ഡേറ്റിങ് സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ നഗ്നവീഡിയോ റെക്കോർഡ് ചെയ്ത് പണം തട്ടി; പരാതിയുമായി അസിസ്റ്റൻറ് ഡയറക്ടർ

മുംബൈ: ഡേറ്റിംഗ് സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയുമായി 45കാരൻ. തങ്ങൾക്കിടയിൽ നടന്ന വീഡിയോ കോൾ ദൃശ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഒരു അസിസ്റ്റൻറ് ഡയറക്ടറാണ് പരാതിക്കാരനെന്ന് ഇന്ത്യൻ എക്സ്‍പ്രസ് റിപ്പോർട്ട് ചെയ്തു.

ഡിസംബർ 13 നാണ് ഡേറ്റിംഗ് സൈറ്റ് ഉപയോഗിക്കുന്നതിനിടയിൽ താൻ ഒരു സ്ത്രീയെ പരിചയപ്പെട്ടതെന്നും ചാറ്റ് ചെയ്യാൻ തുടങ്ങിയതെന്നും പരാതിക്കാരൻ വ്യക്തമാക്കി. വീഡിയോ കോളിനിടെ സ്ത്രീ തൻറെ വസ്ത്രമെല്ലാം അഴിക്കുകയും തൻറെ വസ്ത്രമഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. സ്ത്രീ വീഡിയോ റെക്കോർഡ് ചെയ്തത് അറിഞ്ഞില്ലെന്നും പരാതിക്കാരൻ പറഞ്ഞു.

പിന്നാലെ പരിചയമില്ലാത്ത രണ്ട് നമ്പറുകളിൽ നിന്ന് തൻറെയും സ്ത്രീയുടെയും നഗ്ന ദൃശ്യം ലഭിച്ചു. ഈ വീഡിയോ അയച്ചവർ 75,000 രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ വീഡിയോ ക്ലിപ്പ് തൻറെ പരിചയക്കാർക്കും അല്ലാത്തവർക്കും അയക്കുമെന്നും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. ഇതോടെ ഭയന്ന പരാതിക്കാരൻ, ആവശ്യപ്പെട്ട തുക കുറയ്ക്കാൻ അപേക്ഷിച്ചു. തുടർന്ന് 35,000 രൂപ ട്രാൻസ്ഫർ ചെയ്തു. പ്രതികൾ വീണ്ടും പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചത്.

പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സ്ത്രീ ആരെന്ന് വ്യക്തമായിട്ടില്ല. അജ്ഞാതയായ സ്ത്രീക്കും മറ്റുള്ളവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 385, 506, 34 എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ഐടി ആക്റ്റിലെ 66ഡി, 66ഇ, 67എ എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. പ്രതികൾ ഉപയോഗിച്ച മൊബൈൽ നമ്പറുകളുടേയും ബാങ്ക് അക്കൗണ്ടുകളുടേയും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരാതി അന്വേഷിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Advertisement