ആദ്യ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറും; രാജ്യത്തിന് പുതിയ ഊർജം: മോദി, പ്രധാനമന്ത്രിയും പാർലമെന്റം​ഗങ്ങളും കാൽനടയായി പുതിയ മന്ദിരത്തിലേക്ക്

ന്യൂഡൽഹി: പുതിയ പാർലമെന്റിലേക്കു മാറുന്നതിനു മുന്നോടിയായി പഴയ മന്ദിരത്തിൽ അവസാന പ്രത്യേക സംയുക്ത സമ്മേളനത്തിൽ അനുഭവങ്ങൾ പങ്കിട്ട് നേതാക്കൾ. വികാരനിർഭര നിമിഷമാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിനു ഗണേഷ ചതുർഥി ആശംസകൾ നേർന്നാണു മോദി പ്രസംഗം തുടങ്ങിയത്.

‘‘വികസിത ഇന്ത്യക്കായി പ്രതിജ്ഞ പുതുക്കിയാണു പഴയ മന്ദിരത്തിൽനിന്ന് പുതിയതിലേക്കു നമ്മൾ മാറുന്നത്. ഈ മന്ദിരത്തിലും സെൻട്രൽ ഹാളിലും നിറയെ ഓർമകളുണ്ട്. അതു നമ്മളെ വികാരഭരിതരാക്കുകയും കർത്തവ്യങ്ങൾ ഓർമിപ്പിക്കുകയും ചെയ്യുന്നു. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന പ്രതിബദ്ധത നാം പുതുക്കുകയാണ്. 1952 മുതൽ 41 ലോകനേതാക്കൾ സെൻട്രൽ ഹാളിനെ അഭിസംബോധന ചെയ്തു. 86 തവണ നമ്മുടെ രാഷ്ട്രപതിമാർ ഇവിടെ സംസാരിച്ചു.

ട്രാൻസ്ജെൻഡേഴ്സിന് ഉൾപ്പെടെ നീതിക്കായുള്ള നിയമനിർമാണങ്ങൾ ഇവിടെ നടന്നു. എല്ലാ നിയമങ്ങളും ചർച്ചകളും ഇന്ത്യയുടെ അഭിലാഷങ്ങൾ പ്രോത്സാഹിപ്പിക്കാനാകണം. ‌ഇവിടെയുള്ള ചിലർക്കു സംശയമുണ്ടെങ്കിലും ആദ്യത്തെ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്നതിൽ ലോകത്തിന് ആത്മവിശ്വാസമുണ്ട്. ഭാരതം ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് ഈ പാർലമെന്റ് സാക്ഷിയായി. ഭീകരവാദം, വിഘടനവാദം എന്നിവയെ നേരിടാൻ നിർണായക നീക്കമായിരുന്നു അത്.

ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും ദേശീയ പതാകയ്ക്കും അംഗീകാരം നൽകിയതും ഇവിടെ വച്ചാണ്. മുത്തലാഖ് നിരോധനത്തിനും ഇവിടം സാക്ഷിയായി. നാലായിരം നിയമങ്ങൾ ഈ മന്ദിരത്തിൽ നിർമിച്ചു. പുതിയ ഊർജത്തിൽ ഇന്ത്യ തിളങ്ങുകയാണ്’’– പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യസഭയിലെയും ലോക്സഭയിലെയും സ്പീക്കർമാരുടെയും അധ്യക്ഷതയിലായിരുന്നു പ്രത്യേക സമ്മേളനം.

കേന്ദ്രസർക്കാർ വനിതകൾക്ക് ഇന്ത്യയുടെ ഭാവിയിൽ തുല്യ പങ്കാളിത്തം നൽകുന്ന ഈ അവസരത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ അഭിമാനമെന്ന് ബിജെപി എംപി മനേക ഗാന്ധി. ‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഈ ഘട്ടത്തിൽ അഭിമാനിക്കുന്നു. ആഴത്തിൽ വേരുപിടിച്ച ഈ അസമത്വം ക്രമീകരിക്കാൻ കഴിഞ്ഞു. ഇത് സ്ത്രീകൾക്ക് ഇന്ത്യയുടെ ഭാവിയിൽ തുല്യ പങ്കാളിത്തം നൽകും’’ – അവർ കൂട്ടിച്ചേർത്തു.

രാജ്യം നേരിടുന്ന വെല്ലുവിളികളെ യഥാസമയം നേരിടാനായാൽ 2047നു മുൻപ് ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് രാജ്യസഭയിലെ സഭാനേതാവ് പീയുഷ് ഗോയൽ. പുതിയ പാർലമെന്റ് മന്ദിരം ‘ആത്മനിർഭർ ഭാരതിന്റെ’ പ്രതീകമാണെന്നും പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിലെ യോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

Advertisement