Home Blog Page 419

ഗസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടു

ഗസയിൽ 31 പേർ കൊല്ലപ്പെട്ടു.ഗസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 31 പലസ്തീൻകാർ കൊല്ലപ്പെട്ടു.രണ്ടു വർഷം അടച്ചിട്ടശേഷം ഇന്ന് റഫ ഇടനാഴി തുറക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ആക്രമണം.കൊല്ലപ്പെട്ടവരിൽ ആറ് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.

കഴിഞ്ഞ ഒക്ടോബർ പത്തിന് വെടിനിർത്തൽ കരാർ നിലവിൽ വന്നശേഷം ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആക്രമണമാണ് ഇത്.ഇന്ന് റഫ ഇടനാഴി തുറക്കുമ്പോൾ ഇസ്രയേലിന്റെ ക്ലിയറൻസ് ലഭിച്ചവരെ മാത്രമേ കടത്തിവിടുകയുള്ളുവെന്ന് ഇസ്രയേൽ വ്യക്തമാക്കി.യുദ്ധസമയത്ത് പലായനം ചെയ്തവരെയാണ് മടങ്ങാൻ അനുവദിക്കുക

ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം, 26 ബൈക്കുകൾ കത്തി നശിച്ചു

മലപ്പുറം.ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം. 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. ഫ്‌ളൈ വീൽസ് എന്ന ബൈക്ക് വർക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.

രാത്രി ഒരു മണിക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിലേക്കും തീ പടർന്നു. മരുന്നുകളും റിക്കാർഡുകളും കത്തി നശിച്ചിട്ടുണ്ട്.താനൂർ തിരൂർ എന്നിവടങ്ങളിൽ നിന്ന് അഗ്നി രക്ഷാ സേന എത്തി തീ അണച്ചു.

ബിജെപിയിലേക്കെന്ന് സൂചന; പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് തൊട്ടുമുൻപ് കോൺഗ്രസ് വിട്ട് നവജോത് കൗർ; പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി

ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവ്ജോത് സിംഗ് സിദ്ദുവിന്റെ ഭാര്യ, മുതിർന്ന നേതാവുമായ ഡോ. നവ്ജോത് കൗർ സിദ്ദു കോൺഗ്രസ് വിട്ടു. പഞ്ചാബ് പിപിസിസി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ വാറിംഗിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തിയാണ് ഇവർ രാജിപ്രഖ്യാപനം നടത്തിയത്. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് പാർട്ടി വിടുന്നുവെന്ന് അവർ പ്രഖ്യാപിച്ചത്. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി പിസിസി അധ്യക്ഷൻ പാർട്ടി സംവിധാനം ദുരുപയോഗം ചെയ്ത് ദുർബലപ്പെടുത്തിയെന്ന് അവർ വിമർശിച്ചു.

പഞ്ചാബിലെ മുൻ എംഎൽഎയും മുൻ മന്ത്രിയുമാണ് നവജോത് കൗർ. ആദ്യം ബിജെപിയിലായിരുന്നെങ്കിലും പിന്നീട് ഭർത്താവിനൊപ്പം ഇവർ കോൺഗ്രസിലെത്തി. എന്നാൽ പാർട്ടിയിൽ ഒരു വിഭാഗവുമായി നിരന്തരം തർക്കങ്ങളുണ്ടായി. ഒരു ഘട്ടത്തിൽ തൻ്റെ ഭർത്താവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലേ ഇനി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങൂവെന്നും അവർ നയം വ്യക്തമാക്കിയിരുന്നു. ഇവരുടെ പല പ്രസ്താവനകളും സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു.

അതേസമയം മോദിയുടെ പഞ്ചാബ് സന്ദർശനത്തിന് മുന്നോടിയായാണ് നവജോത് കൗർ കോൺഗ്രസ് വിട്ടതെന്നത് പ്രധാനമാണ്. നിലവിലെ പിസിസി അധ്യക്ഷനെതിരെ അഴിമതി ആരോപണം അടക്കം ഉന്നയിച്ചാണ് പാർട്ടിയിൽ നിന്നുള്ള രാജി. അതിനാൽ തന്നെ ഇവർ ബിജെപിയിലേക്ക് മടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മോദി പങ്കെടുക്കുന്ന പരിപാടിയിൽ വച്ച് ഇവർ ബിജെപിയിൽ അംഗത്വം എടുക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

സി ജെ റോയിയുടെ ആത്മഹത്യ; കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ രാത്രി വൈകിയും പരിശോധന, ഇൻകം ടാക്സ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്ത് പൊലീസ്

ബെംഗളൂരു: കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇൻകം ടാക്സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പൊലീസ്. ജോയിന്‍റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. കൂടുതൽ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്തേക്കും. കോൺഫിഡന്‍റ് ഗ്രൂപ്പ് ഓഫീസിൽ ഇന്നലെ രാത്രിയിലും പരിശോധന നടന്നിരുന്നു. പുതിയ അന്വേഷണസംഘം രാത്രി വൈകിയും പരിശോധന തുടർന്നു.

സിജെ റോയിയുടെ സംസ്കാരം ഇന്ന് നടക്കും. കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ബന്നാർഘട്ടയിലെ നേച്ചർസ് കാസ്കേഡിലാണ് സംസ്കാരം. രാവിലെ 10 മണിക്ക് ഇവിടെ മൃതദേഹം എത്തിക്കും. ഉച്ചയ്ക്ക് 2 മണി വരെ പൊതുദർശനത്തിന് വയ്ക്കും. സെന്‍റ് ജോസഫ്സ് സിറോ മലബാർ പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് നാല് മണിക്കാണ് സംസ്കാരം.

റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. വെസ്റ്റ് സോൺ ജോയിന്‍റ് കമ്മീഷണർ സി. വംശി കൃഷ്ണയാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. റോയി ജീവനൊടുക്കാൻ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചെലുത്തിയ സമ്മർദ്ദം ആണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഈ സാഹചര്യത്തിൽ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് ഇന്ന് കടക്കും.

‘ഇറാൻ സംസാരിക്കുന്നുണ്ട്, എന്തെങ്കിലും സാധിക്കുമോ എന്ന് നോക്കാം, പക്ഷെ…’, അമേരിക്കയുടെ വമ്പൻ യുദ്ധക്കപ്പലുകൾ ഇറാൻ തീരത്തേക്കെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ ഭരണകൂടവുമായി അമേരിക്ക ചർച്ചകൾ നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ സൈനിക മേധാവി വാഷിംഗ്ടണ് കടുത്ത മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകളിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധസാധ്യത തള്ളിക്കളയാതെ തന്നെ നയതന്ത്ര നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ഇറാൻ നമ്മളോട് സംസാരിക്കുന്നുണ്ട്. എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് നമുക്ക് നോക്കാം. ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം എന്നും ട്രംപ് പറഞ്ഞു. ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും അമേരിക്കയുടെ വമ്പൻ നാവികവ്യൂഹം ഇറാൻ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

സാധ്യമായ വ്യോമാക്രമണങ്ങളെക്കുറിച്ചോ സൈനിക നീക്കങ്ങളെക്കുറിച്ചോ മേഖലയിലെ സഖ്യകക്ഷികളെപ്പോലും അറിയിച്ചിട്ടില്ലെന്ന് ട്രംപ് വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാലാണ് പ്ലാനുകൾ രഹസ്യമാക്കി വെച്ചിരിക്കുന്നത്. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെയുണ്ടായ അടിച്ചമർത്തലിൽ പ്രകോപിതനായ ട്രംപ്, കടുത്ത നടപടികൾ ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള വൻ നാവിക വ്യൂഹത്തെ അമേരിക്ക ഇറാൻ തീരത്ത് വിന്യസിച്ചുകഴിഞ്ഞു. അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ സൈനിക മേധാവി ഇതിനോടകം തന്നെ വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംഘര്‍ഷവും ഇറാൻ നീക്കവും

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ എന്ന വിമാന വാഹിനിക്കപ്പലിന്‍റെ നേതൃത്വത്തിലുള്ള അമേരിക്കൻ നാവികപ്പട അറബിക്കടലിൽ നിലയുറപ്പിച്ചതോടെ, ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങൾ മണ്ണിനടിയിൽ കൂടുതൽ ആഴത്തിലേക്ക് ഒളിപ്പിക്കാൻ തുടങ്ങിയതായി പുതിയ ഉപഗ്രഹ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റിലെ സുരക്ഷ മുൻനിർത്തി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിന്യസിച്ച യുഎസ്എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് ഇറാൻ തീരത്തിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി നൂറുകണക്കിന് മിസൈൽ ബോബോട്ടുകളെ ഇറാൻ കടലിലിറക്കി.

ഇറാന്‍റെ സ്വന്തം ഡ്രോൺ കാരിയറായ ‘ഷാഹിദ് ബഗേരി’ ബന്ദർ അബ്ബാസ് തീരത്ത് നിന്ന് ആറ് കിലോമീറ്റർ അകലെ സജ്ജമാക്കിയിട്ടുണ്ട്. 60 ഡ്രോണുകളെ വരെ ഒരേസമയം വഹിക്കാൻ ശേഷിയുള്ളതാണിത്. ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിലേക്കുള്ള തുരങ്ക കവാടങ്ങൾ വൻതോതിൽ മണ്ണ് ഇട്ട് മൂടുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി കണ്ടെത്തിയിട്ടുണ്ട്. 2025 ജൂണിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ബോംബാക്രമണങ്ങളിൽ ആണവ കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

നിര്‍മ്മലാ സീതാരാമന്‍റെ ഒന്‍പതാം ബജറ്റിന് കാതോര്‍ത്ത് രാജ്യം

ഡെല്‍ഹി.കേന്ദ്ര ബജറ്റിനായി കാതോർത്ത് രാജ്യം. 2026 – 27ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പാർലമെന്റിൽ
അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ആണ് ബജറ്റ് അവതരണം. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റ് ആണ് ഇത്തവണത്തെത്.

ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണത്തെ ബജറ്റിന് ഉണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും ആഭ്യന്തര ഉൽപാദനത്തിനും ബജറ്റിൽ പ്രാധാന്യം ഉണ്ടാകും. റോഡ്,റെയിൽവേ ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് കാര്യമായ നീക്കിയിരിപ്പ് പ്രതീക്ഷിക്കാം. പ്രതിരോധം, കൃഷി , എ ഐ ഉൾപ്പെടെ സാങ്കേതിക മേഖലക്കും ബജറ്റിൽ മുൻഗണന ഉണ്ടാകും. അതേസമയം ആദായനികുതി ഘടനയിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ ഇടയില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജനപ്രിയ പ്രഖ്യാപനങ്ങൾ കൂടി ഉണ്ടാകുമോ എന്നാണ് ആകാംക്ഷ.കേന്ദ്ര ബജറ്റില്‍ പരിഗണനക്കായി 29 ആവശ്യങ്ങളുടെ നീണ്ട പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രധനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

‘നിയമ നടിപടികളുമായി മുന്നോട്ടു പോകും’, കുരുക്ക് മൂന്നാമത്തെ അതിജീവിതക്കോ? സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് റിനി, ഫെന്നി നൈനാന് മറുപടി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സം​ഗക്കേസിൽ മൂന്നാമത്തെ പരാതിക്കാരിയുമായി ബന്ധം പുല‌‍ർത്തിയെന്നാരോപിച്ച് ഫെന്നി നൈനാന് മറുപടിയുമായി നടിയും മോഡലുമായ റിനി ആൻ ‍ജോ‍‍‌‌‍‌ർജ്. മൂന്നാമത്തെ പരാതിക്കാരിയെ കണ്ടിട്ടില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് റിനി. ഒരു അതിജീവിതെയും അങ്ങോട്ട് ബന്ധപ്പെടുകയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിന്റെ ഒരാവശ്യവും തനിക്കില്ലെന്നും റിനി കൂട്ടിച്ചേ‌ർത്തു.

ആരോ ഒരാൾ ഏതോ ഒരു ഫേക്ക് അക്കൗണ്ടിൽ നിന്ന് തന്നെ ബന്ധപ്പെട്ടിരുന്നു. അത് പുരുഷൻ ആണോ സ്ത്രീ ആണോ എന്ന് പോലും എനിക്കറിയില്ല. ഊരും പേരും അറിയാത്ത ഒരാളുമായി എനിക്ക് ബന്ധപ്പെടാൻ പറ്റില്ലെന്നും ആരാണെന്ന് വ്യക്തമാക്കിയിട്ടു നിങ്ങൾ വിളിക്കൂ എന്നാണ് പറഞ്ഞതെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിന്റെ സ്ക്രീൻ ഷോട്ടും റിനി പങ്കുവച്ചിട്ടുണ്ട്.

എന്നാൽ, ഈ വിഷയം വന്നപ്പോൾ ഇൻസ്റ്റയിൽ നോക്കി. അവർ അയച്ചിരിക്കുന്ന സന്ദേശങ്ങൾ മാത്രം കാണുന്നില്ല. എനിക്ക് ഇത് ആരാണെന്നോ എന്താണെന്നോ പോലും അറിയില്ലെന്നും റിനി പറയുന്നു. അവ‌ർ താങ്കളെ തെറ്റിദ്ധരിപ്പിച്ചതാണ്. എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു തെറ്റിദ്ധാരണ ജനകമായ സന്ദേശങ്ങൾ മറ്റൊരാൾക്ക് അയച്ചു കൊടുത്തതിന് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു.

റിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണ രൂപം:

‘പ്രിയപ്പെട്ട ഫെന്നി നൈനാൻ,

ഒരു കാര്യം കൃത്യവും വ്യക്തവും ആയി ഞാൻ പറയാൻ ആഗ്രഹിക്കുകയാണ് ഞാൻ ഒരു അതിജീവിതെയും അങ്ങോട്ട് ബന്ധപ്പെടുകയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അത്തരത്തിൽ ബന്ധപ്പെടേണ്ടതിന്റെ ഒരു ആവശ്യവും എനിക്കില്ല. അതുകൊണ്ട് തന്നെയാണ് താങ്കൾ പറഞ്ഞ കാര്യത്തെ ഞാൻ പരിപൂർണമായി നിഷേധിച്ചത്. ആരോ ഒരാൾ ഏതോ ഒരു ഫേക്ക് അക്കൗണ്ടിൽ നിന്ന് എന്നെ ബന്ധപ്പെട്ടിരുന്നു. അത് പുരുഷൻ ആണോ സ്ത്രീ ആണോ എന്ന് പോലും എനിക്കറിയില്ല. കൂടുതൽ ഡീറ്റെയിൽസ് പറയാമോ എന്നെല്ലാം ചോദിച്ചു. ഞാൻ പറഞ്ഞു ഊരും പേരും അറിയാത്ത ഒരാളുമായി എനിക്ക് ബന്ധപ്പെടാൻ പറ്റില്ല നിങ്ങൾ ആരാണെന്ന് വ്യക്തമാക്കിയിട്ടു നിങ്ങൾ വിളിക്കു എന്ന്. അതിന് ഒരു മറുപടിയും എനിക്ക് തന്നിട്ടില്ല. ഇപ്പോൾ ഈ വിഷയം വന്നപ്പോൾ ഞാൻ ഇത് എന്റെ ഇൻസ്റ്റയിൽ നോക്കിയപ്പോൾ അവർ അയച്ചിരിക്കുന്ന സന്ദേശങ്ങൾ മാത്രം കാണുന്നില്ല. എനിക്ക് ഇത് ആരാണെന്നോ എന്താണെന്നോ പോലും അറിയില്ല. ഇതാണ് മൂന്നാമത്തെ പരാതിക്കാരി എന്ന് പോലും അറിയില്ല. ഈ വിഷയത്തിൽ ഞാൻ അവരുമായി ബന്ധപ്പെട്ടിരുന്നു എന്ന് താങ്കളെ അവർ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. തീർച്ചയായും ഞാൻ നിയമ നടപടികളുമായി മുന്നോട്ടു പോകും. അത് താങ്കൾക്ക് എതിരെ അല്ല, എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു തെറ്റിദ്ധാരണ ജനകമായ സന്ദേശങ്ങൾ മറ്റൊരാൾക്ക് അയച്ചു എന്നെ അപമാനിച്ചതിനാണ്. മൂന്നാമത്തെ പരാതിക്കാരിയുമായി ഒരു ബന്ധവും എനിക്കില്ല. ഞാൻ എല്ലാ കാര്യത്തിലും സത്യസന്ധത പുലർത്തുന്ന ആളാണ്. സത്യം ആണെങ്കിൽ സത്യം ആണെന്ന് പറയാൻ ഒട്ടും ഭയമില്ല…’- റിനി ആൻ ജോർ‍ജ്ജ്

കാര്യവട്ടത്തെ മിന്നും ജയം, ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പര കയ്യിലാക്കി ഇന്ത്യ

തിരുവനന്തപുരം.കാര്യവട്ടത്തെ മിന്നും ജയത്തോടെ ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ .46 റൺസിനാണ് അഞ്ചാം ട്വന്റി 20 യിലെ ഇന്ത്യൻ ജയം. 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 225 ന് ഓൾഔട്ട്‌ ആയി.സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് കളിയിലെ താരം.

അഭിഷേക് ശർമയുടെ റണ്ണഭിഷേകത്തോടെയായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ തുടക്കം. 16 പന്തിൽ അഭിഷേക് 30 റൺസ് അടിച്ചപ്പോൾ സ്വന്തം നാട്ടിൽ കാത്ത് കാത്ത് കിട്ടിയ അവസരം സഞ്ജു സാംസൺ കളഞ്ഞു കുളിച്ചു. 6 പന്തിൽ 6 റൺസ് എടുത്ത് മടക്കം .

പിന്നെ കണ്ടത് കാര്യവട്ടത്ത് കാര്യക്കാരനാകുന്ന ഇഷാൻ കിഷനെ.കിവീസ് ബൗളേഴ്‌സിനെ തലങ്ങും വിലങ്ങും അതിർത്തി കടത്തിയ ഇഷാൻ ട്വന്റി 20 യിലെ തന്റെ കന്നി സെഞ്ച്വറി കുറിച്ചു

43 പന്തിൽ 6 ഫോറും 10 സിക്സും ഉൾപ്പെടെ പോക്കറ്റ് ഡൈനാമൊ നേടിയത് 103 റൺസ്.
63 റൺസ്സുമായി മിന്നിച്ചു ക്യാപ്‌റ്റൻ സൂര്യ കുമാർ യാദവും.

ഹാർദിക് പണ്ഡ്യയുടെ 43 കൂടിയായപ്പോൾ ഇന്ത്യ 5ന് 271 ലെത്തി. ന്യൂസീലൻഡും നന്നായി തുടങ്ങിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് ഇന്ത്യ കളി പിടിച്ചു .

കലക്കൻ കംബാക്ക് നടത്തിയ അർഷ്ദീപ് സിങ് 5 വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേൽ മൂന്ന് പേരെയും മടക്കി

സൗദി എയർലൈൻസ് ഇന്നുമുതൽ കരിപ്പൂര്‍ സർവീസ് പുനരാരംഭിക്കും

കോഴിക്കോട്.2020ലെ വിമാന അപകടത്തെ തുടർന്ന് കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തിവെച്ച സൗദി എയർലൈൻസ് ഇന്നുമുതൽ സർവീസ് പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ റിയാദ് – കോഴിക്കോട് സെക്ടറിലാണ് സർവീസ്. ആഴ്ചയിൽ ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ് ഉണ്ടാകും.

പുലർച്ചെ 1:20-ന് റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 8:35-ന് കരിപ്പൂരിലെത്തും. തിരികെ 9:45-ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 12:50-ന് റിയാദിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഏര്‍പ്പെടുത്തിയ റൺവേ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇടത്തരം വലുപ്പമുള്ള അത്യാധുനിക എയർ ബസ് എ321 നിയോ വിമാനങ്ങളായിരിക്കും സർവീസ് നടത്തുക.

മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ,ശ്രദ്ധിക്കണം

തിരുവനന്തപുരം.സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ.ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പ് അംഗത്വമായി ബന്ധപ്പെട്ട മെഡിസെപ്പ് ഐ.ഡികാർഡ് www.medisep.kerala.gov.in ൽലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യാം.

മെഡിസെപ്പ് കാർഡിൽ പേരില്ലെങ്കിലും പേരിലോ മറ്റ് വിവരങ്ങളിലോ തെറ്റുണ്ടങ്കിലും മെഡിസെപ്പ് പരിരക്ഷ ലഭിക്കുന്നതല്ല. മെഡിസെപ്പ് ഐ.ഡി കാർഡിൽ പ്രിന്റ് ചെയ്തിരിക്കുന്ന വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളേ ആവശ്യമുണ്ടെങ്കിൽ ഫെബ്രുവരി 25 നകം തിരുത്തലുകൾ വരുത്തണം.സമയ പരിധിക്കുശേഷം പ്രൊഫൈലിൽ വരുത്തുന്ന തിരുത്തലുകൾ മെഡിസെപ് ഐ.ഡി കാർഡിൽ പ്രതിഫലിക്കുകയില്ല. ഫെബ്രുവരി 25 നുശേഷം ഡാറ്റയിൽ തിരുത്തൽ വരുത്താൻ കഴിയില്ല