പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ ബിനോയ് വിശ്വം; ‘മണിപ്പൂർ വിഷയം ചോദിക്കണമായിരുന്നു’

ന്യൂഡൽഹി: പ്രധാനമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത് ബിഷപ്പുമാർക്കെതിരെ വിമർശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി രംഗത്ത്. ചടങ്ങിൽ പങ്കെടുത്ത ബിഷപ്പുമാർ, എം എസ് ഗോൾവൽക്കർ ക്രിസ്ത്യാനികളെക്കുറിച്ച് എഴുതിയത് വായിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ഗോൾവൽക്കർ എഴുതിയത് വായിച്ചാൽ ആ‍ർ എസ് എസിൻറെ രാഷ്ട്രീയ അജണ്ട എന്താണെന്ന് മനസിലാകുമായിരുന്നു എന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ വിരുന്നിൽ മണിപ്പൂർ കലാപമടക്കമുള്ള വിഷയങ്ങളെക്കുറിച്ച് ബിഷപ്പുമാർ ചോദിക്കേണ്ടതായിരുന്നു എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

അതേസമയം സഭാ പ്രതിനിധികളും വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാൺ മാർഗിലെ മോദിയുടെ വസതിയിൽ ക്രിസ്മസ് വിരുന്നൊരുക്കിയത് കേരളം, ഡൽഹി, ഗോവ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാർ എന്നിവരെയാണ് വിരുന്നിലേക്ക് മോദി ക്ഷണിച്ചത്.

ഫ്രാൻസിസ് മാർപ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ശേഷം ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ വ്യക്തമാക്കി. മണിപ്പൂർ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നിൽ ചർച്ചയായില്ലെന്നും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ വിവരിച്ചിരുന്നു. രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെങ്കിലും വലിയ പ്രതീക്ഷ നൽകുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും അവർ പറഞ്ഞു. രാജ്യത്തിൻറെ വികസനത്തിന് ക്രിസ്ത്യൻ സഭാ നേതൃത്വത്തിൻറെ പിന്തുണ വേണമെന്ന് വിരുന്നിൽ മോദി ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി. ക്രൈസ്തവർ രാജ്യത്തിന് നല്കിയത് നിസ്തുല സേവനമാണെന്നും വികസനത്തിൻറെ ഗുണം എല്ലാവർക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിരുന്നിൽ പറഞ്ഞത്.

Advertisement