Home Blog Page 426

കിംഗ് ഈസ് ബാക്ക്…. ആശങ്കയ്ക്ക് വിരാമം; കോലി ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്തി

ആരാധകരുടെ ആശങ്കകള്‍ക്കും മണിക്കൂറുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമിലേക്ക് തിരിച്ചെത്തി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ താരത്തിന്റെ ഔദ്യോഗിക അക്കൗണ്ട് അപ്രത്യക്ഷമായത്.

274 മില്യണ്‍ ഫോളോവേഴ്സുള്ള @virat.kohli എന്ന പ്രൊഫൈല്‍ സെര്‍ച്ച് ചെയ്തവര്‍ക്കെല്ലാം ‘പേജ് ലഭ്യമല്ല’ എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ താരം അക്കൗണ്ട് സ്വയം ഡിആക്ടിവേറ്റ് ചെയ്തതാണോ അതോ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന കാര്യത്തില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു. വിരാടിന് പിന്നാലെ സഹോദരന്‍ വികാസ് കോഹ്ലിയുടെ അക്കൗണ്ടും സമാനമായ രീതിയില്‍ കാണാതായത് ദുരൂഹത വര്‍ദ്ധിപ്പിച്ചു.

വിവരമറിയാന്‍ ആരാധകര്‍ അനുഷ്‌ക ശര്‍മ്മയുടെ അക്കൗണ്ടിലേക്ക് പ്രവാഹമായെത്തിയെങ്കിലും അവിടെ നിന്നും വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. നിലവില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം ലണ്ടനില്‍ വിശ്രമത്തിലാണ് താരം. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള കോഹ്ലി കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കുമ്പോഴുണ്ടായ ഈ അപ്രതീക്ഷിത സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അക്കൗണ്ട് പുനഃസ്ഥാപിക്കപ്പെട്ടതോടെ ആശ്വാസത്തിലാണ് ക്രിക്കറ്റ് ലോകം.

എലത്തൂര്‍ കൊലപാതകം; പ്രതിയായ വൈശാഖന്‍ യുവതിയുടെ മരണശേഷവും മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു

കോഴിക്കോട്: എലത്തൂര്‍ മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ വൈശാഖന്‍ യുവതിയുടെ മരണശേഷവും മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് ലൈംഗിക വൈകൃതങ്ങള്‍ ഉള്ളതായും അന്വേഷണസംഘം സൂചിപ്പിക്കുന്നു.
മറ്റൊരു പെണ്‍കുട്ടിയെയും ഇയാള്‍ വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചിരുന്നുവെന്ന് സൂചന. ഇക്കാര്യം കൊല്ലപ്പെട്ട യുവതി അറിഞ്ഞു. ഇതേച്ചൊല്ലിയും ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും വഴക്കും ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം നടത്തുന്നതിനു മുമ്പ് പ്രതി യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

കൈകൊണ്ട് മുഖത്തും ശരീരത്തിലും മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. ഇതിനുശേഷമാണ് യുവതിക്ക് ജ്യൂസില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് വൈശാഖന്റെ മൊഴി. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിര്‍ബന്ധിച്ചതോടെയാണ്, ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഇയാള്‍ വര്‍ക്ക് ഷോപ്പിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.

ജ്യൂസില്‍ ഉറക്കുഗുളിക കലര്‍ത്തി നല്‍കി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മരിച്ചെന്ന് ഉറപ്പാക്കിയശേഷം ഭാര്യയെ വിളിച്ചു വരുത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് യുവതിയുടെ മൃതദേഹം കാറില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിരുന്നു. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സംഭവത്തില്‍ വൈശാഖന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

പരിശോധനയ്ക്കെത്തിയ എക്‌സൈസ് സംഘം ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തു; വനിതാ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ സസ്പെന്‍ഷന്‍

തിരുവനന്തപുരം: ബാറില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥസംഘം ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്ത സംഭവത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്പെന്‍ഷന്‍. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കോവളം വാഴമുട്ടത്തെ ബാര്‍ ഹോട്ടലില്‍ യൂണിഫോമിലെത്തി ഉദ്യോഗസ്ഥര്‍ മദ്യസത്കാരത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എക്സൈസ് വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. എക്സൈസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരപരിധിയിലുള്ള ബാറുകളില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് വകുപ്പുതല ചട്ടം.
ബാര്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥസംഘമാണ് ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തത് എന്നതും ഗുരുതര ചട്ടലംഘനമാണ്. 2022-ല്‍ മൂവരും തിരുവനന്തപുരം റേഞ്ചില്‍ ജോലിചെയ്യുമ്പോഴാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് എക്സൈസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. ഉദ്യോഗസ്ഥരെ സത്കരിച്ച വിവരം ബാറുടമയും സ്ഥിരീകരിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ സത്കരിച്ചതിന് ബാര്‍ ഉടമയ്ക്കെതിരേയും നടപടിയുണ്ടാകും.

പോലീസ് സ്റ്റേഷനില്‍വച്ച് പരാതിക്കാരിയുടെ കഴുത്തിന് കത്തികൊണ്ട് കുത്താന്‍ ശ്രമം; പ്രതി പിടിയില്‍

തിരുവനന്തപുരം കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിക്കാരിയുടെ കഴുത്തിന് കത്തികൊണ്ട് കുത്താന്‍ ശ്രമം. സംഭവത്തില്‍ പ്രതി മുഹമ്മദ് ഖാനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. എസ്എച്ച്ഒ ഇരുവരോടും സംസാരിക്കവേയാണ് സംഭവം. പെരുങ്കുളം സ്വദേശിയായ യുവതിയും മുഹമ്മദ് ഖാനും ഒരുമിച്ചായിരുന്നു താമസം. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. കുറച്ച് കാലമായി പ്രതി യുവതിയെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി.
ഇതുമായി ബന്ധപ്പെട്ട് എസ്എച്ച്ഒ ഇരുവരെയും വിളിച്ചിരുത്തി സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബാഗില്‍ നിന്ന് പ്രതി കത്തിയെടുത്ത് യുവതിയുടെ കഴുത്തിന് കുത്തുകയായിരുന്നു. പോലീസുകാരുടെ സമയോചിത ഇടപെടലിലൂടെ പ്രതിയെ കീഴ്പ്പെടുത്തി. അറസ്റ്റു ചെയ്ത പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അപകടം ഉണ്ടാകുമ്പോള്‍ ഇരുചക്ര വാഹനത്തിനു പിന്നില്‍ ഡ്രൈവര്‍ക്കുപുറമേ രണ്ട് യാത്രക്കാര്‍ ഉണ്ടെങ്കില്‍ എന്താണ് പ്രശ്നം, തെളിച്ചം നല്‍കി ഹൈക്കോടതി

കൊച്ചി: അപകടം ഉണ്ടാകുമ്പോള്‍ ഇരുചക്ര വാഹനത്തിനു പിന്നില്‍ ഡ്രൈവര്‍ക്കുപുറമേ രണ്ട് യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. പിന്നില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നതാണ് അപകടത്തിനു കാരണമായതെങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് തുക കുറയ്ക്കാനാകൂ. എന്നും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

അപകടം ഉണ്ടാകുമ്പോള്‍ തൃശ്ശൂര്‍ എംഎസിടിയുടെ ഉത്തരവനെതിരേ തൃശ്ശൂര്‍ സ്വദേശി ബിനീഷ് ണ് ഹൈക്കോടതിയില്‍ എത്തിയത്. 2011-ല്‍ ഹര്‍ജിക്കാരന്‍ ബൈക്കി പിന്നില്‍ രണ്ടുപേരുമായി പോക എതിരേ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയത്. എന്നാല്‍ പിന്നില്‍ രണ്ടുപേരുമായി യാത്ര ചെയ്തതില്‍ ഹര്‍ജിക്കാരന്റെ ഭാഗത്തും വീഴ്ചയുണ്ടെന്ന് വിലയിരുത്തിയാണ ഇന്‍ഷുറന്‍സ് തുകയില്‍ കുറവുവരുത്തിയത്.

കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല, രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തിയാണെന്ന് തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ഡല്‍ഹിയില്‍ കൂട്ടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

ചില വിഷയങ്ങളില്‍ താന്‍ വ്യക്തിപരമായ നിലപാട് പറയാറുണ്ട്. എല്ലാത്തിനെയും എപ്പോഴും എതിര്‍ക്കുന്ന വ്യക്തിയല്ല. ചില വിഷയങ്ങളില്‍ താനെടുത്ത നിലപാട് മാധ്യമങ്ങള്‍ ബിജെപി അനുകുലമായി വ്യാഖ്യാനിച്ചു. എന്നാല്‍ താനതിനെ വിശദീകരിച്ചത് രാജ്യതാത്പര്യത്തോടെയാണ് എന്ന് തരൂര്‍ പറഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങളില്‍ രാഷ്ട്രീയം പറയാന്‍ താത്പര്യമില്ല. രാഷ്ട്രത്തിന് വേണ്ടി സംസാരിക്കാനാണ് ഇഷ്ടം.

രാഷ്ട്രീയമല്ല, രാഷ്ട്രം നന്നായാല്‍ മതി എന്ന നിലപാടാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന നിലപാട് ഒരിക്കലും സ്വീകരിച്ചിട്ടില്ല. അദ്ദേഹം എന്റെ നേതാവാണ്. പാര്‍ട്ടി ലൈനിനെ എതിര്‍ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകന് അവകാശമില്ല. പാര്‍ലമെന്റില്‍ ഈ നിലപാട് എടുത്തിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.

സമയം കഴിഞ്ഞ് എത്തിയ ‘മഹനീയ’ സാന്നിധ്യം!ഷമ്മി തിലകന്‍ സാംസ്കാരിക വകുപ്പിനിട്ട് പൊട്ടിക്കുന്നു

കൊച്ചി: 55ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിൽ സാംസ്കാരിക വകുപ്പിനെതിരെ നടൻ ഷമ്മി തിലകൻ. ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് ലഭിച്ചത് പരിപാടി കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമെന്നാണ് ആക്ഷേപം. വകുപ്പിന്റെ ‘സമയനിഷ്ഠ’യെ എങ്ങനെ ആണ് പ്രശംസിക്കേണ്ടത് എന്ന ചോദ്യം ഉയർത്തിയാണ് നടന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഷമ്മി തിലകന്റെ കുറിപ്പ്:

സമയം കഴിഞ്ഞ് എത്തിയ ‘മഹനീയ’ സാന്നിധ്യം!

സംഭവം കൗതുകകരമാണ്. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷമായി തന്നെ അത് നടന്നു കഴിഞ്ഞു.

പക്ഷേ, എന്റെ ‘മഹനീയ സാന്നിധ്യം’ അവിടെ വേണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള അക്കാദമിയുടെ സ്നേഹനിർഭരമായ ക്ഷണക്കത്ത് എന്റെ കൈകളിൽ എത്തുന്നത് ഇന്നാണ്—ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം 5.30-ന്!

അതായത്, അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി നാല് ദിവസം കഴിഞ്ഞു എന്ന് ചുരുക്കം.

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയർ എത്താൻ നാല് ദിവസം പിടിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അപ്പോൾ പിന്നെ ചടങ്ങ് കഴിഞ്ഞ് 26-നോ 27-നോ കത്തയച്ച സാംസ്കാരിക വകുപ്പിന്റെ ആ ‘സമയനിഷ്ഠ’യെ എങ്ങനെയാണ് പ്രശംസിക്കേണ്ടത്?

ഇതിനെ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അനാസ്ഥ എന്നോ കൊറിയർ കമ്പനിയുടെ കുറ്റം എന്നോ ആരോപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇതിലെ ‘ആർട്ട്’ ആണ് ഞാൻ ശ്രദ്ധിക്കുന്നത്!

ചില നിരീക്ഷണങ്ങൾ:

“വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോകുന്നത് നമ്മുടെ ശീലമല്ല” എന്നത് മുൻകൂട്ടി കണ്ട് ചടങ്ങ് കഴിഞ്ഞു മാത്രം വിളിക്കുന്ന ഈ ‘അഡ്വാൻസ്ഡ്’ ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു.

‘സമയം എന്ന മഹാപ്രവാഹത്തിന് തടയിടാൻ ആർക്കും കഴിയില്ല’ എന്ന വലിയ തത്വം ചലച്ചിത്ര അക്കാദമി എന്നെ ഓർമ്മിപ്പിക്കുകയാണോ?

അതോ, ചരിത്രം നടന്നുകൊണ്ടിരിക്കുമ്പോൾ അതിൽ പങ്കെടുക്കുന്നതിനേക്കാൾ നല്ലത്, അത് ചരിത്രമായ ശേഷം ആ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നതാണോ?

പരാതികളില്ല, പരിഭവങ്ങളുമില്ല. പക്ഷേ ഒരു ചെറിയ സംശയം മാത്രം ബാക്കി നിൽക്കുന്നു… അടുത്ത വർഷത്തെ അവാർഡ് ദാന ചടങ്ങിനുള്ള ക്ഷണം കൂടി ഇപ്പോഴേ അയച്ചു വിട്ടാൽ, ഒരുപക്ഷേ ചടങ്ങ് കഴിയുന്നതിന് മുൻപെങ്കിലും അത് എന്റെ കയ്യിൽ കിട്ടുമായിരുന്നില്ലേ?

സാംസ്കാരിക കേരളമേ, നിങ്ങളിത് കാണുന്നുണ്ടോ? അതോ കണ്ണ് തുറക്കാൻ ഇനിയും ‘കൊറിയർ’ വരേണ്ടതുണ്ടോ?

നന്ദി,

മറ്റത്തൂരിൽ വീണ്ടും കോൺഗ്രസിന് ബിജെപി പിന്തുണ

തൃശൂർ. മറ്റത്തൂരിൽ വീണ്ടും കോൺഗ്രസിന് ബിജെപി പിന്തുണ.വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം മിനി ടീച്ചറെ പിന്തുണച്ച് ബിജെപി അംഗങ്ങൾ.11 വോട്ടുകളുമായി LDFഉം UDFഉം തുല്യത പാലിച്ചതോടെ ടോസിലൂടെയാണ് മിനി ടീച്ചർ വിജയിച്ചത്

രണ്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ നാല് ബിജെപി അംഗങ്ങൾ കോൺഗ്രസിനെ പിന്തുണക്കുക ആയിരുന്നു

കൊല്ലത്ത് ഇരവിപുരം സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ബി.എൻ. ഹസ്കറിനെ മത്സരിപ്പിക്കാൻ ആലോചന

കൊല്ലം: കൊല്ലത്ത് ഇരവിപുരം സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ബി.എൻ ഹസ്കറിനെ മത്സരിപ്പിക്കാൻ ആലോചന. സമുദായിക ഘടകങ്ങൾ ഉൾപ്പടെ ഹസ്കറിന് അനുകൂലമെന്ന് ആർഎസ്പി നേതാക്കളുടെ വിലയിരുത്തല്‍.


മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി എന്നതും പരിചയപെടുത്തൽ വേണ്ട എന്നതും ഹസ്കറിന്റെ സാധ്യത വർധിപ്പിക്കുന്നു.കൊല്ലത്ത് ആര്‍എസ്പി മത്സരിക്കുന്ന മൂന്നാമത്തെ സീറ്റാണ് ഇരവിപുരം. ഇരവിപുരത്ത് എന്‍.കെ പ്രേമചന്ദ്രന്‍റെ മകന്‍ കാര്‍ത്തികിന്‍റെ പേരും സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു.


കഴിഞ്ഞ ദിവസമാണ് സിപിഎം വിട്ട് ഹസ്‌കർ ആർഎസ്പിയിൽ ചേർന്നത്.മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെത്തുടർന്ന് സിപിഎം വിലക്ക് നേരിട്ട ഇടത് നിരീക്ഷകനായ ബി.എൻ ഹസ്കർ സിപിഎം വിട്ടത് ഇന്നലെയാണ്. രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറി. ജീർണതയുടെ പടുക്കുഴിയിലാണ് പാർട്ടിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളി തിളക്കം

ചെന്നൈ: തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2016 മുതൽ 2022 വരെയുള്ള സിനിമകൾക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടിമാരിൽ ഏഴിൽ അഞ്ചും മലയാളികൾക്കാണ്. മികച്ച നടിക്കുള്ള അവാർ‍ഡിന് പുറമെ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളി താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.


മികച്ച നടൻ


2016 – വിജയ് സേതുപതി (പുരിയാത്ത പുതിർ)


2017 – കാർത്തി (തീരൻ അധികാരം ഒൺട്രു)


2018 – ധനുഷ് (വടചെന്നൈ)


2019 – പാർത്ഥിപൻ (ഒത്ത സെരുപ്പ് സൈസ് 7)


2020 – സൂര്യ (സൂരറൈ പോട്ര്‌)


2021 – ആര്യ (സർപ്പട്ട പരമ്പരൈ)


2022 – വിക്രം പ്രഭു (താനക്കാരൻ)


മികച്ച നടി


2016 – കീർത്തി സുരേഷ് (പാമ്പു സട്ടൈ)


2017 – നയൻ‌താര (അരം)


2018 – ജ്യോതിക (ചെക്ക ചിവന്ത വാനം)


2019 – മഞ്ജു വാര്യർ (അസുരൻ)


2020 – അപർണ ബാലമുരളി (സൂരറൈ പോട്ര്‌)


2021 – ലിജോ മോൾ (ജയ് ഭീം)


2022 – സായി പല്ലവി (ഗാർഗി)


2017 ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌കാരം മഗലിർ മട്ടും എന്ന സിനിമയ്ക്ക് ഉർവശി സ്വന്തമാക്കി. 2016 ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വേലൈനു വന്തിട്ടാ വെള്ളക്കാരൻ എന്ന സിനിമയ്ക്ക് വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. തായ് നിലം എന്ന സിനിമയിലെ ‘ആഗായം മേലെ’ എന്ന ഗാനത്തിന് 2020 ലെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം മലയാളിയായ വർഷ രഞ്ജിത്ത് സ്വന്തമാക്കി. മലയാളി താരം റഹ്മാൻ മികച്ച വില്ലൻ പുരസ്കാരത്തിന് അർഹനായി.


ലോകേഷ് കനകരാജ്, പുഷ്‌കർ ഗായത്രി, മാരി സെൽവരാജ്, പാർഥിപൻ, സുധ കൊങ്കര, ടി ജെ ജ്ഞാനവേൽ, ഗൗതം രാമചന്ദ്രൻ എന്നിവരാണ് മികച്ച സംവിധായകർ. മികച്ച സിനിമയ്ക്ക് രണ്ടു ലക്ഷം രൂപയും രണ്ടാമത്തെ സിനിമയ്ക്ക് ഒരു ലക്ഷവുമാണ് പുരസ്കാര തുക. മികച്ച നടീനടൻമാർക്ക് ഒരു പവൻ വീതമുള്ള സ്വർണ മെഡൽ പുരസ്കരമായി നൽകും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള മികച്ച സിനിമയ്ക്ക് 1.25 ലക്ഷം രൂപയും നൽകും.


ഫെബ്രുവരി 13 -ന് ചെന്നൈയിലെ കലൈവാണർ അരങ്ങിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ
പുരസ്കാരങ്ങൾ സമ്മാനിക്കും