Home Blog Page 254

നിയമസഭ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം മന്ദഗതിയില്‍…. കൊല്ലത്ത് ഇന്നലെ 7 പത്രികകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം മന്ദഗതിയില്‍. ഇന്നലെ വരെ സംസ്ഥാനത്ത് 32 പത്രികകള്‍ മാത്രമാണ് സമര്‍പ്പിച്ചത്. ഇനി രണ്ട് പ്രവര്‍ത്തി ദിനങ്ങള്‍ മാത്രമാണ് പത്രിക നല്‍കാന്‍ ശേഷിക്കുന്നത്. ഇന്ന് പെരുന്നാള്‍ അവധിയായതിനാലും ഞായറാഴ്ച പൊതുഅവധിയായതിനാലും പത്രിക സ്വീകരിക്കില്ല.

Also Read:


ജില്ലയിൽ 7 നാമനിർദേശ പത്രിക

നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകൾ സമർപ്പിക്കേണ്ട മൂന്നാം ദിനമായ ഇന്നലെ ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ  7  നാമനിർദേശപത്രികകൾ നൽകി.

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ സി ആർ മഹേഷ് ( ഇന്ത്യൻ നാഷനൽ കോൺഗ്രസ്) 3 നാമനിർദേശപത്രികകളും ചവറയിൽ സുജിത് വിജയൻ പിള്ള ( സ്വതന്ത്രൻ )രണ്ടും നൽകി. കൊട്ടാരക്കരയിൽ ഐഷാ പോറ്റിയും( ഇന്ത്യൻ നാഷണൽ കോൺഗ്രസ്) കൊല്ലത്ത് ബിന്ദു കൃഷ്ണയും( ഇന്ത്യൻ നാഷണൽ കോൺഗ്രസ്)  ഓരോ നാമനിർദേശപത്രിക വീതവും നൽകി.

തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, ആര്‍ ചന്ദ്രശേഖരന്‍

കൊല്ലം.തൻ്റെ പേര് വെട്ടിയോ ഇല്ലേ എന്നറിയില്ലെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,എൻ്റെ കുടുംബ പശ്ചാത്തലവും പാരമ്പര്യവും കോൺഗ്രസ് തന്നെയാണ്. INTUC ക്ക് നൽകുന്ന പരിഗണന
പാർട്ടി ഗൗരവമായിട്ട് പരിശോധിക്കണം. തനിക്ക് മുൻപുണ്ടായിരുന്ന INTUC സംസ്ഥാന അധ്യക്ഷൻമാരെല്ലാം
മത്സരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് INTUC യോഗം ഉണ്ട്. അതിന് ശേഷം സംഘടനയുടെ നിലപാട് പറയും

തനിക്ക് കിട്ടിയെങ്കിലും പ്രശനമില്ല, കിട്ടിയവനെ ആക്ഷേപിക്കുക എന്ന നിലപാട് ചിലർക്ക് ഉണ്ട്. എന്തും പറയാം എന്തും ചെയ്യാം എന്നുള്ള സാഹചര്യം ഉണ്ട്. തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു. കോൺഗ്രസിന് അകത്ത് നിയന്ത്രണം ഇല്ലാത്തത് കൊണ്ട് അതെല്ലാം കുറച്ച് കൂടുതലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

also read:

മയ്യനാട് 64 കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയല്‍വാസി പിടിയില്‍

മയ്യനാട്. പട്ടാപ്പകല്‍ 64 കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 55കാരന്‍ പിടിയില്‍. കൊല്ലം മയ്യനാട് വലിയവിളനഗർ രാജേഷ് ഭവനില്‍ 55 കാരനായ ആർ രാജു എന്ന രാജുവാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ 64കാരി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ രാജു വീട്ടിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് മകന്റെ ഭാര്യ ഓടിയെത്തിയപ്പോഴേക്കും രാജു ഓടി രക്ഷപെട്ടു.

ഇരവിപുരം പോലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് രാജുവിന്റെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ 64കാരി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

അയല്‍രാജ്യങ്ങള്‍ തങ്ങളുടെ മണ്ണ് അമേരിക്കയ്ക്കും ഇസ്രായേലിനും സൈനിക ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണം, ഇറാന്‍

ടെഹ്റാന്‍. യുദ്ധം മുറുകവേ 12 ഗള്‍ഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങള്‍ ഇറാനെതിരെ എടുത്ത നിലപാടിനെ തള്ളിക്കൊണ്ട് ഇറാന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.

തങ്ങളുടെ രാജ്യത്തിനെതിരായ നീക്കങ്ങള്‍ ഏകപക്ഷീയമാണെന്നും മേഖലയിലെ യഥാര്‍ത്ഥ ശത്രുക്കളെ തിരിച്ചറിയണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. അയല്‍രാജ്യങ്ങള്‍ തങ്ങളുടെ മണ്ണ് അമേരിക്കയ്ക്കും ഇസ്രായേലിനും സൈനിക ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നവരും പിന്തുണയ്ക്കുന്നവരും ഇസ്രായേല്‍ നടത്തുന്ന ‘കുറ്റകൃത്യങ്ങളില്‍’ തുല്യ പങ്കാളികളാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

also read:

തങ്ങളുടെ എണ്ണ-പ്രകൃതിവാതക റിഫൈനറികള്‍ ആക്രമിക്കപ്പെട്ടാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല. അത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ, മേഖലയിലെ സായുധ സംഘങ്ങള്‍ക്ക് ഇറാന്‍ നല്‍കുന്ന സാമ്പത്തിക-ആയുധ സഹായങ്ങള്‍ നിര്‍ത്തണമെന്നും സമാധാനം തകര്‍ക്കരുതെന്നും ആവശ്യപ്പെട്ട് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഖത്തറിലും കുവൈത്തിലും എണ്ണ റിഫൈനറികള്‍ക്ക് ഉണ്ടായ കനത്ത നാശനഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ മുന്നറിയിപ്പ്.

പഠനം ഉപേക്ഷിച്ച് മയക്കുമരുന്നു വില്‍പ്പന,രാസലഹരിയുമായി കോതമംഗലത്ത് യുവാവിനെയും യുവതിയെയും പിടികൂടി

കൊച്ചി. രാസലഹരിയുമായി കോതമംഗലത്ത് യുവാവിനെയും യുവതിയെയും പിടികൂടി. ഇടുക്കി പീരുമേട് ഏലപ്പാറ ഒറ്റപ്ലായ്ക്കല്‍ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര്‍ പൂത്തോളില്‍ അനന്തുപ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 37.229 ഗ്രാം എംഡിഎംഎ. കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു.

കോതമംഗലത്തെ ലോഡ്ജില്‍ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. കോതമംഗലത്തെയും പരിസരത്തെയും വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാസലഹരി വില്‍പ്പന നടത്തിവന്നിരുന്ന പ്രതികള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവില്‍നിന്ന് ബസില്‍ എംഡിഎംഎയുമായി പെരുമ്പാവൂര്‍ എത്തിയ റിസാന അനന്തുവിന്റെ ബൈക്കില്‍ കോതമംഗലത്തേക്ക് തിരിച്ചു.

also read:

കോഴിപ്പിള്ളിയിലെ ലോഡ്ജില്‍നിന്നാണ് മയക്കുമരുന്നുമായി ഇവരെ പിടികൂടിയത്. ഇടുക്കി സ്വദേശിനിയായ റിസാന കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണല്‍ കോളജില്‍ പഠനത്തിന് എത്തിയതാണ്. അടുത്തിടെ പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന വില്‍പ്പനയിലേക്ക് തിരിയുകയായിരുന്നു. ഉദ്ദേശം രണ്ടുലക്ഷത്തിലധികം രൂപ വിലവരുന്ന രാസലഹരിയാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.

ജനങ്ങൾ കരുതുന്നതിലും വേ​ഗത്തിൽ ഇറാൻ സംഘർഷം അവസാനിക്കും,​ഗ്യാസ് ഫീൽഡിന് നേരെ ഇനി ആക്രമണം നടത്തില്ല, നെതന്യാഹു

ടെൽ അവീവ്: ഇറാന്റെ ​ഗ്യാസ് ഫീൽഡിന് നേരെ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.ഹോര്‍മൂസ് കടലിടുക്കിന്‍റെ   നിയന്ത്രണം ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന് പദ്ധതിക്ക് രൂപം നൽകിയതായും നെതന്യാഹു സൂചിപ്പിച്ചു.

അതേസമയം, ഇറാനുമായുള്ള സംഘർഷത്തിലേക്ക് അമേരിക്കയെ ഇസ്രയേൽ കൊണ്ടുവന്നെന്ന ആരോ​പണം അദ്ദേഹം തള്ളി. ഡോണൾഡ് ട്രംപിനോട് എന്ത് ചെയ്യുണമെന്ന് ആർക്കെങ്കിൽ ആവശ്യപ്പെടാൻ സാധിക്കുമോയെന്നും നെതന്യാഹു ചോദിച്ചു. ജനങ്ങൾ കരുതുന്നതിലും വേ​ഗത്തിൽ ഇറാൻ സംഘർഷം അവസാനിക്കും. ഹോർമൂസ് അടയ്ക്കാനുള്ള ഇറാന്റെ എല്ലാ ശ്രമവും പരാജയപ്പെടുമെന്നും നെതന്യാഹു വ്യക്തമാക്കി.

ഹോർമുസ് അടയ്ക്കുമെന്ന് പറഞ്ഞ് ഇറാൻ ലോകത്തെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് വിലപോകില്ലെന്നും നെതന്യാഹു വാർത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, അറബ് രാജ്യങ്ങൾ തങ്ങൾക്കെതിരെ എടുത്ത നിലപാടിനെ ഇറാൻ രൂക്ഷമായി വിമർശിച്ചു. തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഏകപക്ഷീയമാണെന്നും തങ്ങളുടെ എണ്ണ-പ്രകൃതിവാതക റിഫൈനറികൾ ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

also read:

അയൽരാജ്യങ്ങൾ അവരുടെ ഭൂമി അമേരിക്കയ്ക്കും ഇസ്രയേലിനും സൈനിക ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കരുതെന്നും, ആക്രമണങ്ങൾ സൗകര്യം ചെയ്തു കൊടുക്കുന്നതും ഇസ്രയേൽ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് തുല്യമാണെന്നും ഇറാൻ വിദേശമന്ത്രാലയം അറിയിച്ചു. ഗൾഫ് രാഷ്ട്രങ്ങളുമായി നിരന്തര ചർച്ചകൾ നടത്തുന്ന ഇന്ത്യ ഇന്ന് ഒമാനുമായി നിർണ്ണായകമായ കൂടിക്കാഴ്ച നടത്തി.

കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ യാത്ര സുഗമമാക്കാനും ചരക്ക് നീക്കം പുനരാരംഭിക്കാനുമാണ് ഇന്ത്യയുടെ ശ്രമം. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാ രാഷ്ട്രങ്ങളും വലിയ ആശങ്കയിലാണ്. ഹോർമുസിലെ ഉപരോധം നീങ്ങാത്ത പക്ഷം ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസിൻ്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്, സുധാകരനും അടൂർ പ്രകാശിനും എൽദോസിനും സീറ്റില്ല , 37 അംഗ പട്ടികയിൽ വനിതകളും ഇല്ല

തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. കണ്ണൂരിൽ കെ സുധാകരനും കോന്നി അടൂര്‍ പ്രകാശിനും സീറ്റ് ഇല്ല. പെരുമ്പാവൂരില്‍ സിറ്റിങ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിക്കും ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. രണ്ട് പേരുകൾ ഉയർന്ന് കേട്ട മണ്ഡലങ്ങളിൽ ഒന്നായ കൊച്ചിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മത്സരിക്കും. സി പി ഐ വിട്ട് എത്തിയ മീനാങ്കൽ കുമാറിനെ നെടുമങ്ങാട്ട് സ്ഥാനാർത്ഥിയാക്കി.

37 പേരുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥിയില്‍ ഒറ്റ വനിത സ്ഥാനാര്‍ത്ഥികള്‍ പോലുമില്ല എന്നതും ശ്രദ്ധേയമാണ്. ആദ്യ ഘട്ട പട്ടികയിൽ ഉൾപ്പെട്ട 9 സ്ത്രീകൾ മാത്രമാണ് കോണ്‍ഗ്രസിന്‍റെ വനിത സ്ഥാനാര്‍ത്ഥികളായിട്ടുള്ളത്.

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം അവഗണിച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വെല്ലുവിളിച്ച കെ സുധാകരന്‍ എംപി ഒടുവില്‍ പാര്‍ട്ടിക്ക് കീഴടങ്ങി. കണ്ണൂരില്‍ കെ സുധാകരന് പകരം ടിഒ മോഹനന്‍ ആണ് സ്ഥാനാര്‍ത്ഥി. കോന്നിയില്‍ അടൂര്‍ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പിലും എൽദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടനും മത്സരിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന കര്‍ശന നിലപാട് ആദ്യം വ്യക്തമാക്കിയത് സംസ്ഥാന നേതൃത്വമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും, രാഹുല്‍ ഗാന്ധിയും പിന്തുണച്ചു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് സുധാകരന്‍ വെല്ലുവിളിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി ഫേസ്ബുക്ക് പോസ്റ്റിലൂടെയും പ്രതിഷേധിച്ചു. വീണ്ടും ദില്ലിയിലെത്തിയ സുധാകരന്‍ നേതാക്കള്‍ ചര്‍ച്ചക്ക് വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഫ്ലാറ്റില്‍ കാത്തിരുന്നു.തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഭീഷണി മുഴക്കി. എന്നാല്‍ കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് സമിതിയില്‍ സുധാകരന്‍റെ മോഹം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തന്നെ വെട്ടി. ഒരു അനുനയവും വേണ്ടെന്ന് സംസ്ഥാന നേതൃത്വത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും നിലപാട് കടുപ്പിക്കുകയായിരുന്നു.

രണ്ടാം ഘട്ട പട്ടികയിലെ സ്ഥാനാർത്ഥികള്‍
ഉദുമ: കെ. നീലകണ്ഠൻ

തൃക്കരിപ്പൂർ: സന്ദീപ് വാര്യർ

കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി

കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ

മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി

പട്ടാമ്പി: ടി.പി. ഷാജി

ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ

കുന്നംകുളം: അജയ് മോഹൻ

വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി

പെരുമ്പാവൂർ: മനോജ് മൂത്തേടൻ

വൈപ്പിൻ: ടോണി ചമ്മണി

കൊച്ചി: മുഹമ്മദ് ഷിയാസ്

തൃപ്പൂണിത്തുറ: ദീപക് ജോയ്

ദേവികുളം (SC): എഫ്. രാജ

ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു

ഇടുക്കി: റോയ് കെ. പൗലോസ്

പീരുമേട്: അഡ്വ. സിറിയക് തോമസ്

ഏറ്റുമാനൂർ: നാട്ടകം സുരേഷ്

കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി

പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)

ആലപ്പുഴ: എ.ഡി. തോമസ്

കായംകുളം: എം. ലിജു

ചെങ്ങന്നൂർ: എബി കുര്യാക്കോസ്

റാന്നി: പഴകുളം മധു

ആറന്മുള: അബിൻ വർക്കി

കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

അടൂർ (SC): അഡ്വ. ശാന്തകുമാർ

ചടയമംഗലം: എം.എം. നസീർ

വർക്കല: വർക്കല കഹാർ

നെടുമങ്ങാട്: മീനങ്കൽ കുമാർ

വാമനപുരം: സുധീർഷാ പാലോട്

കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്

നേമം: കെ.എസ്. ശബരീനാഥൻ

അരുവിക്കര: വി.എസ്. ശിവകുമാർ

പാറശ്ശാല: നെയ്യാറ്റിൻകര സനൽ

കാട്ടാക്കട: എം.ആർ. ബൈജു

നെയ്യാറ്റിൻകര: എൻ. ശക്തൻ

സർക്കാർ സ്കൂളിൽ പെൺകുട്ടികൾ ടവൽ ചുറ്റി നൃത്തം ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ… ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ

സർക്കാർ സ്കൂളിൽ പെൺകുട്ടികൾ ടവൽ ചുറ്റി നൃത്തം ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. ഡാൻസ് വിവാദം ആയതിനു പിന്നാലെ സ്കൂൾ അധികൃതർക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെ കമ്മിഷൻ സ്വമേധയാ കേസ് എടുക്കുകയും സംസ്ഥാന പൊലീസ് മേധാവിക്കും പശ്ചിമ ബംഗാൾ സർക്കാരിനും നോട്ടിസ് അയക്കുകയും ചെയ്തിട്ടുണ്ട്. 
ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ എന്ന ഷാറൂഖ് ഖാൻ ചിത്രത്തിലെ മേരെ ഖ്വാബോൻ മേം എന്ന ഗാനത്തിനാണ് പെൺകുട്ടികൾ ടവൽ ചുറ്റി നൃത്തം ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തെയും ധാർമ്മികതയെയും കുറിച്ചുള്ള ചർച്ചകൾ സജീവമാകവേയാണ് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സ്കൂൾ അധികൃതരോട് കമ്മിഷൻ ആവശ്യപ്പെട്ടത്.

Also Read:

തുരുത്തില്‍ കരുത്തു തേടി കുഞ്ഞുമോൻ


ശാസ്താംകോട്ട : കുന്നത്തൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ മൺട്രോത്തുരുത്ത് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. പേഴംതുരുത്തിലും, കാരൂത്രകടവിലും, വില്ലി മംഗലത്തും എല്ലാം ജനകീയനായ എംഎൽഎ കുഞ്ഞുമോന് പരിചയക്കാരേറെ. പ്രായഭേദമന്യേ എല്ലാവരെയും പേരെടുത്തു വിളിച്ചു കുഞ്ഞുമോൻ വോട്ട് ഉറപ്പാക്കി.

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തുരുത്തിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും റെയിൽവേ സ്റ്റേഷനിലും കടകമ്പോളങ്ങളിലും വോട്ട് അഭ്യർത്ഥിച്ചു. മൻറോതുരുത്തിലെ വോട്ടർമാരുടെ ഊഷ്മളമായ സ്നേഹവായ്പകൾ ഏറ്റുവാങ്ങി കിഴക്കേ കല്ലട പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലും കുഞ്ഞുമോൻ സന്ദർശനം നടത്തി.

also read:

പ്രധാന ജംഗ്ഷനുകളിലും വ്യാപാരസ്ഥാപനങ്ങളിലും സന്ദർശനം നടത്തി വോട്ട് തേടി എൽഡിഎഫ് നേതാക്കളായ കെ മധു, ജി വേലായുധൻ, എൻ അജിത് പ്രസാദ്, എൻ എസ് ശാന്തകുമാർ,ബിനു കരുണാകരൻ, മായ നെപ്പോളിയൻ, സജയൻ, അനീറ്റ, ബിനു പറത്തോട് തുടങ്ങിയവർ സ്ഥാനാർഥിക്ക് ഒപ്പം ഉണ്ടായിരുന്നു.
ചിത്രം :കുന്നത്തൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ മൺട്രോത്തുരുത്ത് വോട്ട് അഭ്യർത്ഥിക്കുന്നു

ട്രെയിനുകളിലെ ഭക്ഷണം യാത്രക്കാര്‍ക്ക് ഒരു പേടിസ്വപ്‌നമാകുന്നതിന് പരിഹാരം കാണാന്‍ റെയില്‍വേ

ന്യൂഡല്‍ഹി. ട്രെയിനുകളിലെ ഭക്ഷണം യാത്രക്കാര്‍ക്ക് ഒരു പേടിസ്വപ്‌നമാകുന്നതിന് പരിഹാരം കാണാന്‍ റെയില്‍വേ. പലപ്പോഴും ശുചിത്വമാണ് ഇവിടെ വില്ലനാകുന്നത്. ട്രെയിന്‍ യാത്രകള്‍ ഭക്ഷ്യവിഷ ബാധയ്ക്കു വരെ കാരണമാകാറുണ്ട്. ഭക്ഷണത്തിന്റെ ഉറവിടം എവിടെയാണെന്ന് അറിയാത്തതും യാത്രക്കാര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. അനധികൃതമായി പല കച്ചവടക്കാരും കയറുന്നതിനാല്‍ ഭക്ഷ്യവിഷബാധയുണ്ടായാലും പരാതിപ്പെടാന്‍ നിര്‍വാഹമില്ല. അടുത്ത കാലത്തായി ട്രെയിനുകളിലെ ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ കര്‍ശന നടപടികളാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം സ്വീകരിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയിലെ ഭക്ഷണ വിതരണ രംഗം കൂടുതല്‍ സുതാര്യമാക്കാനും അനധികൃത കച്ചവടക്കാരെ ഒഴിവാക്കാനും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാര്‍ക്ക് ക്യുആര്‍ കോഡ് രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. ഈ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ജീവനക്കാരന്റെ പേര്, ആധാര്‍ നമ്പര്‍, മെഡിക്കല്‍ ഫിറ്റ്‌നസ് വിവരങ്ങള്‍, പൊലീസ് വെരിഫിക്കേഷന്‍ റെക്കോര്‍ഡുകള്‍ എന്നിവ യാത്രക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തത്സമയം പരിശോധിക്കാന്‍ സാധിക്കും. അനധികൃതമായി ട്രെയിനുകളില്‍ പ്രവേശിച്ച് സാധനങ്ങള്‍ വില്‍ക്കുന്നവരെ തടയാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഈ നീക്കം സഹായിക്കുമെന്ന് മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

also read:

വില്‍പ്പനക്കാരുടെ വിവരങ്ങള്‍ കൂടാതെ ഭക്ഷണപ്പൊതികളിലും ഡിജിറ്റല്‍ ക്യുആര്‍ കോഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഭക്ഷണം തയ്യാറാക്കിയ അടുക്കള ഏതാണെന്നും ഏത് തീയതിയിലാണ് പാകം ചെയ്തതെന്നും യാത്രക്കാര്‍ക്ക് മനസിലാക്കാം. ഭക്ഷണത്തിന്റെ ഗുണനിലവാരവും പഴക്കവും പരിശോധിക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും. ആധുനിക സൗകര്യങ്ങളുള്ള അംഗീകൃത ബേസ് കിച്ചണുകളില്‍ നിന്നാണ് ഇപ്പോള്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നത്. ഈ അടുക്കളകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുന്നുണ്ട്. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ, മാവ്, അരി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ഉയര്‍ന്ന ഗുണനിലവാരമുള്ള ബ്രാന്‍ഡുകള്‍ തന്നെയാകണമെന്ന് റെയില്‍വേ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭക്ഷണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓരോ ബേസ് കിച്ചണിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍മാരെ നിയമിച്ചിട്ടുണ്ട്. കൂടാതെ എല്ലാ കാറ്ററിങ് യൂണിറ്റുകളും എഫ്എസ്എസ്എഐ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നത് നിര്‍ബന്ധമാക്കി. കൃത്യമായ ഇടവേളകളില്‍ ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധനയും തേര്‍ഡ് പാര്‍ട്ടി ഓഡിറ്റുകളും റെയില്‍വേ നടത്തും. യാത്രക്കാരില്‍ നിന്ന് നേരിട്ട് ഫീഡ്ബാക്ക് ശേഖരിച്ച് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ജീവനക്കാരുടെ പ്രൊഫഷണലിസം വര്‍ധിപ്പിക്കുന്നതിനായി ഐആര്‍സിടിസി വഴി അവര്‍ക്ക് പ്രത്യേക പരിശീലന പരിപാടികളും നല്‍കിവരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ വിശ്വസനീയമായ ഒരു കാറ്ററിങ് സംവിധാനം കെട്ടിപ്പടുക്കാനാണ് ഇന്ത്യന്‍ റെയില്‍വേ ഇതിലൂടെ ലക്ഷ്യമിടുന്നത്