ഓൺലൈനിൽ യുവതിക്ക് ലൈംഗികാധിക്ഷേപം; കേസ് റദ്ദാക്കാം, പക്ഷേ ഈ കാര്യം ചെയ്യണം, ഉപാധി വച്ച് ഹൈക്കോടതി

നൈനിറ്റാൾ: സമൂഹമാധ്യമങ്ങളിലൂടെ യുവതിയെ ലൈംഗികമായി അപമാനിച്ച കേസിലെ പ്രതിക്ക് കേസ് റദ്ദാക്കാൻ വേറിട്ട ശിക്ഷയുമായി കോടതി. വാദിയും പ്രതിയും തമ്മിൽ ഒത്തു തീർന്ന കേസ് നിയമപരമായി റദ്ദാക്കാനായി കോടതിയെ സമീപിച്ചപ്പോഴാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യത്യസ്ത ശിക്ഷ വിധിച്ചത്. കേസ് റദ്ദാക്കണമെങ്കിൽ 50 വൃക്ഷത്തൈകൾ നടണം എന്നായിരുന്നു കോടതി യുവാവിന് നൽകിയ നിർദ്ദേശം.

ജൂലൈ 19ന് പാസാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ശരദ് കുമാർ ശർമ യുവാവിനോട് മരം നടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ചെയ്ത കുറ്റത്തിൻറെ തീവ്രത പ്രതിയെ ബോധ്യപ്പെടുത്താനാണ് കോടതിയുടെ നടപടി. നീരജ് കിരോല എന്ന യുവാവാണ് കേസ് റദ്ദാക്കാനായി കോടതിയെ സമീപിച്ചത്. മരം നട്ടാൽ മാത്രം പോര, സ്വന്തം ചെലവിൽ ഒരു മാസത്തിനുള്ളിൽ മരങ്ങൾ നട്ടതായി ഹോർട്ടിക്കൾച്ചർ വിഭാഗത്തിൽ നിന്നുള്ള സ്ഥിരീകരണം ലഭിക്കുന്ന മുറയ്ക്കാവും കേസ് റദ്ദാക്കുക എന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. ഇതിൽ വീഴ്ച വരുന്ന പക്ഷം സ്വാഭാവികമായി കേസ് വീണ്ടും പരിഗണിക്കുമെന്നും, യുവാവിനെതിരെ ക്രിമിനൽ നടപടി ക്രമം അനുസരിച്ചുള്ള ശിക്ഷാ നടപടികൾ ഉണ്ടാവുമെന്നും കോടതി ഉത്തരവ് വ്യക്തമാക്കുന്നു.

ഭാവിയിൽ ഇത്തരം കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് യുവാവിനെ പിന്തിരിപ്പിക്കുന്ന രീതിയിലുള്ളതാണ് നടപടി. സമാന നടപടികളുമായി വരുന്നവർക്ക് ഒരു പാഠമാകാനാണ് ഇത്തരമൊരു വിധിയെന്നും കോടതി വ്യക്തമാക്കുന്നു. യുവതിക്ക് ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും നിരന്തരം അശ്ലീല വീഡിയോകൾ അയയക്കുകയും ചെയ്തതുവെന്നതാണ് യുവാവിന്റെ കുറ്റം.

ഐടി ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതടക്കം ചുമത്തിയായിരുന്നു യുവാവിനെതിരെ എഫ്ഐആറും കുറ്റപത്രവും സമർപ്പിച്ചത്. ക്രിമിനൽ നടപടികൾ പുരോഗമിക്കുന്നതിനിടെ യുവാവ് യുവതിയോട് ക്ഷമാപണം നടത്തുകയായിരുന്നു. സത്യവാങ്മൂലത്തിൽ നൽകിയ ക്ഷമാപണം യുവതി സ്വീകരിച്ചതോടെയാണ് നീരജ് കേസ് റദ്ദാക്കാൻ അനുവാദം തേടി കോടതിയെ സമീപിച്ചത്.

Advertisement