മഹുവ മൊയ്ത്രയുടെ ഹർജി; ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ മറുപടി തേടി സുപ്രീം കോടതി

ന്യൂഡൽഹി: മുൻ തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ ഹർജിയിൽ ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ മറുപടി തേടി സുപ്രീം കോടതി. മാർച്ച് 11 ലേക്ക് സുപ്രീംകോടതി ഹർജി മാറ്റി.

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെയാണ് മഹുവ മൊയ്ത്ര ഹർജി നൽകിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ചോദ്യത്തിന് കോഴ ആരോപണത്തിലാണ് ലോക്സഭയിൽ നിന്ന് മഹുവ അയോഗ്യയാക്കപ്പെട്ടത്.

ചോദ്യത്തിന് കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു മഹുവ ഉന്നയിക്കുന്ന പ്രധാന വാദം. പരാതിക്കാരായ നിഷികാന്ത് ദുബൈ എംപിക്കോ, മുൻ പങ്കാളി ആനന്ദ് ദെഹദ്രായിക്കോ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല. താൻ പണം വാങ്ങിയെന്ന് ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനി നൽകിയ സത്യവാങ് മൂലത്തിലും പറയുന്നില്ല. ഭൂരിപക്ഷം എംപിമാരും ചോദ്യങ്ങൾ തയ്യാറാക്കാൻ പാർലമെൻറ് പോർട്ടലിൻറെ ലോഗിൻ വിവരങ്ങൾ കൈമാറാറുണ്ട്. അതേ താനും ചെയ്തിട്ടുള്ളൂവെന്നും, അത് തടയാൻ നിയമങ്ങൾ നിലവിൽ ഇല്ലായിരുന്നുവെന്നുമാണ് മഹുവയുടെ വാദം. ഇക്കാര്യങ്ങൾ പറയാൻ എത്തിക്സ് കമ്മിറ്റി അവസരം നൽകിയില്ലെന്നും, സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് മഹുവ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.

എന്നാൽ എംപിമാരുടെ രഹസ്യ വിവരങ്ങൾ കൈമാറരുതെന്ന നിബന്ധന പാർലമെൻറിലുണ്ടെന്നും അത് മഹുവ മൊയ്ത്ര ലംഘിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. 2005ലെ കീഴ്വഴക്കമാണ് പാർലമെൻറ് പിന്തുടരുന്നതെന്നായിരുന്നു സ്പീക്കറുടെ നിലപാട്. മഹുവയുടെ ലോക്സഭാംഗത്വം റദ്ദാക്കാനുള്ള അധികാരം പാർലമെൻറിന്റെ ലോക്സഭക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

Advertisement