Home Blog Page 301

ചെറുപ്പക്കാരിൽ വൃക്കരോ​ഗം കൂടുന്നു ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ചെറുപ്പക്കാരിൽ വൃക്ക തകരാറുകൾ വർദ്ധിക്കുന്നതിന് പിന്നിൽ അവരുടെ ഭക്ഷണക്രമത്തിന് വലിയ ബന്ധമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പോലും പറയുന്നത്. പ്രത്യേക ഭക്ഷണങ്ങളുടെ പതിവ് ഉപഭോഗം വൃക്ക തകരാറിലേക്ക് നയിക്കുന്നു. അപകടകരമായ ഭക്ഷണങ്ങളെക്കുറിച്ചുള്ള അറിവും വൃക്കകളിൽ അവയുടെ പ്രത്യേക ഫലങ്ങളും ആളുകളെ അവരുടെ ആരോഗ്യം സംരക്ഷിക്കാൻ പ്രാപ്തരാക്കുന്നു.

20 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് വൃക്ക തകരാറിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്തുന്നുണ്ട്

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ അവഗണിക്കപ്പെടുന്നതുമായ അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. പയർവർഗ്ഗത്തിന്റെ ആകൃതിയിലുള്ള ഈ അവയവങ്ങൾ രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യാനും, ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും, അസ്ഥികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തെ പിന്തുണയ്ക്കാനും തുടർച്ചയായി പിന്നിൽ പ്രവർത്തിക്കുന്നു.

ലക്ഷണങ്ങൾ കാണാതെ പോകുന്നത് ​ഗുരുതരമായി ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും

ചെറുപ്പക്കാർക്കിടയിലെ ലക്ഷണങ്ങൾ കാണാതെ പോകുന്നത് ​ഗുരുതരമായി ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് കെയർ ഹോസ്പിറ്റലുകളിലെ നെഫ്രോളജിയിലെ ക്ലിനിക്കൽ ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. പി. വിക്രാന്ത് റെഡ്ഡി പറഞ്ഞു.

മോശം ഭക്ഷണക്രമം, അമിതമായ ഉപ്പ് ഉപഭോഗം, നിർജ്ജലീകരണം, ഉയർന്ന രക്തസമ്മർദ്ദം

ജീവിതശൈലിയിലെ മാറ്റങ്ങൾ ചെറുപ്പക്കാരിൽ അപകടസാധ്യതകൾ വർദ്ധിപ്പിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മോശം ഭക്ഷണക്രമം, അമിതമായ ഉപ്പ് ഉപഭോഗം, നിർജ്ജലീകരണം, ഉയർന്ന രക്തസമ്മർദ്ദം, അനിയന്ത്രിതമായ പ്രമേഹം, വേദനസംഹാരികളുടെ അമിത ഉപയോഗം, ഉദാസീനമായ ശീലങ്ങൾ തുടങ്ങിയ ഘടകങ്ങൾ വൃക്കകളുടെ പ്രവർത്തനത്തെ ക്രമേണ ദുർബലപ്പെടുത്തും.

വൃക്ക സംബന്ധമായ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നത് വൃക്ക രോ​ഗ സാധ്യത നേരത്തെ കണ്ടെത്താം

ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും ശരിയായ പരിചരണത്തിലൂടെയും വൃക്ക തകരാറുകൾ മന്ദഗതിയിലാക്കാനോ തടയാനോ കഴിയുമെന്നതിനാൽ നേരത്തെയുള്ള കണ്ടെത്തൽ നിർണായകമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഓവർ-ദി-കൌണ്ടർ വേദനസംഹാരികളുടെ പതിവ് ഉപയോഗം അവഗണിക്കപ്പെടുന്ന മറ്റൊരു ഘടകമാണ്. വീക്കം, ക്ഷീണം, വിശപ്പ് കുറയൽ, അല്ലെങ്കിൽ മൂത്രമൊഴിക്കുന്നതിലെ മാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ സാധാരണയായി വളരെ വൈകിയാണ് പ്രകടമാകുന്നത്. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നത് വൃക്ക രോ​ഗ സാധ്യത നേരത്തെ കണ്ടെത്താം.

വേദനാജനകമായതോ ബുദ്ധിമുട്ടുള്ളതോ ആയ മൂത്രമൊഴിക്കൽ വൃക്ക അണുബാധയുടെ ലക്ഷണമാകാം

വൃക്കകൾ രക്തത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും അരിച്ച് മൂത്രമായി പുറന്തള്ളുന്നു. രാത്രിയിൽ ഇടവിട്ട് മൂത്രമൊഴിക്കൽ വൃക്കരോ​ഗത്തിന്റെ ലക്ഷണമാണ്. മൂത്രത്തിന്റെ അളവ് കുറയുന്നത് വൃക്കയുടെ അപര്യാപ്തത മൂലമുണ്ടാകുന്ന ദ്രാവകം നിലനിർത്തുന്നതിന്റെ ലക്ഷണമാണ്. വേദനാജനകമായതോ ബുദ്ധിമുട്ടുള്ളതോ ആയ മൂത്രമൊഴിക്കൽ വൃക്ക അണുബാധയുടെ ലക്ഷണമാകാം.

വൃക്കരോഗം രക്തത്തിൽ വിഷവസ്തുക്കളുടെയും മാലിന്യങ്ങളുടെയും ശേഖരണത്തിന് കാരണമാകും

വൃക്കരോഗം രക്തത്തിൽ വിഷവസ്തുക്കളുടെയും മാലിന്യങ്ങളുടെയും ശേഖരണത്തിന് കാരണമാകും. ഇത് നിരന്തരമായ ക്ഷീണത്തിലേക്ക് നയിക്കുന്നു. കൂടാതെ, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്ന ഒരു ഹോർമോൺ ആയ എറിത്രോപോയിറ്റിൻ ഉൽപാദനം കുറയുന്നത് മൂലം വൃക്ക തകരാറുകൾ വിളർച്ചയ്ക്ക് കാരണമാകും.

ശരീരത്തിലെ ദ്രാവകത്തിന്റെയും ഉപ്പിന്റെയും സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത് വൃക്കകളാണ്

ശരീരത്തിലെ ദ്രാവകത്തിന്റെയും ഉപ്പിന്റെയും സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത് വൃക്കകളാണ്. അധിക സോഡിയവും വെള്ളവും മൂത്രത്തിലേക്ക് ഫിൽട്ടർ ചെയ്യുന്നതിലൂടെയാണ്. ഈ പ്രവർത്തനം തകരാറിലാകുമ്പോൾ, ഈ പദാർത്ഥങ്ങൾ കലകളിൽ അടിഞ്ഞുകൂടുകയും എഡീമയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

പഠനത്തിനൊപ്പം കൂലിപ്പണിക്കും പോകും, പട്ടാളക്കാരനാകാൻ കൊതിച്ച 18 കാരൻ, മദ്യപസംഘം തല്ലിക്കെടുത്തിയത് നിർധന കുടുംബത്തിന്റെ ഏകാശ്രയം

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കുന്നത്തൂര്‍ സ്വദേശി ഹരികൃഷ്ണന്‍റെ വേര്‍പാട് ഒരു നാടിന്‍റെയാകെ ഉള്ളുലയ്ക്കുകയാണ്. രോഗബാധിതരായ അച്ഛനും അമ്മയും അടങ്ങിയ നിര്‍ധന കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു ഹരികൃഷ്ണന്‍. പട്ടാളക്കാരനായി നാടിനും കുടുംബത്തിനും കാവലാകാന്‍ കൊതിച്ച 18 കാരനെയാണ് മദ്യപസംഘം തല്ലിക്കൊന്നത്.

പൊതുദർശനത്തിന് ശേഷം ഹരികൃഷ്ണന്‍റെ സംസ്കാരം ഐവർകാലയിലെ വീട്ടുവളപ്പിൽ നടന്നു. പൊടിമോനെ എന്ന് വിളിച്ച് നെഞ്ച് പൊട്ടി കരയുന്ന അമ്മ രജനി. പാര്‍ക്കിന്‍സണ്‍സ് തളര്‍ത്തിയ ശരീരവുമായി കണ്ണീര് തോരാതെ അച്ഛന്‍ ജയസേനന്‍. ഐവര്‍കാലയെന്ന ഗ്രാമത്തിന് ഈ കാഴ്ച്ച കണ്ടു നില്‍ക്കാനാകുന്നില്ല.

ഹരികൃഷ്ണന്‍റെ വേര്‍പാട് ഒരു നാടിന്‍റെ തീരാനോവായി. ഞായറാഴ്ച മരുത്തടി ക്ഷേത്തിലെ ഉത്സവത്തിനിടെയാണ് ആറംഗ സംഘം ഹരികൃഷ്ണനെ തല്ലി ചതച്ചത്. തടയാന്‍ ചെന്ന സഹോദരന്‍ ജയകൃഷ്ണനും ബന്ധുവിനും മര്‍ദ്ദനമേറ്റു. തടികൊണ്ട് തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണന്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. നരാധമന്‍മാര്‍ കെടുത്തിയത് ഒരു നിര്‍ധന കുടുംബത്തിന്‍റെ വിളക്കാണ്. കൂലിപ്പണിയെടുത്ത് പോളിടെക്നിക് പഠനത്തിനും മാതാപിതാക്കളുടെ ചികിത്സയ്ക്കും വഴി കണ്ടെത്തിയ ആണ്‍മക്കള്‍. അവരില്‍ ഇനി ഒരാള്‍ മാത്രം. 18കാരന്‍റെ ജീവനെടുത്ത 6 പേരും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഒരാളും അറസ്റ്റിലായി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

‘പിണറായി എന്‍റെ നാട്ടുകാരൻ എന്ന് പറയാൻ ലജ്ജയുണ്ട്, ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ, ജനരോഷം ഇരമ്പും’; പുതുയുഗയാത്രയുടെ സമാപന വേദിയിൽ ആഞ്ഞടിച്ച് നേതാക്കൾ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗയാത്രയുടെ സമാപന സമ്മേളൻ വേദിയിൽ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് – യു ഡി എഫ് നേതാക്കൾ. പിണറായി എന്‍റെ നാട്ടുകാരനാണെന്ന് പറയുന്നതിൽ ലജ്ജയുണ്ടെന്ന് പറഞ്ഞുകൊണ്ട് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനാണ് വിമർശനം തുടങ്ങിവച്ചത്. സർക്കാരിനെതിരെ ജനരോഷം ഇരമ്പുമെന്നും 100 സീറ്റ് നേടി അധികാരത്തിലേറുമെന്നുമാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ എന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ ചോദ്യം. പുതുയുഗ യാത്ര നടത്തിയത് കേരളത്തിലെ ജനങ്ങളാണെന്നും യുഡിഎഫ് അനായാസം അധികാരത്തിലേറുമെന്നുമാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി തങ്ങൾ അഭിപ്രായപ്പെട്ടത്. യാത്ര വൻ വിജയമാണെന്നും യുഡിഎഫിന്‍റെ അധികാരത്തിലേക്കുള്ള യാത്രയായിരുന്നെന്നുമാണ് ശശി തരൂ‍ർ എം പി പ്രസംഗിച്ചത്. വലിയ വിജയമായ ഈ യാത്ര കോൺഗ്രസും യുഡിഎഫും അധികാരത്തിലേറുമെന്ന സന്ദേശമാണ് നൽകുന്നതെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി അഭിപ്രായപ്പെട്ടത്.

വിശദ വിവരങ്ങൾ

നാടിനെ കൊള്ളക്കാരിൽ നിന്ന് രക്ഷിക്കണമെന്നും പിണറായി സർക്കാർ നിലംപതിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കെ സുധാകരൻ പ്രസംഗം ആരംഭിച്ചത്. ഈ നാടിനെ നശിപ്പിച്ച് നാശത്തിന്‍റെ ഗർത്തത്തിലാക്കി. കഴിവും പ്രാപ്തിയും രാഷ്ട്രീയ കാഴ്ചപ്പാടുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി. പാവപ്പെട്ടവർ കഷ്ടപെടുമ്പോൾ പട്ടിണിക്കിടക്കുമ്പോൾ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മുഖ്യമന്ത്രി എന്റെ നാട്ടുകാരൻ ആണെന്ന് പറയാൻ എനിക്ക് ലജ്ജ ഉണ്ട്. അധികാരത്തിലേക്കുള്ള യാത്രയാണ് ഇതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

പുതുയുഗ യാത്ര നടത്തിയത് കേരളത്തിലെ ജനങ്ങളെന്നായിരുന്നു സാദിക്കലി തങ്ങൾ പറഞ്ഞത്. മറ്റു ചില യാത്രകൾക്ക് ലഭിച്ച സ്വീകരണമല്ല പുതുയുഗ യാത്രക്ക് ലഭിച്ചത്. ജനങ്ങൾ ഏറ്റവാങ്ങിയ ഈ യാത്ര, പിണറായി സർക്കാരിനുള്ള യാത്രയയപ്പാണ് കിട്ടിയതെന്നും പാണക്കാട് തങ്ങൾ അഭിപ്രായപ്പെട്ടു.

100 സീറ്റോടെ യു ഡി എഫ് അധികാരത്തിൽ വരുമെന്നാണ് ചെന്നിത്തല പറഞ്ഞത്. സാധാരണക്കാരുടെ ജീവിതം അനുദിനം കഷ്ടത്തിലാക്കുന്ന, യുവാക്കൾക്ക് തൊഴിൽ നൽകാത്ത, സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കാത്ത സർക്കാരിനെതിരായ ജനരോഷം ഉയരും. കണ്ണെഞ്ചിപ്പിക്കുന്ന, കോടികളുടെ എത്രത്തോളം പരസ്യം കൊടുത്താലും മുഖ്യമന്ത്രി പിണറായിയുടെ മുഖം നന്നാക്കാനാകില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഈ അഴിമതി ഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള കേസിൽ, ശബരിമലയിൽ ഇനി വല്ലതും ബാക്കിയുണ്ടോ എന്ന സുപ്രീം കോടതിയുടെ ചോദ്യം ഉയർത്തിയാണ് കെ സി വേണുഗോപാൽ സംസാരിച്ചത്. ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ എന്നാണ് കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാരിനോട് ചോദിക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പണമില്ലാതെ ഇങ്ങനെ വെറുതേ പ്രഖ്യാപനം നടത്താൻ പിണറായിക്ക് നാണമുണ്ടോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

അപൂർവ്വ ശസ്ത്രക്രിയ, ചേർത്തലയിൽ 66കാരിയുടെ മുഖത്തെ കുരുവിൽ നിന്ന് പുറത്തെടുത്തത് ഡിറോഫിലേറിയ ഇനത്തിൽ പെട്ട പുഴുക്കളെ

ചേർത്തല: വയോധികയുടെ മുഖത്തെ കുരുവിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുഴുക്കളെ പുറത്തെടുത്തു. ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ തൈക്കൽ സ്വദേശിനിയായ 66 കാരിയുടെ കണ്ണിനു താഴെ വന്ന കുരുവിൽനിന്നാണ് ഡിറോഫിലേറിയ ഇനത്തിൽ പെട്ട പുഴുക്കളെ നീക്കം ചെയ്തത്. 3.5 സെന്റീമീറ്റർ നീളവും അഞ്ചു മില്ലിമീറ്റർ വണ്ണവുമുള്ള രണ്ടു പുഴുക്കളെയാണ് കണ്ടെത്തിയത്. അൾട്രാസൗണ്ട് പരിശോധനയ്ക്ക് ശേഷം ആശുപത്രിയിലെ സർജൻ ഡോ. മുഹമ്മദ് മുനീറിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ പുഴുക്കളെയും ചുറ്റുമുള്ള കോശങ്ങളെയും പൂർണമായും നീക്കം ചെയ്തു. തുടർപഠനത്തിനായി ഇവ ഹിസ്റ്റോപാത്തോളജി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നായകളിൽ സാധാരണയായി കണ്ടുവരുന്ന ഈ പുഴുക്കൾ കൊതുകുകളിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. രോഗം ബാധിച്ച നായയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് അണുബാധയുണ്ടാകുന്നത്. മനുഷ്യരിൽ കണ്ണിനുചുറ്റും, മുഖം, കഴുത്ത്, കൈ, വയർ എന്നിവിടങ്ങളിൽ ചെറിയ കുരുക്കളായാണ് ഇത് പ്രത്യക്ഷപ്പെടാറുള്ളത്. രക്തത്തിൽ ഈ പുഴുക്കൾ കലർന്നാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ എട്ടോളം സമാന കേസുകൾ ചേർത്തല ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്നും അപൂർവ്വമായതിനാൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡോ. മുഹമ്മദ് മുനീർ പറഞ്ഞു.

തെരുവുനായകളിലടക്കം ഇത്തരം പരാദങ്ങൾ വ്യാപകമായി നിലനിൽക്കുന്നതിനാൽ കൊതുകുകടിയിലൂടെ മനുഷ്യരിലേക്ക് രോഗം പകരാൻ വലിയ സാധ്യതയുണ്ട്. അതിനാൽ തെരുവുനായകളെ നിരീക്ഷിക്കുന്നതിനൊപ്പം കൊതുക് നിയന്ത്രണ നടപടികളും ഊർജ്ജിതപ്പെടുത്തേണ്ടതുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ് ആർ അമീന പറഞ്ഞു.

വിവാഹ മോചന ഹർജിയിൽ ആദ്യ പ്രതികരണം, `നിങ്ങൾ വിഷമിക്കേണ്ട, അത് ഞാൻ നോക്കിക്കോളാം’; ടിവികെ വനിതാ ദിനാഘോഷത്തിൽ വിജയ്

ചെന്നൈ: വിവാഹ മോചന ഹർജിയിൽ ആദ്യമായി പ്രതികരിച്ച് നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രശ്നങ്ങൾ താൻ നോക്കിക്കോളാമെന്നും ജനങ്ങൾ അതോർത്ത് വിഷമിക്കരുതെന്നും വിജയ് പറഞ്ഞു. ടിവികെയുടെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പ്രതികരണം. വിജയ്‌യുടെ വാക്കുകൾ കേട്ടതോടെ സ്ത്രീകൾ വലിയ കൈയടിയാണ് നൽകിയത്.

`ഇപ്പോൾ ചില പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ടല്ലോ? അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കും. നിങ്ങളുടെ ഹൃദയം വേദനിക്കാൻ വേണ്ടി മാത്രം ഇക്കാര്യത്തിന് പ്രാധാന്യമില്ല’ – വിജയ്‌യുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വിജയ്- സം​ഗീത വിവാഹ മോചന വാർത്തകൾ തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വാർത്തകൾ പുറത്തുവന്നെങ്കിലും വിജയ് പ്രതികരിച്ചിരുന്നില്ല. ടിവികെയുടെ വനിതാ ദിനാഘോഷത്തിനിടെയാണ് വിവാദ വാർത്തകളിൽ
വിജയ് ആദ്യമായി പ്രതികരിച്ചത്. വിജയ്‌യുടെ വാക്കുകൾ കേട്ടതും സ്ത്രീകൾ വലിയ കൈയടിയാണ് നൽകിയത്.

ഫെബ്രുവരി 27നാണ് സംഗീത സ്വർണലിംഗം വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്ക്ക് അയച്ച നോട്ടീസ് പുറത്തുവരുന്നത്. ചെങ്കൽപെട്ട് കുടുംബ കോടതിയിൽ ആയിരുന്നു ഹർജി ഫയൽ ചെയ്തത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നതാണ് അതിലെ ഏറ്റവും ​ഗുരുതരമായ ആരോപണം. ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനൽകിയെങ്കിലും വിജയ് അതിന് തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു. 2021ഏപ്രിൽ മാസം മുതൽ വിജയ്ക്ക് നടിയുമായി അവിഹിത ബന്ധം ഉണ്ടെന്നും ഇത് സം​ഗീതയെ കടുത്ത മാനസിക വിഷമത്തിലാഴ്ത്തിയെന്നും ഹർജിയിൽ പറയുന്നു. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പു നൽകിയിട്ടും ആ വാക്ക് പാലിക്കാൻ വിജയ് തയ്യാറായില്ലെന്നും ഹർജിയിലുണ്ട്. വിജയ്ക്ക് നടി തൃഷയുമായാണ് ബന്ധമുള്ളത് എന്ന തരത്തിൽ പ്രചരണങ്ങൾ നടക്കുകയാണ്. ഇതിനിടെ ഇരുവരും ഒരുമിച്ച് ഒരു പൊതുവേദിയിൽ എത്തുകയും ചെയ്തിരുന്നു.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്. ഇന്ന് നടന്ന ഒന്‍പതാം ക്ലാസ് മലയാളം സെക്കന്‍ഡ് പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം 10ന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കന്‍ഡ് പരീക്ഷയുടെ ചോദ്യക്കടലാസാണ് വിതരണത്തിനെത്തിച്ചത്. തലശ്ശേരി നോര്‍ത്ത് ബിആര്‍സിക്ക് കീഴിലെ ചില സ്‌കൂളുകളിലാണ് ചോദ്യക്കടലാസ് മാറി നല്‍കിയത്.
എട്ടാം ക്ലാസിന്റേത് അടുത്ത ചൊവ്വാഴ്ച നടക്കേണ്ട പരീക്ഷയായിരുന്നു. ഈ പരീക്ഷയുടെ ചോദ്യപേപ്പറാണ് ഒമ്പതാം ക്ലാസുകാര്‍ക്ക് നല്‍കിയത്. കവര്‍ പൊട്ടിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസ്സിലാക്കിയത്. അധ്യാപകര്‍ ഉടന്‍ തന്നെ ബി.ആര്‍.സിയുമായി ബന്ധപ്പെട്ട് ഒന്‍പതാം ക്ലാസിലെ ചോദ്യക്കടലാസ് എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്‌കൂളുകളിലും ആരംഭിച്ചത്.
ചോദ്യക്കടലാസ് മാറിയത് മനസ്സിലാക്കിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകര്‍ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് പരീക്ഷ ആരംഭിച്ചത്. മാര്‍ച്ച് 31നാണ് പരീക്ഷ അവസാനിക്കുന്നത്.

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി: അപേക്ഷ നൽകാൻ ഇനി പൊലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല

തിരുവനന്തപുരം: ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പൊലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്പ് ‘ വഴിയോ ‘തുണ’ വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.

ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.


തുടർന്ന് ആപ്പിലെ Mike Sanction Registration എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്യുക. ഇതിനായുള്ള ഫീസും ഓൺലൈൻ ആയി അടയ്ക്കാവുന്നതാണ്.


തുണ വെബ്സൈറ്റ് വഴി ആണെങ്കിലും മേൽ പറഞ്ഞിരിക്കുന്ന രീതി പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയാൽ അപേക്ഷ സമർപ്പിക്കാം. മൈക്ക് സാങ്ഷൻ അപേക്ഷകൾ തുടർ അന്വേഷണങ്ങൾക്ക് ശേഷം അനുമതി ലഭിച്ചാൽ സർട്ടിഫിക്കറ്റ് ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര,ക്ഷേമ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് കേരളത്തിന് അഞ്ചു ഗ്യാരണ്ടികള്‍ നല്‍കി രാഹുല്‍ഗാന്ധി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ക്ഷേമപെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും, ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, കോളജ് വിദ്യാര്‍ഥിനികൾ‍ക്ക് പ്രതിമാസം 1000 രൂപ, യുവാക്കള്‍ക്ക് ബിസിനസ് നടത്തിപ്പിന് 5 ലക്ഷം പലിശ രഹിത വായ്പ, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് ആരംഭിക്കും. എന്നിവയാണ് പ്രഖ്യാപനങ്ങൾ

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധി. സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ എടുത്തുപറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചുവെന്നും കേരളത്തില്‍ സിപിഎം- ബിജെപി കൂട്ടുകെട്ടാണെന്നും രാഹുല്‍ പറഞ്ഞു.

പ്രസംഗത്തില്‍ രാഹുല്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു. ഗള്‍ഫിലുള്ളവര്‍ ആശങ്കാകുലരാണ്. അസ്ഥിരവും അപകടകരവുമായ ആഗോള സാഹചര്യമാണ് നിലവിലുള്ളത്. കൂടുതല്‍ കരുതല്‍ വേണം. യുഎസുമായി കരാര്‍ ഒപ്പിട്ടതോടെ മോദി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണ്. മോദിയല്ലാതെ ഒരു പ്രധാനമന്ത്രിയും ഇന്ത്യയുടെ കാര്‍ഷിക രംഗം അമേരിക്കയ്ക്ക് തുറന്നു കൊടുത്തിട്ടില്ല. കാര്‍ഷിക രംഗത്തെ തകര്‍ക്കുന്ന നടപടിയാണിത്. കരാര്‍ ഊര്‍ജ്ജ സുരക്ഷ ഇല്ലാതാക്കും. അമേരിക്ക പറയുന്നവരില്‍ നിന്നേ എണ്ണ വാങ്ങൂ എന്ന് മോദി ട്രംപിന് വാക്ക് കൊടുത്തു. സാധാരണ സാഹചര്യത്തില്‍ മോദി ഇങ്ങനെ ചെയ്യില്ല. വിട്ടുവീഴ്ചകള്‍ക്ക് നിര്‍ബന്ധിതനാകുകയാണ് പ്രധാനമന്ത്രി. ഇതിന് കാരണം എപ്സ്റ്റീന്‍ ഫയലുകളാണെന്നും രാഹുല്‍ ഗാന്ധി, ട്രംപ് മോഡിയെ കണ്‍ട്രോള്‍ ചെയ്യുന്നു, മോഡി പിണായിയെ കണ്‍‍ട്രോള്‍ ചെയ്യുന്നു. തന്നെ മണിക്കൂറുകള്‍ പിടിച്ചിരുത്തി ചോദ്യം ചെയ്ത ഇഡി പിണറായിയെ ചോദ്യം ചെയ്തുവോ എന്നും രാഹുല്‍ ചോദിച്ചു. ഇവിടെ സിപിഎം ബിജെപി കക്ഷികള്‍ ചേര്‍ന്ന സിജെപി ഭരണമാണെന്നും രാഹുല്‍ പരിഹസിച്ചു.

പെരുമ്പളക്കാരുടെ ജീവിതം കരതൊട്ടു

ആലപ്പുഴ. പെരുമ്പളക്കാരുടെ ജീവിത സ്വപ്നം കരതൊട്ടു. കേരളത്തിലെ ഏറ്റവും വലിയ കായൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.ആഘോഷപൂർവം നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ പാലത്തിലൂടെ പെരുമ്പളം ദ്വീപിലേക്ക് KSRTC ബസ് സർവീസും തുടങ്ങി.

സ്വപ്നപാലം തുറന്നപ്പോൾ നടൻ മമ്മൂട്ടിയുടെ വാക്കുകൾ പോലെ പെരുമ്പളത്തുകാരുടെ ജീവിതവും മാറി. ഇരുകരകൾക്കിടയിൽ മഴവിൽ പാലം പെരുമ്പളത്തുകാരുടെ ദുരിത കഥകൾക്ക് വിരാമമിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ നാട് മുറിച്ച് പാലം നാടിന് സമർപ്പിച്ച നിമിഷ ഉത്സവാഘോഷമാക്കി മാറ്റി.

കനത്ത ചൂടിലും ആവേശം കുറയാതെ ഉദ്ഘാടന ചടങ്ങ് ജനം ഏറ്റെടുത്തു.
ഔദ്യോഗിക വാഹനത്തിലാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മറുകരയിൽ എത്തിയത്. എൽഡിഎഫ് സർക്കാരില്ലെങ്കിൽ പെരുമ്പളത്തുകാരെ ആരും തിരിഞ്ഞു നോക്കുമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകൾ നിറഞ്ഞ കയ്യടി നേടി

പെരുമ്പളം പാലം തുടർഭരണത്തിന്റെ മാജിക് എന്ന മന്ത്രി മുഹമ്മദ് റിയാസ്.ദുരിത കഥകൾ മറന്ന് പല തലമുറയിൽപ്പെട്ട ആളുകൾ പാലം ഇരുകൈയും നീട്ടി സ്വീകരിച്ചു

മറുകരയിൽ നിന്ന് പെരുമ്പളം ദ്വീപെന്ന ബോർഡ് വച്ച് KSRTC ബസ് യാത്ര ആരംഭിച്ചത് പെരുമ്പളത്തുകാരുടെ ജീവിതത്തിന് മാറ്റങ്ങൾക്ക് വഴിവെക്കും

പതിനഞ്ചുകാരിയെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ പതിനഞ്ചുകാരിയെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരതത്തൂർ സ്വദേശിനി അനഘയാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്.

മാരായമുട്ടം ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു അനഘ. രാവിലെ വീട്ടിൽ നിന്നും കാണാതായ അനഖയെ അന്വേഷിച്ച് അമ്മ ശ്രീജയും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസെത്തി മൃതദേഹം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ കുളത്തിന് ആഴം കുറവാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

മരതത്തൂരിലെ അമ്മയോടൊപ്പമാണ് അനഘ താമസിച്ചിരുന്നത്. അച്ഛൻ സുരേഷ് കുമാർ വിദേശത്താണ്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.