‘ബലാത്സംഗം ചെയ്തു, നഗ്നദൃശ്യം പ്രചരിപ്പിച്ചു, ബ്ലാക് മെയിൽ’; മോഡലിൻറെ പരാതി, പരസ്യ ഏജൻസി ഉടമ പിടിയിൽ

റാഞ്ചി: യുവ മോഡലിനെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പരസ്യ ഏജൻസി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള യുവ മോഡലിൻറെ പരാതിയിലാണ് പരസ്യ ഏജൻസി ഉടമയും റാഞ്ചി സ്വദേശിയുമായ തൻവീർ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ അരാരിയ ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് തൻവീർ തന്നെ ബലാത്സംഗം ചെയ്തെന്നും ബ്ലാക്മെയിൽ ചെയ്തെന്നും യുവ മോഡൽ പരാതി നൽകിയത്.

യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേയാണ് കഴിഞ്ഞി ദിവസം പ്രതി പിടിയിലാകുന്നത്. ബീഹാറിലെ ഭഗൽപൂർ സ്വദേശിയാണ് പരാതിക്കാരിയായ യുവതി. മോഡലിംഗ് വർക്ക് ഷോപ്പുമായി ബന്ധപ്പെട്ടാണ് ഇവർ റാഞ്ചിയിലെത്തിയത്. 2021 മുതൽ പ്രതി തന്നെ പലതവണ ബലാത്സംഗം ചെയ്യുകയും നഗന്ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. ആരോടെങ്കിലും വിവരം പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും മോഡൽ നൽകിയ പരാതിയിൽ പറയുന്നു പറഞ്ഞു.

എന്നാൽ യുവതിയുടെ ആരോപണങ്ങൾ പ്രതിയായ തൻവീർ അക്തർ മുഹമ്മദ് നിഷേധിച്ചു. യുവതി തൻറെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും തന്നെ ബ്ലാക്ക്മെയിൽ ചെയ്തുമെന്നുമാണ് തൻവീർ പറയുന്നത്. യുവതിയുടെ ആരോപണങ്ങൾ തെറ്റാണ്. അവർ എൻറെ ഏജൻസിയിൽ ജോലി ചെയ്തിരുന്നു. എന്നാൽ ഇവർ കാരണം ബിസിനസ് നഷ്ടത്തിലായി. ഇതോടെ ഞാൻ നഷ്ടപരിഹാരം ചോദിച്ചു. ഈ പകയിൽ തനിക്കെതിരെ പരാതി നൽകിയെന്നാണ് തൻവീറിൻറെ വാദം. താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഇയാൾ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ അപ്‍ലോഡ് ചെയ്തിരുന്നു.

യുവതിയോട് നഷ്ടപരിഹാരം ചോദിച്ചതോടെയാണ് ബലാത്സംഗ ആരോപണം വന്നതെന്നാണ് ഇയാളുടെ വാദം. അവൾ എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. എന്റെ അശ്ലീല ഫോട്ടോകൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തു. അതിന് അവർ സുഹൃത്തുക്കളുടെയും കാമുകൻറെയും സഹായം തേടി. ഓഫീസിലെ വിവരങ്ങൾ മോഷ്ടിക്കാനും ശ്രമിച്ചുവെന്നും തൻവീർ പറയുന്നു. അതേസമയം ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത തൻവീറിനെ റാഞ്ചി പൊലീസിന് കൈമാറി. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ അന്വേഷണം നടക്കുമെന്നും പൊലീസ് പറഞ്ഞു.

Advertisement