Home Blog Page 290

വനിതാ മാർട്ട് ഉദ്ഘാടനവും വനിതാദിനാചരണവും നടത്തി

ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ മന്ദിരത്തിൽ പുതുതായി ആരംഭിച്ച വനിതാ മാർട്ടിന്റെ ഉദ്ഘാടനവും വനിതാദിനാചരണവും നടത്തി. നായർ സർവീസ് സൊസൈറ്റിയുടെ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ശ്രീ വി വി ശശിധരൻ നായർ അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു യൂണിയൻ പ്രസിഡന്റ് ശ്രീ വി ആർ കെ ബാബു യോഗം ഉദ്ഘാടനം ചെയ്തു.

വനിതാമാർട്ടിന്റെ ഉദ്ഘാടനം ബഹു കുന്നത്തൂർ എംഎൽഎ ശ്രീ കോവൂർ കുഞ്ഞുമോൻ നിർവഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാരി അമൃതപ്രിയ വനിതാദിന സന്ദേശം നൽകി. ശാസ്താംകോട്ടയിലുള്ള യൂണിയൻ മന്ദിരത്തിൽ പ്രവർത്തിക്കുന്ന തൂശനില മിനി കഫേയിലൂടെ രുചികരമായ നാടൻ ഭക്ഷണം നൽകുന്നതിനുള്ള നാടൻ പച്ചക്കറികളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കുന്നതിനോടൊപ്പം സ്വയം സഹായ സംഘങ്ങൾ വഴി ഉത്പാദിപ്പിക്കുന്ന നാടൻ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് വനിതാ മാർട്ട് ആരംഭിച്ചിരിക്കുന്നത്.

also read :

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ശിവപ്രസാദ് ആദ്യ വില്പന നിർവഹിക്കുകയും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തംഗം ശ്രീമതി കൃഷ്ണലേഖ ആദ്യ വില്പന സ്വീകരിക്കുകയും ചെയ്തു. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ തോട്ടുവാ മുരളി യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്രീ എൻ സോമൻ പിള്ള വനിതാ യൂണിയൻ സെക്രട്ടറി ശ്രീമതി പ്രീത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിയൻ സെക്രട്ടറി ശ്രീ എം അനിൽകുമാർ സ്വാഗതം ആശംസിച്ച യോഗത്തിൽ എം എസ് എസ് എസ് ജോയിന്റ് സെക്രട്ടറി ശ്രീമതി ഉഷാമുരളി കൃതജ്ഞത അറിയിച്ചു. യൂണിയൻ ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് സമിതി അംഗങ്ങൾ എൻഎസ്എസ് പ്രതിനിധിസഭാ മെമ്പർമാർ, എൻ എസ് എസ് ഇൻസ്‌പെക്ടർ,വനിതാ യൂണിയൻ അംഗങ്ങൾ,എം എസ് എസ് എസ് കോഡിനേറ്റർമാർ,വിവിധ കരയോഗ വനിതാ സമാജ ഭാരവാഹികൾ സ്വയം സഹായ സംഘ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സൈനിക നടപടികള്‍ എപ്പോള്‍ അവസാനിക്കുമെന്ന് നിര്‍ണ്ണയിക്കുന്നത് ഞങ്ങളാണ്,ഇറാന്‍

ടെഹ്‌റാന്‍: യുദ്ധം ഏതാണ്ട് അവസാനിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍. അമേരിക്കന്‍, ഇസ്രയേലി ലക്ഷ്യങ്ങള്‍ക്കെതിരായ സൈനിക നടപടികള്‍ എപ്പോള്‍ അവസാനിക്കുമെന്ന് നിര്‍ണ്ണയിക്കുന്നത് ഞങ്ങളാണ്. മേഖലയുടെ ഭാവി ഇപ്പോള്‍ ടെഹ്റാന്‍ സേനയുടെ കൈകളിലാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അവകാശപ്പെട്ടു.

അമേരിക്കന്‍ സൈന്യത്തിന് യുദ്ധം അവസാനിപ്പിക്കാനാകില്ല. മേഖലയുടെ സമവാക്യങ്ങളും ഭാവി സ്ഥിതിയും ഇപ്പോള്‍ ഇറാന്‍ സായുധ സേനയുടെ കൈകളിലാണ്. യുദ്ധത്തിന്റെ അവസാനം നിര്‍ണ്ണയിക്കുന്നത് ഞങ്ങളാണ്.” ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്ത മുജ്തബ ഖമേനിയെയും ആക്രമിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.

also read :

ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പറഞ്ഞത്. യുദ്ധം നാലോ, അഞ്ചോ ആഴ്ചകൾ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുഎസ് വളരെയേറെ മുന്നിലാണ്. അതിനാൽ തന്നെ ഇത് വേ​ഗം അവസാനിച്ചെന്നുമാണ് ട്രംപ് പറയുന്നത്. സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

‘ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകരുത്’; സണ്ണി ജോസഫ് സുധാകരനടക്കമുള്ള ചിലര്‍ക്ക് താക്കീതുനല്‍കി

കണ്ണൂര്‍. നിയമസഭ തെരഞ്ഞടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകാന്‍ മുതിരരുതെന്നു സണ്ണി ജോസഫ് പറഞ്ഞു.

‘കേരളത്തില്‍ യു.ഡി.എഫിന്റെ സീറ്റ് വിഭജനവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവും നിശ്ചയിക്കുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വമാണ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഘടകക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോണ്‍ഗ്രസ് നേതാവിനും പാര്‍ട്ടി ഘടകത്തിനും ചേര്‍ന്നതല്ല. അത്തരം പ്രസ്താവനകള്‍ അച്ചടക്കലംഘനമായി കോണ്‍ഗ്രസ് കരുതും. നേതാക്കള്‍ക്കോ വിവിധ പാര്‍ട്ടി ഘടങ്ങള്‍ക്കോ അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കില്‍ അതിന് നേതൃത്വത്തെ സമീപിക്കാം. പരസ്യപ്രസ്താവനകളും അതിനുവേണ്ടിയുള്ള യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ത്ഥികളാകാന്‍ മുതിരരുത്’ – സണ്ണി ജോസഫ് പറഞ്ഞു.

also read :

നിയമസഭ തെരഞ്ഞടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് ഇന്നലെയാണ് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രഖ്യാപിച്ചത്. ‘കണ്ണൂരില്‍ 110 ശതമാനം മത്സരിക്കും അതിനെന്താണ് കുഴപ്പം. കണ്ണൂരില്‍ കെ. സുധാകരന്‍ ഉണ്ടാകും. മത്സരിക്കും’ എന്നാണ് സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെ സുധാകരന്‍ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.

മകളുമായി സംസാരിച്ചതിന് ഓടുന്ന ട്രെയിനില്‍ നിന്നും യുവാവിനെ പിതാവ് തള്ളിയിട്ടു… കൊലപാതകം അറിഞ്ഞത് ചോദ്യം ചെയ്യലില്‍

പാലക്കാട് : യുവാവിനെ ട്രെയിനില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മലമ്പുഴ കാഞ്ഞിരക്കടവ് റെയില്‍വേ മേല്‍പ്പാലത്തിനുതാഴെയാണ് തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശി മുകേഷിന്റെ (22) മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടെയുണ്ടായിരുന്നയാളെ പൊലീസ് പിടികൂടി. തിങ്കളാഴ്ച പകല്‍ മൂന്നോടെയാണ് മൃതദേഹം പുഴയുടെ സമീപത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയത്. പാലക്കാട് റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

യുവാവ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു. ഞായര്‍ രാത്രി പത്തരയോടെ കണ്ണൂര്‍ യശ്വന്ത്പുര്‍ എക്‌സ്പ്രസില്‍നിന്നുമാണ് പുഴയിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന കുടുംബം പോത്തന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കൂടെ സഞ്ചരിച്ചിരുന്ന യുവാവിനെ കാണാനില്ലെന്ന് ആര്‍പിഎഫിന് പരാതി നല്‍കി. ആര്‍പിഎഫ് ഇക്കാര്യം പാലക്കാട് റെയില്‍വേ പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വെളിവായത്.

കര്‍ണാടകത്തിലെ മംഗളൂരുവില്‍ റബര്‍ ടാപ്പിങ് കരാറെടുത്ത് നടത്തുകയായിരുന്ന, അച്ഛനും അമ്മയും പെണ്‍കുട്ടിയും അടങ്ങുന്ന കുടുംബത്തിനോടൊപ്പമാണ് യുവാവ് സഞ്ചരിച്ചത്. ഞായറാഴ്ച മംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയ നാലുപേരും പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബര്‍ത്തുകളില്‍ ഉറങ്ങാനായി കിടന്നു. അല്‍പ്പസമയം കഴിഞ്ഞ് പെണ്‍കുട്ടിയുടെ അച്ഛന്‍ എഴുന്നേറ്റപ്പോള്‍ മകളെയും മുകേഷിനെയും ബര്‍ത്തുകളില്‍ കണ്ടില്ല. ഇവര്‍ ട്രെയിനിന്റെ വാതിലിനുസമീപംനിന്ന് സംസാരിക്കുന്നത് കണ്ടു.

ഇത് കണ്ട പെണ്‍കുട്ടിയുടെ അച്ഛന്‍ യുവാവിനെ പിടിച്ചുതള്ളുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ബാലന്‍സ് തെറ്റിയാണ് യുവാവ് ട്രെയിനില്‍നിന്ന് താഴേക്ക് വീണത്. യുവാവിനെ തള്ളിയിട്ട ശേഷം കുടുംബംതന്നെയാണ് തങ്ങളുടെ കൂടെ സഞ്ചരിച്ചിരുന്ന ആളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയത്. എന്നാല്‍ ഇവരുടെ സംസാരത്തില്‍ പൊരുത്തക്കേട് തോന്നിയ പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പെണ്‍കുട്ടിയുടെ അച്ഛനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ പോക്‌സോ വകുപ്പ് ഉള്‍പ്പെടെ പരിശോധിക്കും.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു…..ലോണ്‍ ആപ്പ് ഭീഷണിയില്‍ യുവാവ് ജീവനൊടുക്കി

ലോണ്‍ ആപ്പ് ഭീഷണിയില്‍ യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ഇരുപത്തിയൊന്നുകാരനായ ആനന്ദ് ആണ് മരിച്ചത്. തിരിച്ചടവ് മുടങ്ങിയപ്പോള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആനന്ദ് ആസിഡ് കുടിച്ചിരുന്നു. ചികില്‍സയിലിരിക്കേയാണ് മരണം.

ആസിഡ് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ആനന്ദിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് അദ്ദേഹം മരണപ്പെട്ടത്. ലോണ്‍ ആപ്പില്‍നിന്ന് പണം എടുത്തതിനു പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നതായി പിതൃസഹോദരന്‍ അനില്‍കുമാര്‍ പറഞ്ഞു.

പണം നല്‍കാതിരുന്നതോടെ യുവാവിന്റെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആനന്ദിന്റെ കുടുംബം പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്‌കൂള്‍ ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിഗീതിനെ ആണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. നാലുമാസം മുന്‍പ് മറ്റൊരു വിദ്യാര്‍ഥിനിയും കോളജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ചിരുന്നു.
കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഹോസ്റ്റലിലെ ശുചിമുറിയോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
ഐ ഹേറ്റ് മൈ ലൈഫ് എന്നാണ് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആനയടി തുളസീ തീർത്ഥത്തിൽ വി.കെ ശ്രീരാമകുറുപ്പ് നിര്യാതനായി

ശൂരനാട് വടക്ക്: ആനയടി തുളസീ തീർത്ഥത്തിൽ വി.കെ.ശ്രീരാമ ക്കുറുപ്പ്(78)
നിര്യാതനായി.
ഭാര്യ – രാധാമണിയമ്മ.
മക്കൾ – സഞ്‌ജലി, സജിത
മരുമക്കൾ – സുരേഷ്കുമാർ,
മനോജ് കുമാർ.
സംസ്കാരം നാളെ
രാവിലെ 11ന്

തികഞ്ഞ വിജയപ്രതീക്ഷയെന്ന് അടൂരിലെ ഇടത് സ്ഥാനാർത്ഥി, പ്രചാരണം തുടങ്ങി;ഭാര്യയ്ക്ക് ഭർത്താവിൻ്റെ പേര് സ്വീകരിക്കാൻ അവകാശമില്ലേയെന്ന് ചിറ്റയം

പത്തനംതിട്ട: അടൂരിൽ പ്രചരണം തുടങ്ങി സിപിഐ സ്ഥാനാർത്ഥി പ്രിജി കണ്ണൻ. തെരഞ്ഞെടുപ്പിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് പ്രിജി കണ്ണൻ പറഞ്ഞു. പേര് മാറ്റ വിവാദം അനാവശ്യമാണെന്നും അവർ പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അതുകൊണ്ടാണ് ഭർത്താവിന്റെ പേര് ഒപ്പം ചേർത്തതെന്നും പ്രിജി കണ്ണൻ പറഞ്ഞു. അതേസമയം, അടൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിയിൽ തർക്കമില്ലെന്ന് ചിറ്റയം ഗോപകുമാർ വ്യക്തമാക്കി. പേര് മാറ്റ വിവാദം പരാജയഭീതിയിലാണെന്ന് പറഞ്ഞ അദ്ദേഹം ഭാര്യക്ക് ഭർത്താവിൻ്റെ പേര് സ്വീകരിക്കാൻ അവകാശമില്ലേ എന്നും ചോദിച്ചു.

തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർ മാറിനിൽക്കണമെന്ന പാർട്ടി തീരുമാനം കർശനമാക്കിയതോടെയാണ് അടൂർ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാറിന് പകരം കൊല്ലം മുൻ ജില്ലാ പഞ്ചായത്ത് അംഗം പ്രിജി കണ്ണനെ മത്സരിപ്പിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്. ചിറ്റയത്തെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു. പാർട്ടി തീരുമാനം വന്നതിന് പിന്നാലെ അടൂർ മണ്ഡലത്തിൽ പ്രിജി കണ്ണനായി ചുവരെഴുത്തുകൾ ആരംഭിച്ചു കഴിഞ്ഞു.

പ്രിജി കണ്ണൻ്റെ പേരുമാറ്റത്തെ പരിഹസിച്ച് കോൺഗ്രസ് രം​ഗത്തെത്തിയിരുന്നു. പ്രിജി ശശിധരൻ എങ്ങനെ പ്രിജി കണ്ണൻ ആയെന്നായിരുന്നു ചോദ്യം. സ്ഥാനാർഥി ഫേസ്ബുക്ക് ഐഡി പേര് മാറ്റിയെന്നാണ് വിമർശനം. അന്തരിച്ച കോൺഗ്രസ് നേതാവ് എം ജി കണ്ണന്‍റെ പേരിലെ വൈകാരികത ദുരുപയോഗം ചെയ്യാനാണ് ശ്രമമമെന്നായിരുന്നു കോൺ​ഗ്രസ് ആക്ഷേപം.

അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി

കാര്യവട്ടം: കേരള സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അബൂബക്കർ പി. യു. മലപ്പുറം കരുവാരകുണ്ട് കെ.ടി.എം. കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസ് അറബിക് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും പരേതനായ പൊറ്റയിൽ ഉണ്ണീൻ ഹാജിയുടെയും ആമിനയുടെയും മകനുമാണ്. ഭാര്യ: ഡോ. ഷംല ടി.വി. മക്കൾ: അഹ് മദ് ബാദീസ്, ഹിസ്സ മറിയം, അഹ് മദ് അസ്ഹദ്. “സിറിയൻ കവിയായ ഉമർ ബഹാഉദ്ദീൻ അമീരിയുടെ കവിതയിലെ ഇസ്‌ലാമിക സാഹിത്യ വശങ്ങൾ” എന്ന ശീർഷകത്തിലായിരുന്നു ഗവേഷണം.ഡോ. താജുദ്ധീൻ എ.എസിൻ്റെ കീഴിലായിരുന്നു ഗവേഷണം.

മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവെക്കില്ല,വിവാദം അവസാനിച്ചുവെന്ന് ഇടതുമുന്നണി

തിരുവനന്തപുരം: ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവെക്കില്ല. ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നമാണെന്നും, ഭാര്യയ്ക്ക് പരാതിയില്ലെന്നും ഗണേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭായോഗത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നു.

യോഗത്തില്‍ ആരും ഗണേഷുമായി ബന്ധപ്പെട്ട വിവാദം ഉന്നയിച്ചില്ല. ഗണേഷ് മാപ്പു പറഞ്ഞതോടെ, പ്രശ്‌നം തീര്‍ന്നെന്ന ബിന്ദു മേനോന്റെ പ്രസ്താവനയോടെ വിവാദം അവസാനിച്ചുവെന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍.