Home Blog Page 253

അഗ്‌നിവീർ: രജിസ്ട്രേഷൻ ഏപ്രിൽ 1 വരെ, ഓൺലൈൻ പരീക്ഷ ജൂൺ ഒന്നുമുതൽ

തിരുവനന്തപുരം: അഗ്‌നിവീർ തിരഞ്ഞെടുപ്പിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അവിവാഹിതരായ പുരുഷന്മാരിൽനിന്ന് ആർമി റിക്രൂട്ടിങ് ഓഫീസ് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

ഏപ്രിൽ ഒന്നിന് രജിസ്ട്രേഷൻ അവസാനിക്കും. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്നിക്കൽ, അഗ്‌നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്‌നിവീർ ട്രേഡ്സ്മാൻ എന്നീ വിഭാഗങ്ങൾക്കായാണ് ഈ തിരഞ്ഞെടുപ്പ്.

ഉദ്യോഗാർഥികൾ www.joinindianarmy.nic.in ൽ ലോഗിൻ ചെയ്താണ് യോഗ്യതാനില പരിശോധിച്ച് പ്രൊഫൈൽ സൃഷ്ടിക്കേണ്ടത്. ഓൺലൈൻ പരീക്ഷ ജൂൺ ഒന്നുമുതൽ 15വരെ.

വായയുടെ ആരോ​ഗ്യത്തിനായി ശ്ര​ദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തെല്ലാം

എല്ലാ വർഷവും മാർച്ച് 20 ലോക ഓറൽ ഹെൽത്ത് ദിനം ( World Oral Health Day 2026 ) ആചരിച്ച് വരുന്നു. പല്ലുകളുടെയും മോണകളുടെയും സംരക്ഷണം വെറും ഒരു പുഞ്ചിരി മാത്രമല്ല. നല്ല വാക്കാലുള്ള ശുചിത്വം , മോണയിലെ പ്രശ്നങ്ങൾ, വായ്‌നാറ്റം തുടങ്ങിയ സാധാരണ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, അണുബാധകൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകൾക്കുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് വായയും മോണയും സംബന്ധിച്ചുള്ള രോഗങ്ങൾ.

ലളിതമായ പരിചരണം മിക്ക ദന്തപ്രശ്നങ്ങളെയും തടയാൻ കഴിയുമെന്ന് പലരും മനസ്സിലാക്കുന്നില്ല. 2026 ലെ ലോക ഓറൽ ഹെൽത്ത് ദിനത്തിന്റെ പ്രമേയം “സന്തോഷകരമായ ഒരു വായ സന്തോഷകരമായ ജീവിതമാണ്” എന്നതാണ്. കുട്ടിക്കാലം മുതൽ വാർദ്ധക്യം വരെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും വായയുടേെ പരിചരണം പ്രധാനമാണെന്ന് ആളുകളെ ഓർമ്മിപ്പിക്കുക എന്നതാണ് ഈ പ്രമേയത്തിന് പിന്നിലെ ആശയം.

അമിതമായി പഞ്ചസാര കഴിക്കൽ, പുകയില ഉപയോഗം, മദ്യപാനം, പല്ലുകൾ ശരിയായി വൃത്തിയാക്കാതിരിക്കൽ തുടങ്ങിയ സാധാരണ ശീലങ്ങൾ മൂലമാണ് ഈ പ്രശ്നങ്ങളിൽ പലതും സംഭവിക്കുന്നത്. ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഈ അപകടസാധ്യതകൾ കുറയ്ക്കാൻ കഴിയും.

നേരത്തെയുള്ള ചികിത്സ പിന്നീട് വലിയ പ്രശ്നങ്ങൾ തടയാൻ സഹായിക്കുമെന്ന് ഈ ദിനം ആളുകളെ ഓർമ്മിപ്പിക്കുന്നു. പതിവ് പരിചരണവും അവബോധവും വേദന, അസ്വസ്ഥത, ചെലവേറിയ ചികിത്സകൾ എന്നിവ ഒഴിവാക്കാൻ ആളുകളെ സഹായിക്കും. വായയുടെ ആരോ​ഗ്യത്തിനായി ശ്ര​ദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…

ഒന്ന്

ദിവസത്തിൽ രണ്ടുതവണ പല്ല് തേയ്ക്കുക എന്നതാണ് ഏറ്റവും അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ കാര്യം. മൃദുവായ ടൂത്ത് ബ്രഷും ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റും ഉപയോഗിക്കുക, കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും ബ്രഷ് ചെയ്യാൻ ചെലവഴിക്കുക. ഉറങ്ങുന്നതിനുമുമ്പ് പല്ല് തേയ്ക്കുന്നത് പ്രത്യേകിച്ചും പ്രധാനമാണ്.

രണ്ട്

പലരും ഒഴിവാക്കുന്ന മറ്റൊരു കാര്യമാണ് ഫ്ലോസിംഗ്. ബ്രഷിന് എത്താൻ കഴിയാത്ത പല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഭക്ഷണം നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. ഇത് പല്ലിലെ അറകളും മോണയിലെ പ്രശ്നങ്ങളും തടയാൻ സഹായിക്കുന്നു.

മൂന്ന്

മൗത്ത് വാഷ് ഉപയോഗിക്കുന്നത് വായ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും. ഇത് ബാക്ടീരിയകളെ കുറയ്ക്കുകയും നിങ്ങളുടെ ശ്വാസം പുതുമയോടെ നിലനിർത്തുകയും ചെയ്യും. ആൻറി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്.

നാല്

ഭക്ഷണക്രമവും ഇതിൽ വലിയ പങ്കു വഹിക്കുന്നു. പഞ്ചസാരയും അസിഡിറ്റിയും കൂടുതലുള്ള ഭക്ഷണം പല്ലുകൾക്ക് കേടുവരുത്തും. നിങ്ങൾ അത്തരം ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ, ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്നത് പല്ലുകൾക്ക് നല്ലതാണ്.

അഞ്ച്

വർഷത്തിലൊരിക്കൽ ഒരു ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കുന്നത് വളരെ പ്രധാനമാണ്. പതിവ് പരിശോധനകൾ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനും അവ വഷളാകുന്നത് തടയാനും സഹായിക്കും.

പ്രീമിയം പെട്രോൾ വില കൂട്ടി; ലിറ്ററിന് വർദ്ധിച്ചത് 2.35 രൂപ വരെ, സാധാരണ പെട്രോൾ വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: രാജ്യത്ത് പ്രീമിയം പെട്രോൾ വില വർധിപ്പിച്ചു. വിവിധ എണ്ണക്കമ്പനികൾ ലിറ്ററിന് 2.09 മുതൽ 2.35 രൂപ വരെ വിലയാണ് കൂട്ടിയത്. ബിപിസിഎൽ സ്പീഡ്, എച്ച്പിസിഎൽ പവർ, ഐഒസിഎൽ എക്സ്പി95 എന്നിവയ്ക്കാണ് വില കൂടിയത്. എന്നാൽ, സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു. പുതിയ വില വർധനവ് പ്രീമിയം ഇന്ധനം ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് അധിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.

സൗദി അറേബ്യയിൽ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എംബസി

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന സംഭവത്തിലാണിതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.

Also Read: ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നത, ലക്ഷ്യങ്ങളിൽ വൈരുദ്ധ്യമെന്ന് വിദഗ്ധർ; യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്

അതേസമയം കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സംഘവും അഗ്നിശമന സംഘങ്ങളും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തനം തുടങ്ങി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില യൂണിറ്റുകൾ മുൻകരുതലായി അടച്ചിട്ടതായും അധികൃതർ അറിയിച്ചു.

ഇന്ത്യ-യുഎഇ നിർണായക ചർച്ച

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ദില്ലിയിൽ വെച്ചാണ് റീം അൽ ഹാഷിമി എസ് ജയ്ശങ്കറുമായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായും കൂടിക്കാഴ്ച നടത്തിയത്. മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതങ്ങളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി. റീം അൽ ഹാഷിമിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം ഡോ. എസ് ജയ്ശങ്കർ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.

ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നത, ലക്ഷ്യങ്ങളിൽ വൈരുദ്ധ്യമെന്ന് വിദഗ്ധർ; യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്

ദോഹ: ഇറാനെതിരായ യുദ്ധത്തിൽ ഒരേ ലക്ഷ്യങ്ങൾ പങ്കുവെക്കുമ്പോഴും അമേരിക്കയും ഇസ്രായേലും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ട്. അറബ് പെർസ്പെക്റ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെയ്ദൂൺ അൽ കിനാനി അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളലുകളെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇറാന്‍റെ ആണവ പദ്ധതികളെ തടയുക എന്ന പൊതുതാൽപ്പര്യം ഉണ്ടെങ്കിലും മറ്റ് സൈനിക നടപടികളിൽ ഇരുവർക്കും വ്യത്യസ്ത മുൻഗണനകളാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം

ഇറാന്‍റെ ആണവ അഭിലാഷങ്ങൾക്കപ്പുറം അവരുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും പൂർണ്ണമായും അവസാനിപ്പിക്കാനാണ് ഇസ്രായേൽ കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ അമേരിക്കയുടെ ലക്ഷ്യങ്ങൾ ഇതിൽ നിന്നും വ്യത്യസ്തമാണ്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നത്. അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനുമായി ഒരു ദീർഘകാല പോരാട്ടത്തിനാണ് പദ്ധതിയിടുന്നത്. ഈ രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസം സഖ്യകക്ഷികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്.

യുഎസിന് മേൽ സമ്മർദം

ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത് നിലനിൽപ്പിനായുള്ള ദീർഘകാല പോരാട്ടമാണ്. എന്നാൽ അമേരിക്കയ്ക്ക് മേൽ ആഭ്യന്തര സമ്മർദ്ദവും മറ്റ് സഖ്യരാജ്യങ്ങളിൽ നിന്നുള്ള വിമർശനങ്ങളും വർദ്ധിച്ചുവരികയാണ്. യുദ്ധത്തിൽ അമേരിക്ക വഹിക്കുന്ന പങ്കിനെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, എത്രയും വേഗം ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ഈ വൈരുദ്ധ്യങ്ങൾ വരും ദിവസങ്ങളിൽ യുദ്ധത്തിന്‍റെ ഗതിയെ എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

പൊള്ളുന്ന ചൂട്! 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. തിരുവനന്തപുരം, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. സാധാരണയേക്കാൾ രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത ദിവസങ്ങളിലും ഉയർന്ന താപനില തുടരും.

രാവിലെ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.

പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്. ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദിലെ ഇമാം അബ്ദുൽ ഷുക്കൂർ ഖാസിമിയാണ് മരിച്ചത്.പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഉള്ള പ്രഭാഷണത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ് ഇമാം

കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ഒ മോഹനന്‍ കെ സുധാകരന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി,ഷാള്‍ അണിയിച്ച് കെ സുധാകരന്‍

കണ്ണൂര്‍. കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ഒ മോഹനന്‍ മുന്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കെ സുധാകരന്റെ പിന്തുണയും അനുഗ്രഹാശ്ശിസുകളും വാങ്ങുന്നതിനാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കണ്ണൂരിലെ മുന്‍ മേയറാണ് ടി ഒ മോഹനന്‍.

കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരന്‍ അനുകൂലികളുടെ സഹകരണവും പിന്തുണയും ഉറപ്പിക്കുക ലക്ഷ്യമിട്ടു കൂടിയാണ് മോഹനന്‍ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. സ്ഥാനാര്‍ത്ഥി മോഹനനെ ഷാള്‍ അണിയിച്ച് കെ സുധാകരന്‍ സ്വീകരിച്ചു. ‘എന്റെ വാക്കു പാലിച്ചു’ എന്ന് ഷാള്‍ അണിയിച്ചശേഷം സുധാകരന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇരുവരും അടച്ചിട്ട മുറിയില്‍ സംസാരിച്ചു.

also read.

കണ്ണൂരില്‍ ടി ഒ മോഹനന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഒരു തരത്തിലും എതിര്‍പ്പില്ലെന്ന് കെ സുധാകരന്‍ പറഞ്ഞതായി മോഹനന്‍ പിന്നീട് വ്യക്തമാക്കി. കണ്ണൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണ യുഡിഎഫ് പരാജയപ്പെട്ടു. ആ മണ്ഡലം തിരിച്ചുപിടിക്കുക എന്നാണ് ദൗത്യം. ആ ദൗത്യം നേതാക്കളെല്ലാം കൂട്ടായി ഏറ്റെടുക്കും. തെരഞ്ഞെടുപ്പില്‍ പൂര്‍ണ സഹകരണം കെ സുധാകരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഒരു ടീമായിത്തന്നെ തെരഞ്ഞെടുപ്പില്‍ മുന്നോട്ടു പോകുമെന്നും ടി ഒ മോഹനന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കെ സുധാകരന്‍ സജീവമായി ഇറങ്ങുമെന്നാണ് വിവരം. മറ്റന്നാള്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫിന്റെ പ്രചാരണത്തിന് ഇറങ്ങും. തുടര്‍ന്ന് ജില്ലയിലെ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയും പ്രതാരണത്തിനിറങ്ങും. കെ സുധാകരന്റെയും അനുകൂലികളുടെയും പ്രവര്‍ത്തനം ഹൈക്കമാന്‍ഡ് സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്.

പാര്‍ട്ടിയാണ് വലുത്, ഞാന്‍ എത്രയോ ചെറുതാണ് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്, ആ പാവത്തിനെ മാധ്യമങ്ങള്‍ അധിക്ഷേപിച്ചു

തിരുവനന്തപുരം . കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വേഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 140 സ്ഥാനാര്‍ത്ഥികളെയും യുഡിഎഫ് തീരുമാനിച്ചു കഴിഞ്ഞു. ഒരു അപസ്വരവും ഇല്ലാതെയാണ് സീറ്റു വിഭജനം യുഡിഎഫ് പൂര്‍ത്തിയാക്കിയത്. കേരള കോണ്‍ഗ്രസ് അടക്കം വിട്ടു വീഴ്ചകള്‍ ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ടീം യുഡിഎഫ് ആയിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ മൂന്നു ദിവസം എടുത്തു എന്നാണ് ഇപ്പോള്‍ വാര്‍ത്ത. പണ്ട് എത്ര ദിവസമാണ് എടുത്തിരുന്നത്?. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ഇരുന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതു പോലെയല്ല കോണ്‍ഗ്രസിനുള്ളിലെ പ്രൊസീജിയറെന്നും വിഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ നിന്നും നേതാക്കളുടെ സമിതി കേന്ദ്ര നേതൃത്വത്തിന് ശുപാര്‍ശ ചെയ്യുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.

കെ സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍, അത്തരത്തിലൊരു തീരുമാനവും പാര്‍ട്ടി സ്വീകരിച്ചിരുന്നില്ല. മാധ്യമങ്ങള്‍ ഇങ്ങനെ വാര്‍ത്ത കൊടുക്കുന്നത് കോണ്‍ഗ്രസില്‍ കുഴപ്പമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ്. എംപിമാര്‍ മത്സരിക്കമോ വേണ്ടയോ എന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഒരു പങ്കുമില്ല, കേന്ദ്രനേതൃത്വമാണ് അതില്‍ തീരുമാനമെടുക്കേണ്ടത്. ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കി കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അധിക്ഷേപിച്ച് തോല്‍പ്പിക്കാമെന്ന് ആരും കരുതേണ്ട.

also read:

അങ്ങനെ ആരെങ്കിലും കരുതുന്നുവെങ്കില്‍, ഈ വാര്‍ത്ത കൊണ്ടൊന്നും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാകില്ല. നൂറിലധികം സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരും. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും വികാരമാണത്. ഈ സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ജനങ്ങളുടെ വികാരമാണ്, അഭിലാഷമാണ്. അതിനാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരിക തന്നെ ചെയ്യും. ഒരു നുണ ബോംബുകള്‍ക്കും കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാനാവില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

പാര്‍ലമെന്റ് അംഗങ്ങള്‍ മത്സരിക്കണോ എന്നത് ദേശീയ നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്. സത്യത്തില്‍ മാധ്യമങ്ങള്‍ കെ സുധാകരനെ അപമാനിക്കുകയായിരുന്നു. അദ്ദേഹം പാര്‍ട്ടിക്ക് എതിരായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?. പാര്‍ട്ടിയാണ് വലുത്, ഞാന്‍ എത്രയോ ചെറുതാണ് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. ആ പാവത്തിനെ മാധ്യമങ്ങള്‍ എന്തിനാണ് അധിക്ഷേപിച്ചത്. എത്ര മോശമായിട്ടാണ് അദ്ദേഹത്തോട് പെരുമാറിയത്. കെസി വേണുഗോപാലും വിഡി സതീശനും തമ്മില്‍ കൊച്ചിയിലെ സീറ്റിനെപ്പറ്റി വഴക്കിട്ടുവെന്ന വാര്‍ത്ത കെ സി തന്നെയാണ് തന്നോടു പറഞ്ഞതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സ്വർണവിലയിൽ അപ്രതീക്ഷിത മുന്നേറ്റം

കൊച്ചി: സ്വർണവിലയിൽ അപ്രതീക്ഷിത മുന്നേറ്റം. കേരളത്തിൽ ഇന്നലെ 5,000 രൂപയ്ക്കുമേൽ താഴ്ന്ന പവൻ വില ഇന്ന് 480 രൂപ വർധിച്ച് 1,10,680 രൂപയായി. 60 രൂപ ഉയർന്ന് 13,835 രൂപയാണ് ഇന്ന് ഗ്രാമിന് രേഖപ്പെടുത്തിയത്.


തുടര്‍ച്ചയായി 11 ദിവസത്തെ വിലയിടിവിന് ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവിലയിൽ വർധനവ് ഉണ്ടായത്.


കഴിഞ്ഞ ദിവസങ്ങളിലായി വിലയിൽ ഉണ്ടായ ഇടിവ് ആഭരണപ്രിയർക്കും വിവാഹ ആവശ്യത്തിന് സ്വർണാഭരണങ്ങൾ‌ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം നൽകിയിരുന്നു. വിവാഹ സീസണിലെ വിലയിടിവ് വിപണിക്കും ഗുണം ചെയ്യുമെന്ന പ്രതീക്ഷ നിലനിൽക്കെയാണ് ഇന്ന് അപ്രതീക്ഷിത മുന്നേറ്റം രേഖപ്പെടുത്തിയത്. എന്നാൽ, സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് വർധനവ് പ്രതീക്ഷ നൽകുന്നു.


‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണനിക്ഷേപ പദ്ധതികൾ, സ്വർണക്കട്ടികൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. പരമ്പരാഗത രീതിയിൽ നിന്നും മാറി വിവാഹ ആവശ്യക്കാർ കൂടുതലും സ്വർണം ഒഴിവാക്കിയുള്ള ബദൽ മാർഗങ്ങളാണ് സ്വീകരിച്ചു വരുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണാഭരണം പോലെ തോന്നിപ്പിക്കുന്ന ആഭരണങ്ങൾ വാങ്ങുകയും വാടകയ്ക്ക് എടുക്കുകയും ചെയ്യുന്ന ട്രെൻഡാണ് നിലവിൽ കേരളത്തിലുള്ളത്.