കര്‍ഷകസമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു; കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബം ഒരു കോടി ധനസഹായം നിരസിച്ചു

കര്‍ഷകസമരത്തിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ഭട്ടിന്‍ഡയിലെ അമര്‍ഗഡ് സ്വദേശിയായ 63-കാരന്‍ ദര്‍ശന്‍ സിങ് എന്ന കര്‍ഷകനാണ് മരിച്ചത്.ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം അഞ്ചായി.
മരിച്ച കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകസംഘടനയായ ബികെയു ആവശ്യപ്പെട്ടു. മൃതദേഹം പട്യാലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.
അതേസമയം ഖനൗരി അതിര്‍ത്തിയിലെ കര്‍ഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ്കരന്‍ സിങ്ങിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച പഞ്ചാബ് സര്‍ക്കാരിന്റെ നഷ്ടപരിഹാരം കുടുംബം നിരസിച്ചു. കൊല്ലപ്പെട്ട കര്‍ഷകന് വേണ്ടത് നീതിയാണ്. ആ നീതിക്ക് പകരം വയ്ക്കാന്‍ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും ശുഭ്കരന്‍ സിങ്ങിന്റെ കുടുംബം പറഞ്ഞു. ശുഭ്കരന്‍ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായവും ഇളയ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിരുന്നു.

Advertisement