Home Blog Page 243

എഴുകോണില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കൊട്ടാരക്കര: എഴുകോണില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കരീപ്ര പ്ലാക്കോട് കിഴക്കേക്കര പുത്തന്‍ വീട്ടില്‍ സുരേഷ് ബാബു-തങ്കമണി ദമ്പതികളുടെ മകന്‍ സുജിത് (കണ്ണപ്പന്‍ -22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ന് എഴുകോണ്‍ റെയില്‍വേ സ്റ്റേഷന് സമീപം ആണ് സംഭവം.

Also Read:

പാലരുവി എക്‌സ്‌പ്രെസ് ട്രെയിന്‍ തട്ടി ആണ് മരിച്ചത്. എഴുകോണില്‍ നിന്ന് കൊട്ടാരക്കരക്ക് പോകുന്ന മേല്‍പാലത്തിന് സമീപം വച്ച്, ട്രെയിന്‍ പാളത്തില്‍ സുജിത് ഇരിക്കുന്നത് ലോക്കോ പൈലറ്റ് കണ്ടിരുന്നു. സ്വകാര്യ ബസ് കണ്ടക്ടര്‍ ആയിരുന്നു. അവിവാഹിതന്‍ ആണ്. എഴുകോണ്‍ പൊലീസ് കേസ് എടുത്തു.

കൊടുമ്പിരി കൊണ്ട് പിഷാരടി vs മാരാർ വാക്പോര്; അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി പിഷാരടി

പാലക്കാട്: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സെലിബ്രിറ്റ് പോര് കടുക്കുന്നു. തനിയ്ക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അഖിൽ മാരാർക്ക് മറുപടിയുമായി പാലക്കാട്ടെ യു‍ഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി രം​ഗത്തെത്തി. അഖിൽ തന്നെ ശ്രദ്ധിക്കുന്നത് പോലെ താൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നും അതിനൊന്നും സമയമില്ലെന്നും പിഷാരടി പറഞ്ഞു. മോശമോ കുറ്റമോ പറഞ്ഞാലും ചിലപ്പോൾ ഒരാഴ്ച കഴിയുമ്പോൾ പിഷാരടി മഹാനാണെന്ന് അഖിൽ തന്നെ പറയുമെന്നും ഒരു രണ്ട് മൂന്ന് കൊല്ലം പരീക്ഷണത്തിലിട്ട ശേഷം ഒരു പ്രസ്താവന എന്താണെന്ന് ഉറപ്പിച്ച ശേഷം അദ്ദേഹത്തിന് മറുപടി കൊടുക്കാമെന്നും പിഷാരടി പരിഹസിച്ചു.

Also Read: 200 കോടിയുടെ വീടിന്റെ വിവരം നൽകിയില്ല; രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചെന്ന ആക്ഷേപവുമായി കോൺ​ഗ്രസ്

അതേസമയം, പിഷാരടിയും താനും തമ്മിൽ രാഷ്ട്രീയപരമായും വ്യക്തിപരമായുമുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി അഖിൽ മാരാർ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. കാശ് കൊടുത്ത് എംഎൽഎ ആകാൻ പോയ പോലെയാണ് പിഷാരടിയുടെ കാര്യമെന്നും ലാഭം മാത്രം ലക്ഷ്യമിട്ടാണ് പിഷാരടി മത്സത്തിനിറങ്ങിയതെന്നും മാരാർ ആരോപിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പിഷാരടിയും അഖിൽ മാരാരും തമ്മിലുള്ള വ്യത്യാസം…

പിഷാരടി

1.നാളിത് വരെ ഒരു ജനകീയ വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടില്ല..

2.ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചിട്ടില്ല..

3.പൊതു പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കേസുകളിൽ പോലും പ്രതിയായിട്ടില്ല.

  1. സ്വന്തം കാര്യം നോക്കി കോടികൾ സമ്പാദിച്ചു ജീവിതവും കുടുംബവും സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റ് തന്നാൽ മത്സരിക്കാം ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന് പറഞ്ഞു വീണ്ടും അധികാരം കിട്ടാൻ സാധ്യത ഉള്ള ഒരു പാർട്ടിയിൽ MLA ആയി മാറി ഒരേ സമയം മമ്മൂക്കയുടെ താല്പര്യവും അതെ സമയം ആന്റോ ജോസഫിന്റെ താല്പര്യവും സംരക്ഷിച്ചു സിനിമ മേഖലയിൽ തുടർന്നും സജീവമായി പോകാൻ ഉള്ള ശ്രമം.. ലാഭം അല്ലാതെ പിഷാരടിക്ക് യാതൊരു നഷ്ടവും ഈ തീരുമാനം കൊണ്ട് വരുന്നില്ല…

അതെ സമയം സിപിഎംന് വിജയ സാധ്യത ഉള്ള ഒരു മണ്ഡലത്തിൽ മത്സരിച്ചു കോൺഗ്രസ്സിന് ഒരു സീറ്റ് പിടിച്ചു കൊടുക്കാൻ ഇറങ്ങിയിരുന്നെങ്കിൽ എന്തെങ്കിലും ആത്മാർത്ഥത ആ പാർട്ടിയോട് ഉണ്ടെന്ന് കരുതാം..

ഇതിപ്പോൾ കാശ് കൊടുത്തു MLA ആവാൻ പോയത് പോലെ ഉണ്ട്..ഷാഫി പറമ്പിൽ പിഷാരടിക്ക് വിറ്റ പാലക്കാട് സീറ്റ് തോൽക്കും എന്ന് തോന്നുമ്പോൾ സിപിഎം അവിടെ ബിജെപിയുമായി ഡീൽ വെച്ചെന്ന് പറയാൻ നാണമില്ലേ എന്ന ചോദ്യം മാത്രം..

ഇനി അഖിൽ മാരാർ

2012 മുതൽ രാഷ്ട്രീയ രംഗത്ത് സജീവം

നിരവധി ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു നിരവധി സമരങ്ങൾ..

അക്കാലത്തു മാത്രം 13 കേസുകൾ

സിപിഎം ആക്രമണത്തിൽ തല തകർപെട്ട യൂത്ത് കോൺഗ്രെസ്സുകാരൻ

സ്വാതന്ത്രൻ ആയി ഇടത് കോട്ടയിൽ മത്സരിച്ചു 1500 വോട്ടുകൾ നേടി

തുടർന്നും കൊട്ടാരക്കരയിൽ പ്രാദേശിക വിഷയങ്ങളിൽ സജീവ ഇടപെടൽ..

സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതി..

രണ്ട് തവണ വധശ്രമത്തിന് ഇരയായ വാദി..

സിനിമ എഴുതി സംവിധാനം ചെയ്തതും കേരള രാഷ്ട്രീയത്തെ തുറന്ന് കാട്ടുന്ന ശക്തമായി കമ്മ്യൂണിസ്റ് പാർട്ടിയെ അതിക്ഷേപിക്കുന്ന ഒരു താത്വിക അവലോകനം..

നിരവധി ചാനൽ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകൻ..

ബിഗ് ബോസ്സിൽ പോകും മുമ്പ് സമ്പാദ്യം ശൂന്യം…

വീടില്ല, സ്വന്തമായി ആകെ ഉള്ളത് കൂട്ടുകാരൻ ലോണിട്ട് എടുത്തു കൊടുത്ത ഒരു വാഹനം മാത്രം..

ആത്മഹത്യയുടെ വക്കിൽ നിന്നും ഭാര്യയെയും 2 പെൺ കുഞ്ഞുങ്ങളെയും നോക്കാൻ ബിഗ് ബോസിൽ പോയത് ജയിക്കും എന്ന് കരുതിയല്ല കിട്ടുന്ന ശബളം കടം തീർക്കാൻ എങ്കിലും ഗുണം ചെയ്യട്ടെ എന്ന് കരുതി മാത്രം..

ജയിച്ചു വന്ന ശേഷവും ലാഭ നഷ്ടങ്ങൾ നോക്കി മിണ്ടാതെ ഇരുന്നില്ല.. നാടിനു വേണ്ടി സധൈര്യം സംസാരിച്ചു..

പിണറായി വിജയനെയും സർക്കാരിനെയും ശക്തമായ ഭാഷയിൽ എതിർത്തു..

ജനകീയ സമരങ്ങളിൽ നേരിട്ട് പങ്കെടുത്തു..

വീണ്ടും കേസുകളിൽ പ്രതിയായി..

ഇനി മത്സരിക്കാൻ ആഗ്രഹിച്ചത് പോലും ജനങ്ങൾക്ക് വേണ്ടി ജീവിക്കാൻ ആണ്..തിരഞ്ഞെടുത്തത് ആരും ജയിക്കില്ല എന്ന് കരുതിയ തൃക്കാക്കര..

34 വയസ് വരെ ഒന്നുമില്ലാത്തവൻ കഴിഞ്ഞ 3 വർഷം കൊണ്ട് ഒരു വീടും, കാറും ഒക്കെ വാങ്ങി..അതൊക്കെ നഷ്ടപ്പെട്ടാലും എനിക്ക് ഒരു വിഷമവുമില്ല.

തോൽക്കും എന്ന് നിങ്ങൾ പറയുന്ന ഒരു മണ്ഡലത്തിൽ ഞാൻ ഇറങ്ങുമ്പോൾ എനിക്ക് ലാഭമോ, നഷ്ടമൊ..?

ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാൻ ആണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ആ പിഷാരടിയെ ഞാനുമായി താരതമ്യം ചെയ്യരുത്..

കഴിഞ്ഞ 10 വർഷം പിണറായി വിജയന്റെ പോലീസിന്റെ അടി കൊണ്ട കോൺഗ്രസുകാർ പിഷാരടിക്ക് വേണ്ടി കഷ്ട്ടപെടുന്നത് കാണുമ്പോൾ ഇത്ര നാളും മറ്റുള്ളവരെ ചിരിപ്പിച്ച പിഷാരടി ഉള്ളിൽ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നുണ്ടാവും “മണ്ടന്മാർ”

ബിഗ് ബോസിലെ 100 ദിവസത്തെ മാരാരെക്കാൾ എത്രായോ പവർ ഫുൾ ആണ് ജനങ്ങൾക്കിടയിൽ ജീവിച്ച ജനങ്ങളെ അറിഞ്ഞ അഖിൽ…

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നിര്‍മാതാക്കളില്‍ ഒരാളായ ബാബു സാഹിറിന്റെ ആവശ്യമാണ് കോടതി തള്ളിയത്. നടന്‍ സൗബിന്‍ ഷാഹിറിന്റെ പിതാവാണ് ഹര്‍ജിക്കാരനായ ബാബു ഷാഹിര്‍. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നൂവെന്ന് നിരീക്ഷിച്ച കോടതി ഈ ഘട്ടത്തില്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് കെ വി. വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിര്‍മാതാക്കളുടെ ആവശ്യം തള്ളിയത്.

Also Read:

സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്നാണ് പരാതിക്കാരനായ അരൂര്‍ സ്വദേശി സിറാജ് ഹമീദിന്റെ പരാതി. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നാണ് പരാതി. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയത്. ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണാണ് പണം വാങ്ങിയത്.

ഏഴ് കോടി രൂപ മുടക്കിയിട്ടും ചിത്രം വന്‍ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണി ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 150 കോടി രൂപയിലധികം ചിത്രം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുള്‍പ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. ആഗോള തലത്തില്‍ 225 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

200 കോടിയുടെ വീടിന്റെ വിവരം നൽകിയില്ല; രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചെന്ന ആക്ഷേപവുമായി കോൺ​ഗ്രസ്

തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയുമായി കോൺഗ്രസ്. ബെംഗളൂരുവിലെ വീടിൻ്റെ വിവരം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സമർപ്പിച്ചില്ലെന്നാണ് പരാതി. 200 കോടി വിലവരുന്ന വീട് ഉണ്ടായിട്ടും സ്വന്തമായി വീടില്ലെന്ന് സത്യവാങ്മൂലത്തിൽ കാണിച്ചെന്നാണ് പരാതി. കരം അടച്ചതിൻ്റെ റസീറ്റ് ഉൾപ്പെടെ ചേർത്താണ് സ്ഥാനാർത്ഥിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി.

കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖർ നേമം സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത്. ഈ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ തനിക്ക് സ്വന്തമായി വീടില്ല എന്ന കാര്യം പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് കോൺ​ഗ്രസ് പരാതി നൽകിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ ബെം​ഗളൂരുവിൽ 200 കോടി രൂപ വില വരുന്ന വീടുണ്ട്. ഈ വീടിന് കരമടയ്ക്കുന്നുണ്ട് എന്നാണ് കോൺ​ഗ്രസ് പറയുന്നത്. കരമടച്ച രസീത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോൺ​ഗ്രസ് പരാതി നൽകിയിരിക്കുന്നത്. വ്യാജ സത്യവാങ്മൂലം നൽകിയതിനാൽ സ്ഥാനാർത്ഥിയെ അയോ​ഗ്യനാക്കണമെന്നാണ് കോൺ​ഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ് നാമനിർദേശ പത്രിക സമർപ്പിച്ചു;ആസ്തി 18,17,400 രൂപ

ശാസ്താംകോട്ട:ബിജെപി ജില്ലാ പ്രസിഡൻ്റും കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജി പ്രസാദ് പത്രിക സമർപ്പിച്ചു.ശാസ്താംകോട്ട ഫിൽറ്റർ ഹൗസിന് മുന്നിൽ നിന്ന് പ്രകടനമായി എത്തി പകൽ 12 മണിയോടെയാണ് ഉപ ഭരണാധികാരിയായ കുന്നത്തൂർ തഹസീൽദാർ മുമ്പാകെ പത്രിക നൽകിയത്.3 സെറ്റ് പത്രികയാണ് സമർപ്പിച്ചത്.മണ്ഡലത്തിലെ കേന്ദ്ര പ്രതിനിധി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി പ്രമോദ് മിശ്ര,ദേശീയ കൗൺസിൽ അംഗം ജി ഗോപിനാഥ്,ആർഎസ്എസ് ദക്ഷിണ പ്രാന്ത സഹ പ്രൗഢ പ്രമുഖ ആർ.ബാഹുലേയൻ,ജില്ലാ ജനറൽ സെക്രട്ടറി ആലഞ്ചേരി ജയചന്ദ്രൻ,ജില്ലാ വൈസ് പ്രസിഡൻ്റ് ബൈജു ചെറുപൊയ്ക,സെനറ്റ് അംഗം പി.എസ് ഗോപകുമാർ,

നിയോജകമണ്ഡലം പ്രസിഡന്റുമാരായ സന്തോഷ് ചിറ്റേടം,ധനേഷ് പുളിന്താനം,കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് ആറ്റുപുറത്ത്,ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി പൂന്തോട്ടം സത്യൻ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് ജോർജ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.ആശാ പിള്ള,അനിൽ കരിമ്പിൻപുഴ,രാജേന്ദ്രൻ തയ്യിൽ,സജിത മഠത്തിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.രാജി പ്രസാദിന് ആകെ 18,17,400 രൂപയുടെ ആസ്തിയാണുള്ളത്.50000 രൂപയുടെ ബാങ്ക് നിക്ഷേപവും10000 രൂപ കൈവശവുമുണ്ട്.120 ഗ്രാം സ്വർണാഭരണങ്ങളും,ഭർത്താവ് പ്രസാദിൻ്റെ പേരിൽ 6 സെൻ്റ് ഭൂമിയും വീടുമുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീലെന്ന് സിപിഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീ ലെന്ന് സിപിഎം. കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിലാണ് ബിജെപിയുടെ സീൽ ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ ആരോപണം. സിപിഎം എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Also Read: തെക്കൻ തീരത്ത് തൊട്ടാൽ പേർഷ്യൻ ഉൾക്കടലിൽ മൈനുകൾ വിതറും, വർഷങ്ങൾ നീളുന്ന ഭീഷണിയുമായി ഇറാൻ, ഭീഷണി സുപ്രധാന ഊർജ്ജ ഇടനാഴിക്കെതിരെ

2019 മാർച്ച്‌ 19ന് തയ്യാറാക്കിയ കത്താണ് മെയിലിനൊപ്പം അയച്ചത്. അതേസമയം യഥാർത്ഥ രേഖയിൽ ഒരു സീലും ഇല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിൽ ഈ രേഖകൾ ഉണ്ട്. പല തെരഞ്ഞെടുപ്പുകളിലും ഇത് വിതരണം ചെയ്തതെന്നും കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. അതേസമയം 5 മണിക്ക് സിപിഎം ദേശീയ നേതൃത്വം വിഷയത്തിൽ പ്രതികരിക്കും.

തെക്കൻ തീരത്ത് തൊട്ടാൽ പേർഷ്യൻ ഉൾക്കടലിൽ മൈനുകൾ വിതറും, വർഷങ്ങൾ നീളുന്ന ഭീഷണിയുമായി ഇറാൻ, ഭീഷണി സുപ്രധാന ഊർജ്ജ ഇടനാഴിക്കെതിരെ

ടെഹ്റാൻ:ഇറാന്റെ തെക്കൻ തീരത്തോ പ്രധാനപ്പെട്ട ദ്വീപുകളിലോ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ പേർഷ്യൻ ഉൾക്കടലിൽ പൂർണമായി മൈനുകൾ വിതറുമെന്ന ഭീഷണിയുമായി ഇറാൻ. ഇത്തരത്തിലുള്ള നീക്കമുണ്ടായാൽ പേർഷ്യൻ ഉൾക്കടലിലെ കപ്പൽ ഗതാഗതം പൂർണമായി സ്തംഭിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. അമേരിക്കയുമായും സഖ്യകക്ഷികളുമായും ചേർന്ന് ഇറാനെതിരായ നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഇറാന്റെ പ്രതിരോധ കൗൺസിൽ ഇത്തരമൊരു ഭീഷണി മുഴക്കിയിരിക്കുന്നത്. ഇറാന്റെ തീരങ്ങളെയോ ദ്വീപുകളെയോ ആക്രമിക്കാൻ ശ്രമിച്ചാൽ, ഉൾക്കടലിലേക്കുള്ള എല്ലാ വഴികളിലും വഴികളിലും മൈനുകൾ വിതറും, എന്നാണ് ഇറാൻ മാധ്യമ പ്രസ്താവനയിൽ വിശദമാക്കിയിട്ടുള്ളത്. തീരപ്രദേശങ്ങളിൽ നിന്ന് വിന്യസിക്കാൻ കഴിയുന്ന തരത്തിലുള്ള പൊങ്ങിക്കിടക്കുന്ന സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ പലതരം കടൽ മൈനുകൾ ഉപയോഗിക്കാൻ തയ്യാറാണെന്നാണ് ഇറാന്റെ ഭീഷണി. പേർഷ്യൻ ഉൾക്കടൽ മേഖല ഹോർമുസ് കടലിടുക്ക് പോലെയാകുമെന്നാണ് ഇറാൻ മുന്നറിയിപ്പിൽ വിശദമാക്കുന്നത്.

ഇത് ആഗോള കപ്പൽ ഗതാഗതത്തെ ദീർഘകാലത്തേക്ക് ഗുരുതരമായി ബാധിക്കും. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് സൈനിക നടപടിക്ക് അമേരിക്ക ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാന്റെ ഈ ഭീഷണി. കപ്പൽ പാതകൾ തുറക്കാൻ ഇറാനെ സമ്മർദ്ദത്തിലാക്കുകയാണ് ഖാർഗ് ദ്വീപിനെതിരായ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. കടലിൽ വിതറുന്ന മൈനുകൾ നീക്കം ചെയ്യുന്നത് വളരെ പ്രയാസകരമായിരിക്കുമെന്നും ഇറാൻ ഓർമ്മിപ്പിക്കുന്നു. 1980-കളിൽ വിതറിയ ഏതാനും കടൽ മൈനുകൾ നീക്കം ചെയ്യാൻ നൂറിലധികം മൈൻ സ്വീപ്പർ കപ്പലുകൾ പരാജയപ്പെട്ടത് മറക്കരുത്, എന്ന് ഇറാൻ പ്രസ്താവനയിൽ പറയുന്നത്. ഇത് എത്രത്തോളം കാലം പ്രതിസന്ധി സൃഷ്ടിക്കുമെന്നതിന്റെ സൂചനയാണ് മുന്നോട്ട് വയ്ക്കുന്നത്.ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴികളിലൊന്നാണ് പേർഷ്യൻ ഉൾക്കടൽ.

ഇവിടെയുണ്ടാകുന്ന ഏത് തടസ്സവും എണ്ണ വിതരണത്തെയും കപ്പൽ ഗതാഗതത്തെയും ആഗോള വിപണികളെയും സാരമായി ബാധിക്കുമെന്നതിനാൽ ലോകരാജ്യങ്ങൾ ആശങ്കയിലാണ്. സുരക്ഷിതമായി കടന്നുപോകാൻ ആഗ്രഹിക്കുന്ന കപ്പലുകൾ തങ്ങളുമായി ബന്ധപ്പെടണമെന്നും മേഖലയിലെ കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നും ഇറാൻ ഈ ഭീഷണിയിലൂടെ ആവർത്തിക്കുന്നു. ആഴ്ചകളായി തുടരുന്ന സംഘർഷങ്ങൾക്കിടെ ഇറാന്റെ പുതിയ മുന്നറിയിപ്പ്, ആഗോള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തുകയും ലോകമെമ്പാടുമുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു വലിയ പ്രാദേശിക പ്രതിസന്ധിയുടെ സൂചനയാണ് നൽകുന്നത്.

ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നു, കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി പിണറായി വിജയൻ

പത്തനംതിട്ട: ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നാടിന്റെ പുരോഗതിയും ജനങ്ങളുടെ ക്ഷേമവും സാദ്ധ്യമാക്കുന്ന തുടർച്ച ഉറപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്ന ചരിത്ര സംഭവമായി തിരഞ്ഞെടുപ്പ് മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവുമാണ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്ന ചർച്ചാവിഷയമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ അസത്യം പ്രചരിപ്പിച്ചും വർഗീയതയെ കൂട്ടുപിടിച്ചും ജനങ്ങളെ വഴിതെറ്റിക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നത്. കോർപ്പറേറ്റുകൾക്ക് സർവതും വിറ്റുകൊടുക്കുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും നവലിബറൽ നയങ്ങൾക്ക് ബദലിലെന്ന പൊതുനിരാശാബോധം കേരളീയർക്കില്ല. ലോകത്തിന് മാതൃകയായ മാനവിക ബദൽ പ്രായോഗികമാണെന്ന് ഈ പത്തുവർഷംകൊണ്ട് കേരളം തെളിയിച്ചിരിക്കുന്നു.അധികാരത്തിലെത്തിയാൽ പ്രകടനപത്രിക ചവറ്റുകുട്ടയിലെറിയുന്ന വലതുപക്ഷ രാഷ്ട്രീയം ഇന്ന് കേരളത്തിനന്യമാണ്. 18 വയസ് പൂർത്തിയായി വോട്ടുചെയ്യാനെത്തുന്ന തലമുറയ്ക്ക് പത്തുകൊല്ലം മുൻപത്തെ ദുരനുഭവങ്ങൾ ഓർമ്മയുണ്ടാകണമെന്നില്ല.

സമസ്ത മേഖലകളിലും ആ ഘട്ടത്തിൽ മുരടിപ്പിന്റെ കാഴ്‌ചയായിരുന്നു ഉണ്ടായിരുന്നത്. സമ്പൂർണ തകർച്ചയാണ് യുഡിഎഫ് കേരളത്തിന് സമ്മാനിച്ചത്.18 മാസം വരെയായിരുന്നു യുഡിഎഫ് സർക്കാർ വരുത്തിയ ക്ഷേമപെൻഷൻ കുടിശിക. അന്നാണ് ആരോഗ്യകേരളം വെന്റിലേറ്ററിലായത്. ഡോക്‌ടർമാരും മരുന്നുകളും ഇല്ലാതിരുന്ന പൊതുജനാരോഗ്യ സംവിധാനം, ആശുപത്രികളുടെ ശോചനീയാവസ്ഥ എന്നിവ ആർക്കും മറക്കാനാകില്ല. വിദ്യാർത്ഥികൾ കൂട്ടത്തോടെ പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയി.
ലാഭകരമല്ലെന്നുപറഞ്ഞ് സ്‌കൂളുകൾ അടച്ചുപൂട്ടി. ഇതിന് മാനേജർമാർക്ക് ഒത്താശ ചെയ്തു.

വ്യവസായ മേഖലയെ മൂച്ചൂടും മുടിക്കുന്ന അവസ്ഥയുണ്ടായി. വൈദ്യുതി രംഗത്ത് സമ്പൂർണ പരാജയം. ലോഡ്‌ഷെഡിംഗ് വ്യവസ്ഥാപിതമാക്കുന്ന നിലയിലായി. പൊതുവിതരണ രംഗം നശിപ്പിക്കാൻ ശ്രമിച്ചു. പൊതുഗതാഗതവും കട്ടപ്പുറത്താക്കി. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം എൽഡിഎഫ് സർക്കാർ ഏറ്റെടുത്തത്. ആരോഗ്യമേഖലയ്ക്കുള്ള ബഡ്‌ജറ്റ് വിഹിതം 665 കോടി രൂപയായിരുന്നു. എൽഡിഎഫ് സർക്കാർ ഇത് 3000 കോ‌ടിയിലധികമാക്കി.

ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ വർദ്ധിപ്പിച്ചു.ശബരിമല വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും കൃത്യതയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഒരു ബാഹ്യശക്തിയുടെ ഇടപെടലും അന്വേഷണത്തിലില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല പ്രചാരണ വിഷയമാക്കണോയെന്ന് പാർട്ടികൾക്ക് തീരുമാനിക്കാം. അത് എൽഡിഎഫിനെ ബാധിക്കില്ല.

ബി ഗോപാലകൃഷ്ണനെ ന്യായികരിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ വിദ്വേഷ പരാമര്‍ശത്തിന് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. അദ്ദേഹം ഒരു സ്ഥാനാർഥി ആണ്. പറഞ്ഞതിൽ എന്താണ് തെറ്റ്?  കെ എം ഷാജി മതമാണ്. മതമാണ് എന്ന് പറയുന്നതാണ് തെറ്റ്.

ഗുരുവായൂരിൽ വിശ്വാസി ആയ ഒരു എംഎൽഎ വേണം എന്നാണ് അദ്ദേഹം പറഞ്ഞത്, അത് എങ്ങനെയാണ് വിദ്വേഷ പരാമര്‍ശം ആകുന്നത്. ഗോപാലകൃഷ്ണൻ ആർക്കും എതിരെ പറഞ്ഞിട്ടില്ല. ശബരിമല കൊള്ള നടന്നപ്പോൾ വിശ്വാസികൾക്ക് ഒപ്പം ആരും ഉണ്ടായില്ല. അതിനാല്‍ ഗുരുവായൂരില്‍ വിശ്വാസിയായ എംഎൽഎ നല്ലതല്ലെ എന്നാണ് അദ്ദേഹം ചോദിച്ചതെന്നും  രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

ഗുരുവായൂരില്‍ ഇടത്, വലത് മുന്നണികള്‍ക്ക് ഹിന്ദു സ്ഥാനാര്‍ഥിയില്ലെന്ന  ബി ഗോപാലകൃഷ്ണന്‍റെ വിവാദ പരാമര്‍ശത്തില്‍ ഗുരുവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.. ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും പരാതി വന്നതിനു പിന്നാലെ മുഖ്യാ തെരഞ്ഞെടുപ്പ് ഓഫീസർ തൃശ്ശൂർ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഗോപാലകൃഷ്ണന്റെ പ്രസ്താവന പരിശോധിച്ച തൃശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ കേസെടുക്കണമെന്ന ശുപാർശയാണ് നൽകിയത്.

ചട്ടലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം ഗുരുവായൂരിലെ റിട്ടേണിംഗ് ഓഫീസർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ടെമ്പിൾ പോലീസ് ആണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ഗോപാലകൃഷ്ണനെതിരായ മറ്റ് തുടർനടപടി ചീഫ് ഇലക്ട്രൽ ഓഫീസർ തീരുമാനിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കൊടുത്തില്ല; ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന് അസം കായിക മന്ത്രി

ഗുവാഹത്തി: അസമിലെ ബിജെപി മന്ത്രി നന്ദിത ഗർലോസ കോൺഗ്രസിൽ ചേർന്നു. ഹാഫ്‌‌ലോംഗിൽ നടന്ന ചടങ്ങിലാണ് നന്ദിത കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹാഫ്‌ലോംഗ് മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയും അസമിലെ യുവജന ക്ഷേമ – കായിക മന്ത്രിയുമാണ് നന്ദിത.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാഫ്‌ലോംഗ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നന്ദിതയെ അല്ല തീരുമാനിച്ചിരുന്നത്. പകരം പുതുമുഖമായ രുപാലി ലംഗ്‌താസയെയാണ്. ഇതോടെയാണ് നന്ദിത പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇന്നലെ നന്ദിതയെ വീട്ടിലെത്തി കണ്ടിരുന്നു. എന്നാൽ, കൂടിക്കാഴ്‌ചയെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല.

നാമനിർദേശപത്രിക സമർപ്പിക്കാൻ ഒരുദിവസം ശേഷിക്കെയാണ് നന്ദിത പാർട്ടിമാറിയത്.ഹാഫ്‌ലോംഗ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നന്ദിത മത്സരിക്കുമെന്നാണ് വിവരം. ഇന്നലെ പുറത്തിറക്കിയ അഞ്ചാമത്തെ സ്ഥാനാർത്ഥി പട്ടികയിൽ ഹാഫ്‌ലോംഗിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിർമ്മൽ ലാംഗ്‌താസയുടെ പേരാണ് ഉണ്ടായിരുന്നത്. നന്ദിത എത്തിയതോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ മാറ്റുകയായിരുന്നു.

നന്ദിത പാർട്ടിയിൽ ചേർന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നാണ് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്.19 സിറ്റിംഗ് എംഎൽഎമാർക്ക് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇതിൽ പലരും വിമതരായി മത്സരിക്കാനൊരുങ്ങുകയാണ്. ഏപ്രിൽ ഒമ്പതിനാണ് 126 അംഗ അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് നാലിനാണ് വോട്ടെണ്ണൽ.