കൈയിൽ അരിവാളും തലയിൽ കെട്ടും; കർഷകനായി നെല്ല് കൊയ്ത് രാഹുൽ ഗാന്ധി

റായ്പൂർ: ഛത്തീസ്ഗഡിലെ കത്തിയ ഗ്രാമത്തിൽ നെൽകർഷകനായി രാഹുൽ ഗാന്ധി. കൈയിൽ അരിവാളും തലയിൽ കെട്ടുമായി നെൽവയലിൽ രാഹുൽ കർഷകരോടൊപ്പം ഏറെ നേരം ചെലവഴിച്ചു. ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ കർഷകർക്കായി ആവിഷ്കരിച്ച പദ്ധതികളെ കുറിച്ച് രാഹുൽ സംസാരിച്ചു.

രാഹുൽ ഞായറാഴ്ചയാണ് റായ്പൂരിനടുത്തുള്ള ഗ്രാമത്തിലെ കർഷകരെ നെല്ല് വിളവെടുക്കാൻ സഹായിച്ചത്. ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിന്റെ കർഷക മാതൃക ഇന്ത്യയിലുടനീളം പിന്തുടരുമെന്ന് രാഹുൽ പറഞ്ഞു. വായ്പ എഴുതിത്തള്ളലും സബ്‌സിഡിയും ഉൾപ്പെടെ കർഷകർക്കായുള്ള ഛത്തീസ്ഗഡ് സർക്കാരിൻറെ അഞ്ച് പദ്ധതികൾ രാഹുൽ വിശദീകരിച്ചു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. സമൂഹ മാധ്യമമായ എക്സിൽ കർഷകർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് രാഹുൽ കുറിച്ചതിങ്ങനെ- “കർഷകർ സന്തുഷ്ടരാണെങ്കിൽ ഇന്ത്യ സന്തുഷ്ടയാണ്. ഛത്തീസ്ഗഡിലെ കർഷകർക്കായുള്ള കോൺഗ്രസ് സർക്കാരിന്റെ അഞ്ച് പദ്ധതികൾ, അവരെ ഇന്ത്യയിൽ ഏറ്റവും സന്തുഷ്ടരാക്കി മാറ്റി. നെല്ലിൻറെ താങ്ങുവില ക്വിന്റലിന് 2,640 രൂപയാക്കി. 26 ലക്ഷം കർഷകർക്ക് 23,000 കോടി രൂപയുടെ സബ്‌സിഡി. 19 ലക്ഷം കർഷകരുടെ 10,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. വൈദ്യുതി ബിൽ പകുതിയാക്കി. 5 ലക്ഷം കർഷകത്തൊഴിലാളികൾക്ക് പ്രതിവർഷം 7,000 രൂപ. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം ഭൂപേഷ് ബാഗേൽ സർക്കാർ ഈ പദ്ധതികളെല്ലാം ആരംഭിച്ചു. ഇന്ത്യയിലുടനീളം ഞങ്ങൾ ആവർത്തിക്കാൻ പോകുന്ന മാതൃകയാണിത്”

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതാണ് രാഹുൽ ഗാന്ധി. നവംബർ 7നും 17നും ഛത്തീസ്ഗഡിൽ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.

Advertisement