ലോക്‌സഭയ്ക്കുള്ളില്‍ അതിക്രമം നടത്താന്‍ ശ്രമിച്ച സംഭവം; ഭീകരബന്ധമില്ലെന്ന് സൂചന…

ലോക്‌സഭയ്ക്കുള്ളില്‍ ശൂന്യവേളയ്ക്കിടെ ഗാലറിയില്‍ നിന്നും നടുത്തളത്തിലേക്ക് ചാടി അതിക്രമം നടത്തിയവര്‍ക്ക് ഭീകരബന്ധമില്ലെന്ന് സൂചന. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പിടിയിലായവരുടെ വീട്ടിലെത്തി പിടിയിലായവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണ്.
കയ്യില്‍ ഗ്യാസ് കാനുകളുമായെത്തിയയവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ചാടി വീണത്. ഉടനടി സഭാനടപടികള്‍ നിര്‍ത്തിവച്ചു. സംഭവത്തില്‍ നാലുപേരാണ് പിടിയിലായത്. പാര്‍ലമെന്റിനകത്ത് നിന്ന് സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരും പാര്‍ലമെന്റിന് പുറത്ത്‌നിന്ന് നീലം, അമോല്‍ ഷിന്‍ഡെ എന്നിവരുമാണ് പിടിയിലായത്. ഏകാധിപത്യം നടപ്പിലാക്കരുതെന്ന് മുദ്രാവാക്യം വിളിച്ച അക്രമികള്‍ സോക്‌സിലാണ് ഗ്യാസ് കാനുകള്‍ ഒളിപ്പിച്ച് കടത്തിയത്.
അതേസമയം, അക്രമം നടത്തിയവര്‍ക്ക് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ പാസ് നല്‍കിയത് ബിജെപി എംപിയാണ്. മൈസൂരുകുടക് എം.പി. പ്രതാപ് സിംഹയാണ് പാസ് നല്‍കിയത്. ഇതോടെ പാര്‍ലമെന്റില്‍ സന്ദര്‍ശകപാസ് നല്‍കുന്നത് നിര്‍ത്തി. ഗുരുതര വീഴ്ചയെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.

Advertisement