കോണ്‍ഗ്രസിന് ഏക പ്രതീക്ഷ തെലങ്കാന

ഹൈദരാബാദ്: തെലങ്കാനയിൽ കുതിരക്കച്ചവട നീക്കങ്ങൾ തടയാനുള്ള മുന്നൊരുക്കങ്ങളുമായി നിന്ന കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ആശ്വാസമാണ്. വളരെ നേരിയ ഭൂരിപക്ഷത്തിലാണ് വിജയമെങ്കിൽ എം എൽ എമാരെ ചാക്കിടാനുള്ള നീക്കങ്ങൾ നടക്കുമെന്ന ആശങ്ക കോൺഗ്രസിനുണ്ടായിരുന്നു. തങ്ങളുടെ നേതാക്കളെ മറ്റ് പാർട്ടികൾ സമീപിച്ചതായി കോൺഗ്രസ് നേതൃത്വവും തുറന്നുസമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിജയിക്കുന്ന എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റാനുള്ള ആഢംബര ബസുകൾ പാർട്ടി തയ്യാറാക്കി ഇട്ടിരുന്നു.

ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിന് മുന്നിലാണ് ബസുകള്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്നത്. നേതാക്കളെ ഈ ബസില്‍ ബെംഗളൂരിവിലുള്ള റിസോര്‍ട്ടിലേക്കായിരിക്കും മാറ്റിയേക്കുക. സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ കൂടിയായ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തെലങ്കാനയില്‍ എത്തിയിട്ടുണ്ട്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വലിയ ലീഡായിരുന്നു കോണ്‍ഗ്രസ് കാഴ്ചവെച്ചത്. എന്നാല്‍ ഇടയ്ക്ക് ലീഡ് നില കുറഞ്ഞത് ആശങ്കയായി. 60 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നിലവില്‍ 65 ഓളം സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബി ആര്‍ എസ് 38 ഓളം സീറ്റുകളിലും. ബി ജെ പിക്ക് 10 ഇടത്ത് ലീഡുണ്ട്. മറ്റ് പാര്‍ട്ടികള്‍ 5് സീറ്റിലും മുന്നേറുന്നു. നേരിയ ഭൂരിപക്ഷം മാത്രമാണ് കോണ്‍ഗ്രസ് നേടുന്നതെങ്കില്‍ തെലങ്കാനയില്‍ കുതിരക്കച്ചവട നീക്കം സജീവമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് ബി ആര്‍ എസിനെ പിന്തുണയ്ക്കാന്‍ ബി ജെ പി തയ്യാറാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. എ ഐ എം ഐ എമ്മും തങ്ങളെ പിന്തുണയ്ക്കുമെന്ന് നേതാക്കള്‍ പറയുന്നു. എന്നിരുന്നാലും കേവല ഭൂരിപക്ഷം തൊടാന്‍ ബി ആര്‍ എസിന് സാധിച്ചേക്കില്ല. അങ്ങനെയെങില്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെ മറുകണ്ടം ചാടിക്കുകയെന്ന തന്ത്രമാകും ബി ആര്‍ എസ് പയറ്റിയേക്കുക. അതിനെ എത്രത്തോളം മറികടക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം ബി ആര്‍ എസിന്റെ നീക്കങ്ങള്‍ ഒന്നും തന്നെ തെലങ്കാനയില്‍ വിജയിക്കില്ലെന്ന് കോണ്‍ഗ്രസ് നിരീക്ഷകനായ കെ മുരളീധരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് തന്നെ സംസ്ഥാനത്ത് അധികാരത്തിലേറും. നാളെ തന്നെ പാര്‍ട്ടി എം എല്‍ എമാര്‍ എല്ലാവരും ചേര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം

Advertisement