തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ആ നടൻ; സോഷ്യൽ മീഡിയ പോസ്റ്റുമായി നടി

മുംബൈ: മീ ടു വെളിപ്പെടുത്തലിലൂടെ വിവാദത്തിലായ നടി തനുശ്രീ ദത്ത പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി നടൻ നാന പടേക്കർ ആയിരിക്കുമെന്നാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

നാനാ പടേക്കറും ബോളിവുഡ് മാഫിയയും തന്നെ ഉപദ്രവിക്കുന്നതായാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.വ്യവസായികളും മാധ്യമപ്രവർത്തകരും തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു.

‘എനിക്ക് എപ്പോഴെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ, മീ ടു പ്രതിയായ നാനാ പടേക്കറും അദ്ദേഹത്തിന്റെ ബോളിവുഡ് മാഫിയ സുഹൃത്തുക്കളും ഉത്തരവാദികളാണെന്ന് അറിയിക്കട്ടെ! ആരാണ് ബോളിവുഡ് മാഫിയ?? സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ പതിവായി ഉയർന്ന പേരുകളും ഇവരും ഒന്നുതന്നെ’-നടി കുറിച്ചു. നിയമവും നീതിയും തന്നെ പരാജയപ്പെടുത്തിയിരിക്കാമെന്നും എന്നാൽ ഈ മഹത്തായ രാഷ്ട്രത്തിലെ ജനങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

സിനിമാ ഷൂട്ടിങിനിടെ തന്നോട് നാന പടേക്കർ മോശമായി പെരുമാറിയെന്ന തനുശ്രീ ദത്തയുടെ തുറന്നുപറച്ചിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു. ആരൊക്കെയാണ് ബോളിവുഡ് മാഫിയ എന്ന ചോദ്യത്തിന്, സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പേരുകളെന്നാണ് തനുശ്രീ ദത്ത മറുപടി നൽകിയത്. അവർക്ക് എല്ലാവർക്കും വേണ്ടി ഹാജരാകുക എപ്പോഴും ഒരേ അഭിഭാഷകനായിരിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.

ഒരാഴ്ച മുമ്പും ഇത്തരം ആരോപണങ്ങൾ നടി ഉന്നയിച്ചിരുന്നു. തന്റെ കരിയർ ഇല്ലാതാക്കാനും മീ റ്റു തുറന്നുപറച്ചിലിൻറെ പകപോക്കാനുമായി ഭീഷണിയും വധശ്രമങ്ങളും വരുന്നതായി അവർ പറഞ്ഞു. നിരവധി തവണ ഭീഷണികളും കൊലപാതക ശ്രമങ്ങളും നടന്ന ഭയത്തിലാണ് തുറന്ന് പറച്ചിലുമായി രംഗത്തെത്തിയതെന്ന് പോസ്റ്റിൽ പറയുന്നു. അടിയന്തരമായി അധികൃതർ സഹായിക്കണമെന്ന ആവശ്യമാണ് തനുശ്രീ ഉന്നയിക്കുന്നത്.

‘നിരന്തരമായി എനിക്ക് ഭീഷണികൾ വരുന്നുണ്ട്. ആദ്യം സിനിമയിലെ കരിയർ ഇല്ലാതെയാക്കി. പിന്നെ ആരോഗ്യം നശിപ്പിക്കാൻ കുടിവെള്ളത്തിൽ ചില മരുന്നുകളും സ്റ്റിറോയിഡുകളും കലർത്തി. നിവൃത്തിയില്ലാതായപ്പോൾ ഞാൻ ഉജ്ജെയിനിലേക്ക് പോവുകയായിരുന്നു. എന്നാൽ പോകുന്ന വഴി വണ്ടിയുടെ ബ്രേക്ക് രണ്ട് തവണ തകരുകയും അപകടപ്പെടുകയും ചെയ്തു. മരണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. 40 ദിവസങ്ങൾക്ക് ശേഷം ജോലി തുടരാൻ മുംബൈയിലേക്ക് വീണ്ടും തിരിച്ചുവന്നു. അപ്പോൾ ഫ്ലാറ്റിന് മുന്നിൽ മാലിന്യം നിറച്ചിരിക്കുകയായിരുന്നു’-തനുശ്രീ പറയുന്നു.

എന്നാൽ ഇതൊന്നും കണ്ട് പേടിക്കില്ലെന്നും ഒരിക്കലും ആത്മഹത്യക്കോ നാട് വിടാനോ ശ്രമിക്കില്ലെന്നും കരിയറിൽ ശ്രദ്ധിക്കാനും തുടരാനും തന്നെ തീരുമാനിക്കുകയാണെന്നും തനുശ്രീ വ്യക്തമാക്കി. 2018ൽ താരം മീ റ്റൂ മൂവ്മെൻറിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമം, മോശം പെരുമാറ്റം എന്നിവയെ കുറിച്ച്‌ അവർ സംസാരിച്ചിരുന്നു. അന്ന് ഒരു സർക്കാറിതര സ്ഥാപനത്തിനും കുറച്ച്‌ ആളുകൾക്കുമെതിരെ തനു ആരോപണങ്ങൾ ഉന്നയിച്ചു. ഇവർ തന്നെയാണ് ഇപ്പോൾ തനിക്കെതിരെ നടക്കുന്ന അതിക്രമത്തിന് പിന്നിലെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ ബോളിവുഡ് മാഫിയകളും, മഹാരാഷ്ട്രയിലെ ചില പഴയ രാഷ്ട്രീയക്കാരും ഉണ്ടെന്നും അവർ പറയുന്നു.

Advertisement