5.5 ലക്ഷം വരെ ശമ്പളം; അമേരിക്കൻ അന്താരാഷ്ട്ര കമ്പനി കൊല്ലത്ത് തുടങ്ങി,വൻ അവസരങ്ങൾ

ആഗോള അക്കൗണ്ടിങ് കമ്പനിയായ ജി ആർ 8 അഫിനിറ്റി സർവീസസ് കൊല്ലം കുളനടയിൽ പ്രവർത്തനം തുടങ്ങി. ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു അന്താരാഷ്ട്ര കമ്പനി ഒരു ഗ്രാമത്തിൽ ആരംഭിച്ചിരിക്കുന്നത്.

കൊമേഴ്സ് ബിരുദധാരികള്‍ക്ക് തൊഴില്‍സാധ്യതയുടെ വാതിലുകള്‍ തുറന്നാണ് കമ്പനി എത്തുന്നത്. അമേരിക്കയിലെ അക്കൗണ്ടിങ്‌ മേഖലയിലേക്ക് എന്റോള്‍ഡ് ഏജന്റുമാരെ പരിശീലിപ്പിക്കുന്നത് അസാപ്പ് തുടങ്ങിയ പശ്ചാത്തലത്തില്‍ ഇവിടെ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കമ്പനി തൊഴിലവസരം ഒരുക്കും.

കുളക്കട അസാപ് സ്‌കില്‍ പാർക്ക് സെന്ററില്‍ ആദ്യം പരിശീലനം ലഭിച്ച 25 പേര്‍ക്കും പ്ലെയിസ്മെന്റ് കിട്ടി. ഇവരില്‍ 18 പേരെയാണ് ജി ആര്‍ 8 ശാഖയിലേക്ക് തെരഞ്ഞെടുത്തത്. കമ്പനി എല്ലായിടത്തും നല്‍കുന്ന അതേശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കിയിട്ടുമുണ്ട്. പ്രതിവർഷം അഞ്ചര ലക്ഷം രൂപ വരെയാണ് ജോലി ലഭിച്ചവർക്ക് തുടക്കത്തിൽ ലഭിക്കുന്ന ശമ്പളം.

വർക്ക് നിയർ ഹോം എന്ന സർക്കാർ പദ്ധതി പ്രകാരം മന്ത്രി കെഎൻ ബാലഗാപോലാണ് സ്വന്തം മണ്ഡലത്തിൽ തൊഴിൽ ഹബ്ബിന് പിന്നിൽ. ചെറുഗ്രാമങ്ങളിലേത് ഉള്‍പ്പടെ ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുടെ വലിയനിര ഒരുക്കി ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് എല്‍ എല്‍ പിയുടെ പ്രാദേശിക കേന്ദ്രം നാടിന് സമർപ്പിച്ച് കൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഐ ടി അധിഷ്ഠിത തൊഴില്‍സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണിപ്പോള്‍. ആധുനിക സൗകര്യങ്ങള്‍ എല്ലായിടത്തും ആവശ്യാനുസരണം ഏര്‍പ്പെടുത്തുന്നു. വിപുലീകരണവും ആവശ്യകതയ്ക്ക് അനുസൃതമായി നടത്തും എന്നും അദ്ദേഹം പറഞ്ഞു. കൊമേഴ്സിൽ ബിരുദവും ബിരൂദാനന്തര ബിരുദമുള്ളവർക്ക് കൂടുതൽ പരിശീലനം നൽകികൊണ്ട് മികച്ച തൊഴിൽ അവസരം ഒരുക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവിധ ഓൺലൈൻ സേവന മേഖലകളിലൂടെ മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനുമുള്ള പദ്ധതിക്ക് പുതിയ സംരംഭം മാതൃകയാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

അസാപ് സി എം ഡി ഡോ ഉഷ ടൈറ്റസ് അധ്യക്ഷയായി. കമ്പനിയുടെ സി ഇ ഒ ഫ്രാങ്ക് പാട്രി, ഡയറക്ടര്‍ അനീഷ് നങ്ങേലില്‍, എച്ച് ആര്‍ മേധാവി അനന്തേഷ് ബില്ലവ, ഡിജിറ്റല്‍ യൂണിവെഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ സജി ഗോപിനാഥ്, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സി ഇ ഒ അനൂപ് അംബിക, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. സജിമോന്‍, മറ്റു ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം മന്ത്രിക്ക് കൈമാറി.

Advertisement