Home Blog Page 403

കെ എസ് ആർടിസി ആശുപത്രി തുടങ്ങും മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാരെയും പാവപ്പെട്ട പൊതുജനങ്ങളെയും ലക്ഷ്യമിട്ട് കെഎസ്‌ആർടിസി ആശുപത്രി ആരംഭിക്കുന്നതായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയില്‍ അറിയിച്ചു.

തിരുവനന്തപുരം കിഴക്കേകോട്ടയിലെ കെഎസ്‌ആർടിസിയുടെ സ്ഥലത്താണ് ആശുപത്രി ആരംഭിക്കുക.

ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ ഡയാലിസിസ് മെഷീനുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും, നിംസ് ആശുപത്രിയില്‍ നിന്ന് നെഫ്രോളജിസ്റ്റിന്റെ സേവനം സൗജന്യമായി ലഭ്യമാക്കാമെന്ന ഉറപ്പ് ലഭിച്ചതായും മന്ത്രി അറിയിച്ചു. ഇതിലൂടെ വളരെ കുറഞ്ഞ ചെലവില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ 10 ബെഡുകളോടുകൂടിയ ഡയാലിസിസ് യൂണിറ്റാണ് ഒരുക്കുന്നത്. 10 ഡയാലിസിസ് മെഷീനുകളും സ്പോണ്‍സർഷിപ്പിലൂടെ ലഭിച്ചതിനാല്‍ ഒരേസമയം 10 പേർക്ക് ചികിത്സ നല്‍കാൻ സാധിക്കും. കൂടാതെ ആശുപത്രിയിലെ ഫാർമസിയിലൂടെ എല്ലാ മരുന്നുകളും ന്യായവിലയ്ക്ക് ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കെഎസ്‌ആർടിസി ജീവനക്കാരെ മാത്രമല്ല, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാധാരണ രോഗികളെയും പരിഗണിച്ചാണ് ആശുപത്രി പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

മെഗാ തൊഴില്‍ മേള ഫെബ്രുവരി 7ന്

വിജ്ഞാനകേരളം ജില്ലാ തല മെഗാ തൊഴില്‍ മേള ഫെബ്രുവരി 7ന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജില്‍ സംഘടിപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. 66000 തൊഴിലവസരങ്ങളാണ് ലഭ്യമാക്കുന്നത്. ചാത്തന്നൂര്‍ എം.ഇ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, കരുനാഗപ്പള്ളി കോളജ് ഓഫ് എഞ്ചിനീയറിംഗ്, ടി.കെ.എം കോളജ് ഓഫ് എഞ്ചിനീയറിംഗ്, പെരുമണ്‍ എഞ്ചിനീയറിംഗ് കോളജ്, പത്തനാപുരം എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും ജോബ് ഡ്രൈവിന്റെ ഭാഗമായി ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടക്കും. പ്രദേശിക തൊഴില്‍ അവസരങ്ങള്‍ക്കുള്ള അഭിമുഖങ്ങള്‍ പ്രധാന വേദിയായ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലുമാണ് നടത്തുക. പ്ലസ് ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ കേന്ദ്രങ്ങള്‍, ബ്ലോക്ക് / മുന്‍സിപ്പാലിറ്റി തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷന്‍, www.knowledgemission.kerala.gov.in , DWMS പോര്‍ട്ടല്‍.

വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച്; എം വി ഗോവിന്ദൻ

കണ്ണൂർ: വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണനുമായി സിപിഎം പരസ്യ സംവാദം നടത്തില്ല. പുസ്തകത്തിലെ വിമർശനങ്ങൾക്ക്  സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി നാളെ വാർത്താ സമ്മേളനം വിളിച്ച്  മറുപടി നൽകും. പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിൽ വെട്ടിപ്പുണ്ടായെന്ന ആരോപണം പ്രാദേശിക വിഷയം മാത്രമാണെന്നും അവിടെത്തന്നെ പരിഹരിക്കുമെന്നുമാണ് സിപിഎം സംസ്ഥാന നേതൃത്വം പറയുന്നത്.

പാർട്ടിക്ക് അക്കാര്യത്തിൽ യാതൊരു ഉത്കണ്ഠയും ഇല്ല. ഓരോ ദിവസവും കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട കാര്യവുമില്ല. അതൊരു അടഞ്ഞ അധ്യായമാണ്. പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനെ കുഞ്ഞികൃഷ്ണൻ പരസ്യ സംവാദത്തിന് ക്ഷണിച്ചെങ്കിലും സിപിഎം ഏറ്റുപിടിക്കില്ല. 

നേതൃത്വത്തെ അണികൾ തിരുത്തണമെന്ന പുസ്തകം പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നാളെ മറുപടി നൽകും. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ഉയർന്ന ആരോപണങ്ങളിൽ വരവ് ചെലവ് കണക്കുകളും പാർട്ടി അവതരിപ്പിച്ചേക്കും. അതേസമയം, ഇന്നലെ പയ്യന്നൂരിൽ പുസ്തക പ്രകാശനത്തിന് വലിയ ജനക്കൂട്ടം എത്തിയതിൽ പാർട്ടിക്കാർ ഇല്ലെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പാർട്ടി ശത്രുക്കൾ എത്തിയത് മൂലമാണ് പരിപാടിക്ക് ആളുകൂടിയതെന്നാണ് വാദം.

രാഹുൽ ഗാന്ധിക്ക് വേണ്ടി നിർണായക വാദങ്ങളുമായി ജോൺ ബ്രിട്ടാസ് എംപി

ന്യൂഡെൽഹി :ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് പാര്‍ലമെന്‍റിൽ ആവശ്യമുയർത്തി സിപിഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ്. ഒരു പാർലമെന്‍ററി ജനാധിപത്യത്തിൽ, പ്രതിപക്ഷ നേതാവിന്‍റെ പദവി പ്രധാനമന്ത്രിയുടെ പദവി പോലെ തന്നെ പ്രധാനപ്പെട്ടതാണ്. പ്രധാനമന്ത്രി എന്ന സ്ഥാപനത്തെ എപ്രകാരം ബഹുമാനിക്കുന്നുവോ, അപ്രകാരം തന്നെ പ്രതിപക്ഷ നേതാവിനെയും ബഹുമാനിക്കേണ്ടതുണ്ട്.

അതിനാൽ, ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ബ്രിട്ടാസ് സഭയിൽ ആവശ്യപ്പെട്ടു. ലോക്സഭയും രാജ്യസഭയും രാഷ്ട്രപതിയും ചേര്‍ന്നതാണ് പാര്‍ലമെന്‍റ്. അതുകൊണ്ട് തന്നെ പാര്‍ലമെന്‍ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന് വളരെയധികം പ്രാധാന്യമുണ്ട്. സ്പീക്കർ റൂളിംഗ് ഒന്നും നൽകേണ്ടെന്നും, രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് ഭരണപക്ഷത്തോട് ആവശ്യപ്പെടുക മാത്രം ചെയ്താൽ മതിയെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

അതേസമയം, മുന്‍ കരസേന മേധാവി ജനറല്‍ എം എം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ രാഹുൽ ​ഗാന്ധിയെ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള ബ​ഹളം കാരണം ലോക്സഭ ഇന്നും ബഹളമയമായി. ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസം​ഗത്തിനുള്ള നന്ദിപ്രമേയം പാസാക്കുന്നത് അസാധരണമാണ്. പ്രമേയം അവതരിപ്പിച്ച് ബിജെപി നേതാക്കളായ സർബാനന്ദ സോനോവാൾ, തേജസ്വി സൂര്യ എന്നിവർ സംസാരിച്ചു കഴിഞ്ഞാണ് രാഹുൽ ​ഗാന്ധി ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ ശ്രമിച്ചത്.

ഇത് സർക്കാർ തടഞ്ഞതിന് ശേഷമുള്ള രാഷ്ട്രീയ തർക്കം അതേപടി തുടരുകയാണ്. ഇന്നും ലോക്സഭയിൽ നരവനേയുടെ പുസ്തകവും സറണ്ടർ മോദിയെന്നെഴുതിയ പ്ലക്കാർഡും ബാനറുകളുമായി പ്രതിപക്ഷം ബഹളം വച്ചു. രാഹുൽ ​ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെതിരെ രാജ്യസഭയിലും പ്രതിപക്ഷം ഇന്ന് ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. അതേസമയം ജനങ്ങൾ നിരന്തരം നിരാകരിക്കുന്ന ബോധമില്ലാത്ത ബാലന്‍റെ തടവറയിലാണ് കോൺ​ഗ്രസെന്ന് ബിജെപി തിരിച്ചടിച്ചു. നദ്ദയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപോയി.

ലൈറ്ററിലേക്ക് മണ്ണെണ്ണ തുപ്പി തീജ്വാലകള്‍ സൃഷ്ടിക്കാന്‍ ശ്രമം…ഇന്‍സ്റ്റഗ്രാം ചിത്രീകരണത്തിനിടെ അപകടം

ഇന്‍സ്റ്റഗ്രാം ചിത്രീകരണത്തിനിടെ പലപ്പോഴും അപകടങ്ങള്‍ പതിവാണ്. ഇത്തരത്തില്‍ ഒരു ആണ്‍കുട്ടിയുടെ മുഖത്തേക്ക് തീ പടര്‍ന്ന വീഡിയോയാണ് ഇപ്പോള്‍ എക്‌സില്‍ വൈറലാകുന്നത്.
ലൈറ്ററിലേക്ക് മണ്ണെണ്ണ തുപ്പി തീജ്വാലകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. മണ്ണെണ്ണ പുറത്തേക്ക് തുപ്പിയതും തീ പടര്‍ന്ന് കുട്ടിയുടെ മുഖത്തേക്കടക്കം പിടിച്ചു. സമീപത്തുള്ളവര്‍ ഉടന്‍ തന്നെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അപകടത്തില്‍ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഒരു സ്വകാര്യ ചടങ്ങിനിടെയാണ് റീല്‍ ചിത്രീകരിച്ചതെന്നാണ് വീഡിയോയിലൂടെ മനസിലാകുന്നത്.

പാഠ പുസ്തകം, യൂണിഫോം സംസ്ഥാനതല വിതരണോദ്ഘാടനം 13ന്

തിരുവനന്തപുരം: 2026-27 അദ്ധ്യയന വര്‍ഷത്തെ പാഠ പുസ്തകം, യൂണിഫോം എന്നിവയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം 13ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ വച്ച് വിതരണം ഉദ്ഘാടനം ചെയ്യും.

2026-27 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തക അച്ചടിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2025 സെപ്തംബര്‍ തന്നെ ആരംഭിക്കുകയും സ്റ്റോര്‍ പര്‍ച്ചേയ്‌സ് മാനദണ്ഡം അനുസരിച്ച് പാഠപുസ്തക അച്ചടി പേപ്പര്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നതിനായി സ്റ്റേഷണറി വകുപ്പിനെയും പാഠപുസ്തക അച്ചടി കെബിപിഎസിനെയും ചുമതലപ്പെടുത്തുകയും പാഠപുസ്തക അച്ചടിക്കായുള്ള പേപ്പര്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നതിനായി 111 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും ചെയ്തിരുന്നതായി മന്ത്രി വ്യക്തമാക്കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷണറി വകുപ്പ് അച്ചടിക്കാവശ്യമായ അഞ്ച് തരം പേപ്പര്‍, 2 തരം കാര്‍ഡ് എന്നിവ കെബിപിഎസിന് വാങ്ങി നല്‍കുന്നതിനായി ഇ-ടെണ്ടര്‍ ക്ഷണിക്കുകയും പേപ്പര്‍ ആന്റ് ബോര്‍ഡ് ലിമിറ്റിഡില്‍ നിന്നും പേപ്പറും തമിഴ്‌നാട് ന്യൂസ് പ്രിന്റ് ആന്റ് പേപ്പേഴ്‌സില്‍ നിന്നും കാര്‍ഡ് ഇനങ്ങളും വാങ്ങുന്നതിനായി ആകെ 92 കോടി രൂപയുടെ പര്‍ച്ചേയ്‌സ് അനുമതി നല്‍കുകയും ചെയ്തിരുന്നു.

2026-27 അധ്യയന വര്‍ഷത്തേയ്ക്കുള്ള ഇന്‍ഡന്റിംഗ് 2025 ഡിസംബര്‍ ആദ്യവാരം തന്നെ പൂര്‍ത്തിയാക്കി ഡിസംബര്‍ അവസാന വാരത്തോടെ കെബിപിഎസിന് അച്ചടി ഉത്തരവ് നല്‍കി. ഒന്നാം വാല്യത്തില്‍ 3.5 കോടി പാഠപുസ്തകങ്ങളും രണ്ടാം വാല്യത്തില്‍ 1.9 കോടി പാഠപുസ്തകങ്ങളും ഇന്‍ഡന്റ് ചെയ്തിട്ടുണ്ട്. 2025-26 അദ്ധ്യയന വര്‍ഷം ഒന്നാം വാല്യത്തില്‍ 3.8 കോടി പാഠപുസ്തകങ്ങളും രണ്ടാം വാല്യത്തില്‍ 2.16 കോടി പാഠപുസ്തകങ്ങളുമാണ് ഇന്‍ഡന്റ് ചെയ്തിരുന്നത്. 2026-27 അദ്ധ്യയന വര്‍ഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

68 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടി പൂര്‍ത്തിയായതില്‍ 51 ലക്ഷം പാഠപുസ്തകങ്ങള്‍ വിതരണത്തിനായി കെബിപിഎസ് വിവിധ ഹബ്ബുകളില്‍ എത്തിച്ചിട്ടുണ്ട്. കെബിപിഎസില്‍ നിലവില്‍ പ്രതിദിനം 3 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. 2025-26 അധ്യയന വര്‍ഷം മാര്‍ച്ച് രണ്ടാം വാരത്തോടെ വിതരണം ആരംഭിക്കുകയും മെയ് അവസാനത്തോടെ വിതരണം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാന്‍ഡ് എലോണ്‍ എല്‍പി, യുപി സര്‍ക്കാര്‍ സ്‌കൂളുകളിലും, 1 മുതല്‍ 4 വരെയുള്ള എയ്ഡഡ് എല്‍പി സ്‌കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നല്‍കിവരുന്നു.

കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതല്‍ 8 വരെയുള്ള ഗവ ഹൈസ്‌കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും 1 മുതല്‍ 8 വരെയുള്ള എയ്ഡഡ് ഹൈസ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇതോടൊപ്പം 1 മുതല്‍ 5 വരെയുള്ള എയ്ഡഡ് എല്‍പി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കില്‍ അലവന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്‍കുന്നുണ്ട്.

പ്രസ്തുത രണ്ട് വിഭാഗങ്ങളിലും ഉള്‍പ്പെടാത്ത സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ ബിപിഎല്‍ ആണ്‍കുട്ടികള്‍, എസ്‌സി/എസ്ടി കുട്ടികള്‍, മുഴുവന്‍ പെണ്‍കുട്ടികള്‍ എന്നീ വിഭാഗത്തിന് എസ്എസ്‌കെ യൂണിഫോം തുക നല്‍കുന്നു. 2026-27 അധ്യനവര്‍ഷത്തെ കൈത്തറി യൂണിഫോം വിതരണത്തിനുള്ള കുട്ടികളുടെ വിവരങ്ങള്‍ കൈറ്റ് വെബ്സൈറ്റ് മുഖേന ലഭ്യമായത് പ്രകാരം 8,00,193 കുട്ടികള്‍ക്കാണ് വിതരണം ചെയ്യേണ്ടത്. വിവരം വ്യവസായ വകുപ്പ് ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സന്തോഷ് ട്രോഫി: കേരളം ഫൈനലില്‍

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ഫൈനലില്‍. സെമി ഫൈനലില്‍ പഞ്ചാബിനെ മറുപടിയില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് കേരളം ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. കേരളത്തിന് വേണ്ടി മുഹമ്മദ് റിയാസ് ഇരട്ടഗോള്‍ നേടിത്തിളങ്ങി.
സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 16-ാം മിനിറ്റില്‍ മുഹമ്മദ് അജ്‌സലാണ് കേരളത്തിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. വി. അര്‍ജുന്‍ ഒരുക്കിയ കോര്‍ണറില്‍ തലവച്ചാണ് അജ്‌സല്‍ കേരളത്തിന് ലീഡ് സമ്മാനിച്ചത്. 34 മിനിറ്റിലും 83ാം മിനിട്ടിലും റിയാസ് വല കുലുക്കി. 45-ാം മിനിറ്റില്‍ എം. വിഘ്നേഷും ലക്ഷ്യം കണ്ടതോടെ കേരളം വിജയവും ഫൈനല്‍ യോഗ്യതയും ഉറപ്പിച്ചു. പകരക്കാരന്‍ ഇ സജീഷാണ് നാലാം ഗോളിന് വഴിയൊരുക്കിയത്.

തോട്ടപ്പള്ളിയില്‍ ദേശീയപാതയോരത്ത് തീ പടര്‍ന്നു, ഒഴിവായത് വന്‍ അപകടം

ആലപ്പുഴ. തോട്ടപ്പള്ളിയില്‍ ദേശീയപാതയോരത്ത് തീ പടര്‍ന്നു, ഒഴിവായത് വന്‍ അപകടം. ഇന്ന് രാവിലെ പത്തരയോടെയാണ് കുറ്റിക്കാടുകള്‍ക്ക് വന്‍തോതില്‍ തീ പടര്‍ന്നത്. ടാറ്റാ കമ്യൂണിക്കേഷന്‍ ജീവനക്കാരന്‍ കെ വി അജീഷ് വിവരമറിയിട്ടതിനെത്തുടര്‍ന്ന് അഗ്നിശമന സേന എത്തിയതിനാല്‍ ഒരു മണിക്കൂറിലേറെ പണിപ്പെട്ട് തീ കെടുത്താനായി.

ട്രാന്‍സ് ഫോര്‍മറിലേക്കു തീ പടരുന്നത് തടയാനാനായതിനാല്‍ വലിയ അപകടം ഒഴിവായി. ദേശീയ പാതയിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന സമയത്താണ് മീറ്ററുകള്‍ ഉയരത്തില്‍ തീ പടര്‍ന്നത്.

തീരോന്നതി പദ്ധതി ബോധവൽക്കരണ ക്ലാസ് നടന്നു

ശാസ്താംകോട്ട: ഫിഷറീസ് വകുപ്പ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനായി തേവലക്കര മത്സ്യഭവൻ്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച അറിവ് പദ്ധതി ശാസ്താംകോട്ടയിൽ നടന്നു.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇസഡ് ആൻ്റണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പോൾ രാജൻ, അനീഷ് എന്നിവർ വകുപ്പ് തല ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എക്സൈസ് ഓഫീസർ ജിനു തങ്കച്ചൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.  മത്സ്യതൊഴിലാളികൾക്കുള്ള ഐസ് ബോക്സുകളുടെ വിതരണവും ചടങ്ങിൽ നടന്നു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സന്തോഷ് ,ഭാർഗവൻ പിള്ള ഫിഷറീസ് വകുപ്പ് ജീവനക്കാരായ മേരിദാസ്, രമ്യ, ബിൻസി, ഐന, നവാസ്, അജയകുമാർ, ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുത്തു.

ആനക്കലിയിൽ കാപ്പുകാട് പൊലിഞ്ഞത് യുവ സ്വപ്നങ്ങൾ

തിരുവനന്തപുരം. ബാലരാമപുരം വെങ്ങാനൂരിൽ നിന്നും വിഷ്ണു കാപ്പുകാട്ടേക്ക് വണ്ടി കയറുമ്പോൾ കൂടെ ഒത്തരി സ്വപ്നങ്ങളും ഉണ്ടായിരുന്നു.എന്നാൽ 28-ാം വയസിൽ നെയ്യാറിൻ്റെ റിസർവോയറിൽ മനു എന്ന ആന തുമ്പിക്കൈ കൊണ്ട് വിഷ്ണുവിനെ വെളളത്തിലേക്ക് അടിച്ച് താഴ്ത്തുമ്പോൾ ആ സ്വപ്നങ്ങളും മുങ്ങി താണു. സർക്കാർ നിയന്ത്രണത്തിലുള്ള ആന പരിപാലന കേന്ദ്രത്തിലെ താല്ക്കാലിക പാപ്പാനാണ് ബാലരാമപുരം വെങ്ങാനൂർ ചാവടിനട തൈവിളാകം വീട്ടിൽ വിഷ്ണു.

ഇന്ന് രാവിലെ 8.30തോടെയാണ് നെടുമങ്ങാട് കുറ്റിച്ചൽ കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനായ വിഷ്ണുവിനെ ആന തുമ്പികൈ കൊണ്ട് അടിച്ച് കൊന്നത്.

ഒമ്പത് വയസ്സുള്ള ആന വിഷ്ണുവിനെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് അടിച്ച് വിഷ്ണുവിനെ വെള്ളത്തിനടിയിലേക്ക് താഴ്‌ത്തുകയായിരുന്നു. വിഷ്ണുവിനെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്ന മറ്റ് പാപ്പാൻമാരും ജീവനക്കാരും ഉടൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
2016 മുതൽ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനായി ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയലേക്ക് മാറ്റി. ബിജുവിന്റേയും കലയടേയും മകനാണ്. ഒരു സഹോദരിയുണ്ട്‌.