തൃശൂര്‍: ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു. മനിശ്ശേരി കൊച്ചയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്.എഴുന്നെള്ളിപ്പിൽ പങ്കെടുത്ത് മടങ്ങവേ ആണ് ആന ഇടഞ്ഞത്.
ആന റോഡിലേക്കിറങ്ങി ഏറെ നേരം പരിഭ്രാന്തി പരത്തി. തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാന പാതയിലാണ് ആന പരിഭ്രാന്തി പരത്തിയത്. റോഡിലേക്ക് ഇറങ്ങിയ ആന വശങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ആനയെ തളച്ചു.
ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു
‘ദ് കേരള സ്റ്റോറി 2’ സിനിമ കാണാൻ ഹൈക്കോടതി
.വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമ കാണാൻ ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു തന്നെ ഹർജിക്കാരുടെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സിനിമയുടെ ടീസർ നീക്കാമെന്ന് ആദ്യം നിർമാതാക്കൾ നിലപാടെടുത്തെങ്കിലും പിന്നീട് മലക്കം മറിഞ്ഞു.
വിവാദമായ കേരള സ്റ്റോറി 2 സിനിമ എപ്പോൾ കാണുമെന്ന് നാളെ തീരുമാനിക്കാമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയത്. സാധാരണയായി സിനിമയുടെ കാര്യത്തിൽ ഇടപെടാറില്ലെന്ന് പറഞ്ഞാണ് കോടതി തുടങ്ങിയത്. എന്നാൽ യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എന്ന തലക്കെട്ടോടെ സിനിമ എത്തുമ്പോൾ കേരളത്തിൻ്റെ പ്രതിച്ഛായയെ ബാധിക്കും. കേരളം ഒരു മതേതര സമൂഹമാണെന്ന് ഓർമിപ്പിച്ച കോടതി സിനിമയിൽ ചിത്രീകരിക്കുന്നത് മറ്റൊരു തരത്തിലാണെന്ന് നിരീക്ഷിച്ചു. അതിൽ തെറ്റായ ഒരു സൂചനയുണ്ട്. അത് വികാരം വ്രണപ്പെടുത്താം. അക്കാര്യം പരിഗണിച്ചോയെന്ന് സെൻസർ ബോർഡിനോടും കോടതി ആരാഞ്ഞു.
ടീസറിലെ ഉള്ളടക്കം സിനിമയിൽ ഇല്ലെന്ന് നിർമ്മാതാക്കൾ വാദിച്ചു. ഇതോടെയാണ് സിനിമ കാണമെന്നു കോടതി തീരുമാനിച്ചത്. നാളെ സിനിമ കാണാൻ സൗകര്യം ഒരുക്കാൻ കോടതി ചോദിച്ചെങ്കിലും നാളെ അറിയിക്കാമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. ടീസറിന് സർട്ടിഫിക്കറ്റിലെന്ന് സെൻസർ ബോർഡ് കോടതി അറിയിച്ചു. ഇതോടെ ടീസർ പിൻവലിക്കാമെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചെങ്കിലും ഉച്ചക്ക് ശേഷം നിലപാട് മാറ്റി. ടീസറിന് പുറമെ ട്രെയിലറൂം പിൻവലിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് സിനിമ കാണുന്നതടക്കം വൈകിപ്പിക്കാനുള്ള നിർമ്മാതാക്കളുടെ ശ്രമം. സെൻസർ ബോർഡ് വിഷയത്തിൽ കാര്യമായ വാദങ്ങൾ ഉയർത്തിയിട്ടില്ല. സെൻസർ ബോർഡിന്റെ മൗനവും ദുരൂഹമാണ്. വിദ്വേഷ പരാമർശങ്ങൾ സിനിമയിൽ ഉണ്ടെങ്കിൽ അത് നീക്കേണ്ടത് സെൻസർ ബോർഡിന്റെ ഉത്തരവാദിത്വമാണെന്ന കോടതി ചൂണ്ടിക്കാട്ടി.
റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു
ശാസ്താംകോട്ട. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാല റിപ്പബ്ലിക് ദിന സദസും കുട്ടികൾക്കുള്ള റിപ്പബ്ലിക് ക്വിസ്സും ചിത്രരചനയും ഗ്രന്ഥശാല ഹാളിൽ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ കിഴക്കേടം സദസ്സ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം രതീഷ് വി. ആർ. ക്വിസ് മാസ്റ്ററായി സംഘടിപ്പിച്ച കുട്ടികളുടെ ക്വിസ് മത്സരങ്ങളുടെയും ചിത്രരചനയുടെയും സമ്മാനദാനവും മുഖ്യപ്രഭാഷണവും ബ്ലോക്ക് പഞ്ചായത്തംഗം അമൃതപ്രിയ നിർവഹിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് ഡോ.ബിജു പി. ആർ. അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സുജാ കുമാരി റിപ്പബ്ലിക് ക്ലാസ് നയിച്ചു.സദസ്സിൽ ഗ്രന്ഥശാല നിർവാഹക സമിതി അംഗങ്ങളായ അബ്ദുൾ റഷീദ്, രതീഷ് വി.ആർ, ഷാജഹാൻ. എ, റൂബി സുധീർ, വീണ ,ആര്യ,അനില എന്നിവർ ആശംസകൾ അറിയിക്കുകയും ഗ്രന്ഥശാല സെക്രട്ടറി സൈറസ് പോൾ സ്വാഗതവും ലൈബ്രേറിയൻ ഷീല കുമാരി നന്ദിയും രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുമൊത്ത് അക്ഷരകരോളും, പുസ്തക റാലിയും സംഘടിപ്പിച്ചു.
കൊച്ചിയില്‍ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി: കൊച്ചിയില്‍ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടത്.സെന്‍ട്രല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.
ഇതുവഴി വന്ന രണ്ട് പെണ്‍കുട്ടികളാണ് കായലില്‍ മൃതദേഹം കണ്ടത്. പൊക്കിള്‍കൊടിയോട് കൂടിയ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ദൃക്സാക്ഷി പറഞ്ഞു. പൊലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചു. കായലില്‍ കൂടി ഒഴുകി വന്നതാണെന്നാണ് നിഗമനം.
റാപ്പര്‍ വേടനും നവമിലതയും വിവാഹിതരായി
തൃശ്ശൂര്‍: റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. തൃശ്ശൂരില്‍ ലളിതമായി നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മുളങ്കുന്നത്തുകാവിലെ വേടന്റെ പേള്‍ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്‌ട്രേഷന്‍. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാര്‍ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്. സഹോദരന്‍ ഹരി, ഭാര്യ സഹോദരന്‍ നവീന്‍, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാര്‍ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്.
നീല നിറത്തിലുള്ള സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമാണ് വേടന്‍ ധരിച്ചത്. തൃശ്ശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയാണ് വേടന്‍. മലപ്പുറം മഞ്ചേരിയാണ് നവമിയുടെ വീട്. നവമിലതയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. പൊതുപരിപാടികള്‍ക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്.
മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ വേടനൊപ്പം നവമി ലതയുമുണ്ടായിരുന്നു. അന്ന് വേടനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ‘പൊണ്ടാട്ടി’ എന്നാണ് നവമി ലത കുറിച്ചത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരു നല്‍കാന്‍ പാടില്ലെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: ഭാവിയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരു നല്‍കാന്‍ പാടില്ലെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനം. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാര്‍ശകള്‍ക്ക് പുറമെ 32 എണ്ണത്തില്‍ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
1947നു മുന്‍പ് ലത്തീന്‍ കത്തോലിക്കാ വിശ്വാസികളായി ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍ തലമുറക്കാര്‍ക്കും മാത്രമേ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമായതിനാല്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ ഒരു രേഖയായി പരിഗണിച്ചുകൊണ്ട് വില്ലേജ് ഓഫീസര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വര്‍ഷം ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.
കേരള പബ്ലിക് സര്‍വീസ് കമീഷന്‍, യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ബാങ്കിങ് സര്‍വീസ് കമീഷന്‍ എന്നീ ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്കും വിവിധ കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷകള്‍ മുതലായവയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്ന ട്രെയിനിങ് സെന്ററുകളുണ്ട്. ധാരാളം കുടിയേറ്റ കര്‍ഷകരുള്ള മലയോര പ്രദേശമായ കണ്ണൂരും ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലും ധാരാളം മത്സ്യത്തൊഴിലാളികള്‍ അധിവസിക്കുന്ന എറണാകുളത്തും, തിരുവനന്തപുരത്തുമുള്ള തീരപ്രദേശങ്ങളിലും ഇത്തരം ട്രെയിനിങ് ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഭരണിക്കാവ് സ്റ്റാൻഡിൻ്റെ പ്രവർത്തനം അട്ടിമറിക്കാൻ ‘തുഗ്ലക്ക്’ പരിഷ്ക്കാരവുമായി വീണ്ടും രാഷ്ട്രീയനേതാക്കള്‍
ശാസ്താംകോട്ട:വ്യാപാരികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഭരണിക്കാവ് ബസ് സ്റ്റാൻഡിൻ്റെ പ്രവർത്തനം തകർക്കാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ നേതാക്കള്‍ വീണ്ടും രംഗത്ത്.പല തവണ പരീക്ഷിക്കാൻ ശ്രമിച്ചിട്ടും വിജയിക്കാതെ പോയ ട്രാഫിക് പരിഷ്ക്കാരം പോലീസ് – മോട്ടോർ വാഹനവകുപ്പ് അധികൃതരെ സമ്മർദ്ദത്തിലാക്കി നടപ്പാക്കാനാണ് ശ്രമം. ഭരണിക്കാവിന്‍റെ മുഖഛായ മാറ്റി ശക്തമായി പരിഷ്കാരം നടപ്പാക്കിയ ഡിവൈഎസ്പി സ്ഥലംമാറിപ്പോയി, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. നേതാക്കള്‍ പറയുന്നത് ശരിവയ്ക്കുന്ന ഒരു സംഘം ഉദ്യോഗസ്ഥരെയാണ് പരിപാടി നടപ്പിലാക്കാന്‍ നിയോഗിച്ചിരിക്കുന്നത്.
ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമായി മാറിയ പരിഷ്ക്കാരമാണ് എംഎൽഎ മുൻകൈ എടുത്ത് അട്ടിമറിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.മാസങ്ങളായി യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ രീതിയിലാണ് സ്റ്റാൻ്റ് പ്രവർത്തിച്ചു വരുന്നത്.ഇതിനോടകം നിരവധി തവണ സ്റ്റാൻ്റിൻ്റെ പ്രവർത്തനം തടയാൻ എംഎൽഎ രംഗത്തെത്തുകയും കുറുക്കു വഴികൾ തേടുകയും ചെയ്തിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.എംഎൽഎയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ശാസ്താംകോട്ട പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയുടെ
യോഗത്തിൽ ഭരണിക്കാവിക്കാവിലെ ബസ് ബേകളിൽ ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണമെന്നാണ് കർശന തീരുമാനം എടുത്തിരിക്കുന്നത്.നിർദ്ദേശം ലംഘിച്ചാൽ പിഴ ചുമത്തുമെന്നും ഭീഷണിയുണ്ട്.ഫെബ്രുവരി 25 മുതൽ നിർദ്ദേശം നടപ്പിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
യോഗത്തിൽ ശാസ്താംകോട്ട പോലീസ്,കുന്നത്തൂർ ആർടിഒ എന്നിവർ പങ്കെടുത്തു.കടപുഴ,ശാസ്താംകോട്ട, കൊട്ടാരക്കര -അടൂർ,ചക്കുവള്ളി ഭാഗങ്ങളിലേക്കുള്ള റൂട്ടുകളിൽ മുൻപ് ഉണ്ടായിരുന്ന സ്റ്റോപ്പുകളിൽ നിന്നും അല്പം മുന്നോട്ട് മാറി ബസുകൾ നിർത്തണമെന്നാണ് പുതിയ നിർദ്ദേശം.യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത ശേഷം ബസുകൾ സ്റ്റാൻഡിലെത്തി മടങ്ങണം.സ്റ്റാൻ്റിൽ കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യാൻ പ്രത്യേകം സ്ഥലം തിരിച്ച് അടയാളപ്പെടുത്തും.പരിഷ്ക്കാരം യാഥാർത്ഥ്യമായാൽ ബസ് സ്റ്റാൻഡിൽ യാത്രക്കാർ എത്തുന്നത് കുറയുകയും ടൗണിലെ ബസ്സ് സ്റ്റോപ്പുകൾ പഴയതു പോലെ സജീവമാകുകയും ചെയ്യാനാണ് സാധ്യത.
ഇത്തരം സാഹചര്യത്തിൽ ബസുകൾ വഴിപാടുപോലെ സ്റ്റാൻഡിലേക്ക് പോകുന്നതും നിലയ്ക്കും.മുന്‍പ് പരീക്ഷിച്ചുപരാജയപ്പെട്ട രീതിയാണിത്. സ്റ്റാന്‍ഡ് വിജനമാകുന്നതോടെ ടൗണില്‍ അനാവശ്യമായി നിര്‍ത്തിയിടുകയും മല്‍സരിച്ച് വട്ടം കറങ്ങുകകയും ചെയ്യുന്ന ബസുകള്‍ ഗതാഗതകുരുക്കിനും തമ്മിലടിക്കും കാരണമാകും. ടൗണിലെ ഒന്നോ രണ്ടോ ട്രാഫിക് വാർഡന്മാര്‍ക്ക് ഇവരെ നിയന്ത്രിക്കാനോ നടപടി എടുക്കാനോ സാധ്യമല്ല. ടൗണിൽ അതി രൂക്ഷമായ ഗതാഗത കുരുക്കാകും കാത്തിരിക്കുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ ധൃതി പിടിച്ച് എംഎൽഎ നടത്തുന്ന ‘തുഗ്ലക്ക്’ പരിഷ്ക്കാരത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.അതിനിടെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൂടുന്ന വിവരം തങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കുന്നത്തൂർ -കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി അറിയിച്ചു.കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ എംഎൽഎയ്ക്ക് ഏകപക്ഷീയ നിലപാട് എടുക്കാൻ കഴിയില്ലെന്നും,തങ്ങളെ പീഡിപ്പിച്ച് വരുതിയിൽ വരുത്താനാണ് തീരുമാനമെങ്കിൽ സർവ്വീസ് നിർത്തിവച്ച് സമരം ആരംഭിക്കുമെന്നും,തങ്ങൾ ബസ്
തൊഴിലാളികളുടെ താല്പര്യമനുസരിച്ച് പ്രവർത്തിക്കുമെന്നും പ്രസിഡന്റ് കുമ്പളത്ത് രാജേന്ദ്രൻ,സെക്രട്ടറി സഫാ അഷ്റഫ് എന്നിവർ പറഞ്ഞു.
ശാസ്താംകോട്ടയിലും ചെങ്ങന്നൂരിലും പുതിയ ട്രെയിനുകൾക്ക് അനുവദിച്ച സ്റ്റോപ്പുകൾ ഏറെ പ്രയോജനകരം, കൊടിക്കുന്നിൽ
ശാസ്താംകോട്ട:നാഗർകോവിൽ – മംഗലാപുരം ജംഗ്ഷൻ അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയിലും, തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതോടെ കൊല്ലം ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാർക്ക് വലിയ പ്രയോജനമാകുമെന്ന് എം.പി വ്യക്തമാക്കി.
വിദ്യാഭ്യാസം,തൊഴിൽ, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി മംഗലാപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ പ്രയോജനപ്പെടും.തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദിൻ സൂപ്പർഫസ്റ്റ് എക്സ്പ്രസ്സ് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടെ ഡൽഹിയിലേക്കുള്ള ദീർഘദൂര യാത്രകൾ കൂടുതൽ സൗകര്യപ്രദമാകും.ചെങ്ങന്നൂർ, മാവേലിക്കര,അടൂർ മേഖലകളിലെ യാത്രക്കാർക്ക് ഈ സ്റ്റോപ്പ് ഏറെ സഹായകരമാകും.രണ്ടു ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും നിരവധി തവണ കത്തുകളും നേരിട്ടുള്ള ഇടപെടലുകളും നടത്തിയിരുന്നുവെന്ന് എം പി പറഞ്ഞു.
ശാസ്താംകോട്ട കോളേജിൽ ഡോ.പൂവറ്റൂർ എൻ.രാമകൃഷ്ണപിള്ള അനുസ്മരണം
ശാസ്താംകോട്ട:കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ സംസ്കൃതവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മുൻ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ.പൂവറ്റൂർ എൻ.രാമകൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു.സമ്മേളനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ.എസ് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.സംസ്കൃത വിഭാഗം മേധാവി ഡോ.സുശാന്ത് എസ്. അധ്യക്ഷത വഹിച്ചു.കാലടി സംസ്കൃത സർവകലാശാല ഫാക്കൽറ്റി ഓഫ് ഇന്ത്യൻ മെറ്റാഫിസിക്സ് ഡീൻ പ്രൊഫ. കെ.രമാദേവി അമ്മ സ്മാരകപ്രഭാഷണവും, കെ.എസ്.എം.ഡി.ബി കോളേജ് ഇംഗ്ലീഷ് വിഭാഗം റിട്ട.അധ്യാപകൻ പ്രൊഫ.വി.മാധവൻ പിള്ള അനുസ്മരണവും നിർവഹിച്ചു.
കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ സംസ്കൃതവിഭാഗം അതിഥി അധ്യാപകരായ ഡോ.വിഷ്ണു വി.എസ്,ഡോ.നിവേദിത ആർ ദിലീപ് എന്നിവരെയും കേരളസർവകലാശാല എം എ സംസ്കൃതം റാങ്ക് ജേതാക്കളേയും അനുമോദിച്ചു.സ്മൃതി 2025 വീഡിയോ പ്രകാശനവും, എന്റോവ്മെന്റ് വിതരണവും നടന്നു.കൺവീനർ ജ്യോതിലക്ഷ്മി ടി.എം,ഡോ.ശ്രീജിത്ത് ടി.ജി,എൻ.സോമൻപിള്ള,സുധീഷ് കെ തുടങ്ങിയവർ സംസാരിച്ചു.
മൂന്നുവയസുകാരന്‍റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ, പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് ഡോക്ടർമാർ
പാലക്കാട്: മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരന്‍റെ വലതുകൈയിലെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്‍റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ വിരലിന്‍റെ പകുതിയോളം നഷ്ടപ്പെട്ടു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം. രേവതിയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പും അമ്മ വനജയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവർക്കൊപ്പം വരാന്തയിൽ കളിക്കുന്നതിനിടെ മുറ്റത്തിറങ്ങിയ കുഞ്ഞിനെ തെരുവുനായ ഓടിവന്ന് കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രക്തംവാർന്ന കൈയുമായി കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് പ്രതിരോധ വാക്സിൻ നൽകി 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. വിരലിന് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.





































