അമ്മയെക്കുറിച്ചുള്ള നനവൂറുന്ന ഓർമ്മകൾ പങ്കുവച്ച് സലിംകുമാർ

കൊച്ചി: ഹാസ്യ വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്തുകൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ നടൻ സലിം കുമാർ തന്റെ അമ്മയെ കുറിച്ച്‌ പറഞ്ഞ വാക്കുകൾ സോഷ്യൽമീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നു.

അമ്മയുടെ മലവും മൂത്രവും വരെ കോരാൻ താൻ തയ്യാറായിരുന്നുവെന്നും അത് അമ്മയ്ക്കും അറിയാമെന്നും സലിം കുമാർ പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എന്റെ പേര് വിളിച്ചിട്ടാണ് എന്റെ അമ്മ മരിച്ചത്. അമ്മ എനിക്ക് എത്ര സ്നേഹം തന്നു. ഞാൻ എത്ര തിരിച്ച്‌ കൊടുത്തു എന്നതൊന്നുമല്ല ഞാൻ പറയുന്നത്. എന്റെ ഭാര്യയും എന്റെ അമ്മയും തമ്മിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. എനിക്ക് അറിയാം രണ്ട് പെണ്ണുങ്ങളാണ് കുഴപ്പമുണ്ടാകുമെന്ന്. എന്റെ ഭാര്യയോട് ഞാൻ ആദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ അമ്മ എന്താണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് അവർ ഇത് പറഞ്ഞു. ഇവർ ഇത് പറഞ്ഞുവെന്നുള്ള പരാതിയുമായി എന്റെ അടുത്ത് വരരുത്. പിന്നെ അമ്മ നിന്റെ രീതിക്ക് വരികയെന്നത് നടക്കില്ല ഇനി. ഇത്രയും കൊല്ലം ജീവിച്ച്‌ കഴിഞ്ഞു. കാര്യം പറഞ്ഞപ്പോൾ ഭാര്യയ്ക്ക് ബോധ്യപ്പെട്ടു.

അതുപോലെ അമ്മയോടും ഞാൻ പറഞ്ഞു. നിങ്ങൾ തമ്മിൽ വഴക്കുകളുണ്ടാകും എന്ന് കരുതി അതൊന്നും എന്റെ അടുത്ത് പറയാൻ വരരുത്. നിങ്ങൾ പരസ്പരം തീർത്തോളണമെന്ന്. പക്ഷെ അങ്ങനൊരു പ്രശ്നം ഒരിക്കലും ഭാര്യയും അമ്മയും തമ്മിൽ ഉണ്ടായിട്ടില്ല. അമ്മയ്ക്ക് ഞാൻ സിനിമയിൽ വന്നതിൽ വലിയ സന്തോഷമായിരുന്നു. അമ്മയെ കൊന്നത് ഞാനാണെന്നും വേണമെങ്കിൽ‌ പറയാം‌. ഒരു കൊലപാതകം തന്നെയായിരുന്നു അമ്മയുടേത്. കാരണം അമ്മയ്ക്ക് ഷുഗറുണ്ടായിരുന്നു. പക്ഷെ ഞാൻ വേണ്ടുന്നതും വേണ്ടാത്തതുമായ എല്ലാം അമ്മയ്ക്ക് വാങ്ങി കൊടുക്കുമായിരുന്നു. അതിനാൽ നോക്കി വേണം ഭക്ഷണം കൊടുക്കാൻ എന്നത് അന്ന് എനിക്ക് അറിയില്ലായിരുന്നു.

അത് തിരിച്ചറിഞ്ഞപ്പോൾ ‍ഞാൻ അമ്മയോട് പറഞ്ഞു. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് ശരിയല്ല. കുഴപ്പമാകുമെന്ന്. അമ്മ പക്ഷെ അതൊന്നും കൂട്ടാക്കിയില്ല. നീ ഒന്നും ഓർത്ത് പേടിക്കണ്ട. നല്ല സമയത്ത് എനിക്ക് ഇതൊന്നും കഴിക്കാൻ പറ്റിയില്ല. അതുകൊണ്ട് ഇപ്പോൾ ഇത് കഴിച്ചിട്ട് മരിക്കുവാണെങ്കിൽ മരിക്കട്ടെയെന്നാണ് അമ്മ പറഞ്ഞത്. നീ തുടർന്നോളാനും അമ്മ പറഞ്ഞു. അമ്മയ്ക്ക് മക്കളേയും കുടുംബവും നോക്കുന്നതിനിടയിൽ ആഗ്രഹിച്ചതൊന്നും ചെയ്യാൻ പറ്റിയിരുന്നില്ല. അമ്മ പതിനാലാം വയസിൽ വിവാഹം കഴിച്ച്‌ വന്നതാണ്. അമ്മ മരിക്കും വരെ അമ്മയായിരുന്നു എല്ലാം. ഭാര്യയായിരുന്നില്ല. കൊടുക്കാവുന്ന സൗഭാഗ്യങ്ങളെല്ലാം അമ്മയ്ക്ക് ഞാൻ കൊടുത്തിട്ടുണ്ട്’ -സലീം കുമാർ പറഞ്ഞു.

Advertisement