് സ്ക്വാഡും ഫയർഫോഴ്സും ശക്തമായ മുൻകരുതലാണ് ഏർപ്പെടുത്തിയിരുന്നത്. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് ബസ്സ് സർവ്വീസും നടത്തിയിരുന്നു.

എന്താണ് ഈ ‘സ്നാക്കിഫിക്കേഷൻ’? ജെൻസി മാറ്റിയെഴുതുന്ന ഭക്ഷണ ശീലങ്ങൾ

ഊണുമേശയിലെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും രാത്രിയിലെ ചൂടുള്ള കഞ്ഞിയും മലയാളിക്ക് എന്നും വികാരമായിരുന്നു. എന്നാൽ, ജെൻ സികളുടെ ഭക്ഷണ ശീലങ്ങൾ കേട്ടാൽ അല്പം അന്തംവിട്ടു പോകും. ഇടവേളകളിൽ കൊറിക്കുന്ന സ്നാക്സുകളെ പ്രധാന ഭക്ഷണമാക്കുന്ന പുതിയൊരു ട്രെൻഡ്…

പണ്ട് അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറയുമായിരുന്നു, “വേഗം വാ, ചോറ് വിളമ്പി വച്ചിട്ടുണ്ട്!”. എന്നാൽ ഇന്നത്തെ കാലത്തെ ഒരു ശരാശരി ‘ജെൻ സി’ യുവാവിനോടോ യുവതിയോടോ ഇങ്ങനെ ചോദിച്ചാൽ മറുപടി ഇങ്ങനെയാകും; “അമ്മേ, എനിക്ക് വിശപ്പില്ല, ഞാൻ ഒരു പ്രോട്ടീൻ ബാർ കഴിച്ചു, അല്ലെങ്കിൽ കുറച്ച് നട്സ് കഴിച്ചു”. ഇതിനെയാണ് ഇന്ന് ‘സ്നാക്കിഫിക്കേഷൻ’ (Snackification) എന്ന് വിളിക്കുന്നത്. മൂന്നുനേരം വയറുനിറയെ ഭക്ഷണം കഴിക്കുന്ന പഴയ ശീലത്തോട് ഗുഡ്‌ബൈ പറഞ്ഞ്, ഇടവേളകളിൽ ലഘുഭക്ഷണങ്ങളിലൂടെ വിശപ്പടക്കുന്ന ഈ പുതിയ ട്രെൻഡ് ഭക്ഷണ ശീലങ്ങളെതന്നെ മാറ്റിമറിക്കുകയാണ്. ഇത് വെറുമൊരു ഫാഷനല്ല, മറിച്ച് ഒരു തലമുറയുടെ ജീവിതരീതിയായി ഇത് മാറിക്കഴിഞ്ഞു.

എന്താണ് ഈ ‘സ്നാക്കിഫിക്കേഷൻ’ ?

ലളിതമായി പറഞ്ഞാൽ, ഒരു വലിയ മീൽ കഴിക്കുന്നതിന് പകരം ദിവസം മുഴുവൻ ചെറിയ ചെറിയ അളവിൽ ലഘുഭക്ഷണങ്ങൾ കഴിക്കുന്ന രീതിയാണിത്. ജെൻസി യുവാക്കളിൽ 60 ശതമാനത്തിലധികം പേരും ഇപ്പോൾ ഒരു നേരം പോലും കൃത്യമായി ഇരുന്ന് ഭക്ഷണം കഴിക്കാത്തവരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അവർക്ക് ഭക്ഷണം എന്നത് വിശപ്പടക്കാനുള്ള മാർഗ്ഗം മാത്രമല്ല, മറിച്ച് അവരുടെ വേഗതയേറിയ ജീവിതത്തിന്റെ ഭാഗമാണ്.

എന്തുകൊണ്ട് ജെൻ സികൾ സ്നാക്സിനെ തിരഞ്ഞെടുക്കുന്നു?

ജോലിത്തിരക്കും പഠനഭാരവും കാരണം ഡൈനിംഗ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഇവർക്ക് സമയമില്ല. ലാപ്ടോപ്പിന് മുന്നിലിരുന്നോ യാത്രയ്ക്കിടയിലോ കഴിക്കാൻ പറ്റുന്ന ‘ഓൺ ദി ഗോ’ ഭക്ഷണങ്ങളാണ് ഇവർക്ക് പ്രിയം.

ഒരു വലിയ മീൽ കഴിക്കുമ്പോൾ അകത്തുചെല്ലുന്ന അമിത കലോറിയേക്കാൾ നല്ലത്, ചെറിയ അളവിൽ പോഷകങ്ങൾ ലഭിക്കുന്ന സ്നാക്സുകളാണെന്ന് ഇവർ വിശ്വസിക്കുന്നു.
എന്നും ഒരേ ചോറും കറിയും കഴിക്കുന്നതിനേക്കാൾ പലതരം രുചികൾ പരീക്ഷിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. കൊറിയൻ ചിപ്‌സ് മുതൽ നാടൻ വറുത്ത ഉപ്പേരി വരെ ഇവരുടെ ലിസ്റ്റിലുണ്ട്.

ആരോഗ്യകരമാണോ ഈ മാറ്റം?

സ്നാക്കിഫിക്കേഷൻ എന്നാൽ ജങ്ക് ഫുഡ് കഴിക്കലല്ല. അവിടെയാണ് ഈ ട്രെൻഡിന്റെ ട്വിസ്റ്റ്. ജെൻ സി യുവാക്കൾ ആരോഗ്യ കാര്യത്തിൽ അതീവ ജാഗ്രതയുള്ളവരാണ്. അതുകൊണ്ട് തന്നെ വിപണിയിൽ ഇപ്പോൾ തരംഗം ‘ഹെൽത്തി സ്നാക്സ്’ ആണ്.

പ്രോട്ടീൻ പവർ: മസിലുണ്ടാക്കാനും ഊർജ്ജസ്വലത നിലനിർത്താനും പ്രോട്ടീൻ ബാറുകൾ, യോഗർട്ട്, പനീർ ക്യൂബുകൾ എന്നിവ ഇവർ തിരഞ്ഞെടുക്കുന്നു.

പഞ്ചസാരയോട് നോ: മധുരപലഹാരങ്ങൾക്ക് പകരം ഡ്രൈ ഫ്രൂട്ട്സ്, സീഡ്സ് എന്നിവയിലേക്ക് ഇവർ ചുവടുമാറ്റി.

പാൽ ഉൽപ്പന്നങ്ങൾ ഒഴിവാക്കി സസ്യങ്ങളിൽ നിന്നുള്ള ലഘുഭക്ഷണങ്ങൾ തേടുന്നവരുടെ എണ്ണവും വർദ്ധിച്ചു.

വിപണി പിടിച്ചടക്കാൻ കമ്പനികൾ

ഭക്ഷണ വിപണിയിലെ വമ്പൻമാരായ പെപ്സിക്കോ, മോണ്ടെലെസ് എന്നിവരൊക്കെ ഇപ്പോൾ ജെൻ സിയെ ലക്ഷ്യം വെച്ച് ചെറിയ പാക്കറ്റുകളിലുള്ള സ്നാക്സുകൾ പുറത്തിറക്കുകയാണ്. ഇന്ത്യയിലെ ലഘുഭക്ഷണ വിപണി വരും വർഷങ്ങളിൽ ലക്ഷം കോടികളുടെ വളർച്ച നേടുമെന്നാണ് റിപ്പോർട്ടുകൾ. വിവാഹങ്ങളിലോ പാർട്ടികളിലോ പോലും ഇപ്പോൾ വലിയ സദ്യയേക്കാൾ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് ‘സ്നാക്ക് കൗണ്ടറുകൾ’ ആണ്. വിവിധ തരം ചീസുകൾ, നട്സുകൾ, ഫ്രൂട്ട്സ് എന്നിവ നിരത്തിവെച്ച ‘ചാർക്യുട്ടറി ബോർഡുകൾ’ (Charcuterie boards) ഇൻസ്റ്റാഗ്രാമിലെ പുതിയ ട്രെൻഡാണ്.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, കട്ടിളപ്പടി കേസിൽ ജയിലിൽ തുടരും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ്പപാളികളുടെ കേസിലാണ് ജാമ്യം ലഭിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു.

കട്ടിളപാളി കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ജയിലിന് പുറത്തിറങ്ങൾ കഴിയൂ. ദ്വാരപാലക കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി ആയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യഹർജി നൽകിയത്. ജാമ്യാപേക്ഷേയിൽ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എല്ലാ കാലത്തെയും അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. എസ്ഐടി അന്വേഷണം തൃപ്തികരമാണ്. എന്നാൽ, ഇതിനിടയിലെ ഇഡി അന്വേഷണം സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇഡിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതാണ്. മുഖ്യമന്ത്രിയ്ക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പുറത്തായെന്നും ശബരിമല സ്വർണ്ണക്കൊള്ളക്കേസ് എസ്ഐടി ഭംഗിയായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

‘ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്…’; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ

തിരുവനന്തപുരം: അപകടത്തിൽ അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്‌ടപ്പെട്ട പ്രിയ സുഹൃത്ത് ഗോകുലിൻ്റെ അതിജീവനത്തെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവച്ച് സ്പീക്കർ എഎൻ ഷംസീർ. എസ്എഫ്ഐ നേതാവായിരുന്ന കാലം മുതൽ അടുത്ത സുഹൃത്തായ ഗോകുലിനെ കുറിച്ചാണ് കുറിപ്പ്. വീൽചെയറിൽ ഇരിക്കുന്ന ഗോകുലിനെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച് എടുത്ത ഫോട്ടോയും ഫെയ്സ്ബുക്കിൽ സ്പീക്കർ പങ്കുവച്ചു.

സ്പീക്കറുടെ കുറിപ്പ്
മനക്കരുത്തിന്റെയും ഇച്ഛാശക്തിയുടെയും അടയാളമാണ് പ്രിയപ്പെട്ട ഗോകുൽ. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനകാലം മുതൽ സ്വന്തം സഹോദരനെപ്പോലെ എനിക്കൊപ്പമുള്ള സഖാവ്. ഇന്നും ഒരു ഫോൺ വിളിക്കപ്പുറം “ഷംസീർ സഖാവേ…” എന്ന സ്നേഹവിളിയുമായി ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പ്രിയപ്പെട്ടവൻ.

​2006-ലാണ് ഒരു അപകടത്തിന്റെ രൂപത്തിൽ ഗോകുലിന്റെ ജീവിതം മാറിമറിയുന്നതും അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെടുന്നതും. ആ അപകടവാർത്തയറിഞ്ഞ്, അതിന്റെ വ്യാപ്തി പോലും തിരിച്ചറിയുന്നതിന് മുൻപേ സഖാവ് പി. ബിജുവിനൊപ്പം ഗോകുലിനെ കാണാൻ ആശുപത്രിയിൽ എത്തിയത് ഇന്നും ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നു. ബിജുവിനും അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു ഗോകുൽ.

​നാലോ അഞ്ചോ വർഷം മാത്രം ആയുസ്സ് ബാക്കിയുണ്ടാകുമെന്ന് അന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരാളാണ്, ഇന്ന് എന്റെ മാറോട് ചേർന്ന് നിന്ന് ഇത്രയേറെ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ ആ വലിയ വീഴ്ചയിൽ തളർന്നുപോകാതെ, അസാമാന്യമായ മനക്കരുത്തുകൊണ്ടും ഇച്ഛാശക്തികൊണ്ടും ഉയർത്തെഴുന്നേറ്റവനാണ് അവൻ.

​പ്രതിസന്ധികളോട് പടപൊരുതി 2012-ൽ ഗോകുൽ തന്റെ എൽ.എൽ.ബി പഠനം പൂർത്തിയാക്കി. ഇതിനിടയിൽ 2009 ഇൽ, തന്നെപ്പോലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ ‘Can Walk’ എന്ന സംഘടന രൂപീകരിച്ചു. ഇന്ന് തിരുവനന്തപുരത്ത് ‘SP Adarsh Foundation’ മായി ചേർന്ന് ഒരു റീഹാബിലിറ്റേഷൻ – ഫിസിയോതെറാപ്പി യൂണിറ്റ് ഗോകുൽ നടത്തിവരുന്നു. ഏറെ അഭിമാനത്തോടെ പറയട്ടെ, കഴിഞ്ഞ മാസം ഈ സംഘടനയിലെ 10 പേർ മോട്ടോറൈസ്ഡ് വീൽചെയറുകൾ ഉപയോഗിച്ച് തിരുവനന്തപുരം നഗരത്തിൽ Zomato ഡെലിവറി പാർട്ണർമാരായി ജോലി ചെയ്യുന്നുണ്ട്. കൂടെയുള്ളവർക്ക് ഇത്രമേൽ ആത്മവിശ്വാസം പകരാൻ ഗോകുലിനും ‘Can Walk’ സൊസൈറ്റിക്കും സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല.

​2017 ഇൽ വിവാഹിതനായ ഗോകുൽ ഇന്ന് ഇരട്ട ആൺകുട്ടികളുടെ അച്ഛനാണ്. ഭാര്യ മീനു മാർ ഇവാനിയോസ് കോളേജിൽ ബോട്ടണി വിഭാഗം ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുന്നു.

​ഇക്കഴിഞ്ഞ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിനിടെയാണ് പ്രിയപ്പെട്ടവനെ വീണ്ടും കണ്ടത്. ഏറെ സന്തോഷത്തോടെ അവനെ വാരിപ്പുണർന്ന് സ്വീകരിച്ചു. ഈ നിമിഷത്തിൽ സഖാവ് പി. ബിജു കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. കാരണം, ഗോകുലിനെ എന്നെക്കാളേറെ സ്നേഹിച്ചിരുന്നത് ബിജുവായിരുന്നു.

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ

തിരുവനന്തപുരം: നയപ്രഖ്യാപന വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. നയപ്രഖ്യാപന പ്രസം​ഗത്തിൽ വായിക്കാതെ വിട്ട ഭാ​ഗങ്ങളിൽ അവാസ്തവമായ വിവരങ്ങൾ ഉണ്ടെന്നും അവ മാറ്റാൻ നിർദേശം നൽകിയിട്ടും സർക്കാർ മാറ്റിയില്ലെന്നുമാണ് വിശദീകരണം. വിവരങ്ങൾ മാറ്റാമെന്ന് സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ, നിർദേശം അംഗീകരിക്കാത്തത് കൊണ്ടാണ് ആ ഭാ​ഗം വായിക്കാതിരുന്നതെന്ന് ലോക് ഭവൻ അറിയിച്ചു.

ബില്ലുകൾ തടഞ്ഞതിന് എതിരായ ഹർജി ഭരണഘടന ബെഞ്ചിന് വിട്ടെന്ന ഭാഗം തെറ്റാണ്. പ്രസംഗം എത്തിച്ചത് അർദ്ധരാത്രിയിൽ ആണെന്നും ലോക്ഭവൻ അറിയിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും എതിരായ വിമര്‍ശനങ്ങള്‍ രാജേന്ദ്ര ആർലേക്കർ ഒഴിവാക്കുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ സഭയിൽ വായിച്ചു അസാധാരണനീക്കം നടത്തിയ മുഖ്യമന്ത്രി ഗവർണറെ വിമർശിച്ചു. പ്രതിപക്ഷവും സ്പീക്കറും ഗവര്‍ണറുടെ നടപടിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഒരു മണിക്കൂര്‍ 52 മിനിട്ട് നീണ്ട പ്രസംഗത്തിൽ നികുതിവെട്ടിക്കുറച്ചതിലും തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിലും കേന്ദ്രവിമർശനം വായിച്ചെങ്കിലും മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ മുഴുവൻ ഭാഗവും ​ഗവർണർ വായിച്ചിരുന്നില്ല.

കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി

ന്യൂഡൽഹി: മുൻ ഡി ജി പി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതിക്കേസിൽ തെറ്റായ വിവരം ധരിപ്പിച്ചതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ പ്രഹരം. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോ എന്ന് ചോദിച്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിന് പിഴയും ചുമത്തി. 25,000 രൂപയാണ് പിഴ ചുമത്തിയത്.

കേസന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നെതർലൻഡ്‌സിലേക്ക് പോകാനുള്ള അനുമതിക്കായി കേരള സർക്കാർ അപേക്ഷ നൽകിയിട്ടില്ലെന്നായിരുന്നു കേന്ദ്രം ഇന്ന് രാവിലെ കോടതിയെ അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാർ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ഉച്ചക്ക് ശേഷം അഡീഷണൽ സോളിസിറ്റർ ജനറൽ തിരുത്തി. ഇതോടെ രൂക്ഷമായ വിമർശനം നടത്തിയാണ് സുപ്രീം കോടതി പിഴ ചുമത്തിയത്.

കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോ എന്ന് ചോദിച്ച കോടതി, ഉത്തരവാദിത്തമില്ലാത്ത ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പിഴ ഒടുക്കാൻ ഉത്തരവിടുകയായിരുന്നു

പി പി ദിവ്യ പ്രതിയായ നവീൻ ബാബു ആത്മഹത്യ കേസിൽ തുടരന്വേഷണത്തെ എതിർത്ത് പോലീസ്

കണ്ണൂർ. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പ്രതിയായ നവീൻ ബാബു ആത്മഹത്യ കേസിൽ തുടരന്വേഷണത്തെ എതിർത്ത് പോലീസ്.
ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം പൂർത്തിയാക്കിയതെന്നും കുറ്റപത്രത്തിൻ്റെ കരട് പരാതിക്കാരിയെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു. കേസ് വാദം കേൾക്കാനായി ഫെബ്രുവരി 19 ലേക്ക് മാറ്റി.

കണ്ണൂർ മുൻ എ ഡി എം കെ നവീൻ ബാബുവിന്റെ മരണത്തിൽ ഭാര്യ മഞ്ജുഷ നൽകിയ തുടരന്വേഷണ ഹർജി തള്ളണമെന്നാണ് പോലീസ് റിപ്പോർട്ട്. ഉത്തര മേഖല ഐജിയുടെ ഉത്തരവ് അനുസരിച്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് അന്വേഷണം നടത്തുകയും ചെയ്തു എന്നാണ് പോലീസിന്റെ വാദം. കുറ്റ പത്രത്തിന്റെ കരട് തയ്യാറാക്കി പരാതിക്കാരിയെ ബോധ്യപ്പെടുത്തി എന്നും ആ സമയത്ത് എതിർപ്പുകൾ ഉണ്ടായില്ലെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. എഡിഎം മരിച്ച ദിവസം കലക്ടറേറ്റ്, മുനീശ്വരൻ കോവിൽ ജംഗ്ഷൻ, റെയിൽവേ സ്റ്റേഷന്റെ ഇരുവശങ്ങൾ, റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം, എഡി എമ്മിന്റെ ഔദ്യോഗിക വസതി എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടിവി പ്രശാന്ത് നവീൻ ബാബുവിന്റെ ഔദ്യോഗിക വസതിക്ക് അടുത്തെത്തിയതിന്റെ ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതൊന്നും ശേഖരിക്കാതെയാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ പരാതി അടിസ്ഥാനരഹിതം എന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. പി പി ദിവ്യയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി, പരിശോധന ഫലം കോടതിയിൽ നൽകിയെന്നും റിപ്പോർട്ടിലുണ്ട്. തുടരന്വേഷണ ഹർജി പരിഗണിച്ച കോടതി കേസ് വാദം കേൾക്കാനായി അടുത്തമാസം 19 ലേക്ക് മാറ്റി.

ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു

ഡെല്‍ഹി.ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു .ബിജെപി ആസ്ഥാനത്ത് നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖവരുടെ സാന്നിദ്ധ്യത്തിലാണ് നിക്കിൽ നബിൻ ചുമതലയേറ്റത്. ചടങ്ങിൽ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയം പരാമർശിച് മോദി

ബിജെപി ദേശീയ അധ്യക്ഷ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 46കാരനായ നിതിൻ നബീൻ..യുവമോർച്ചയിലൂടെ ബി ജെ പി യിലെത്തിയ നിതിൻ 12 മത്തെ ബിജെപി ദേശീയ അധ്യക്ഷനാണ്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിഹാറിൽ നിന്നുള്ള യുവനേതാവായ നിതിൻ നബീൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഡൽഹി ബി ജെ പി ആസ്ഥാനത്ത് ചടങ്ങുകൾ ആരംഭിച്ചത്. ബിജെപി ദേശീയ നേതാക്കൾ, കേന്ദ്ര മന്ത്രിമാർ, ബിജെപി മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബിജെപിയിൽ മാത്രമേ ഒരു സാധാരണ പ്രവർത്തകൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയുള്ളൂ എന്നും താനൊരു ബിജെപി പ്രവർത്തകൻ, തന്റെ ബോസ് ആണ് നിതിൻ നബിൻ എന്നും മോദി.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകുമെന്ന പൂർണ്ണ വിശ്വാസമമുണ്ടന്നും മോദി പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജെ പി നദ, രാജ് നാഥ് സിങ്ങ്, നിതിൻ ഗഡ്കരി എന്നിവരും വേദിയിലുണ്ടായിരുന്നു