പശുവിനെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി മുസ്ലീം മതവിശ്വാസി

ക്ഷേത്രത്തിൽ പശുവിനെ ദാനം ചെയ്ത് മുസ്ലീം മതവിശ്വാസി. അസമിലെ ശിവസാഗര്‍ ജില്ലയിലുള്ള ശിവ ക്ഷേത്രത്തിലേക്ക് ഒരു മുസ്ലീം വിശ്വാസി ഒരു പശുവിനെ ദാനം ചെയ്തത്. .

പ്രാദേശിക പത്രപ്രവര്‍ത്തകനായ ഖലീലുര്‍ റഹ്മാനാണ് ക്ഷേത്രത്തിലേക്ക് പശുവിനെ നടയ്ക്കിരുത്തിയത്. റഹ്മാന്‍റെ വീട്ടില്‍ വളര്‍ത്തുകയായിരുന്ന പശുവിനെയാണ് ദാനം ചെയ്തത്. മകള്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പശുവിനെ ദാനം ചെയ്യുന്ന റഹ്മാന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ‘അത് തങ്ങളുടെ വളർത്തുമൃഗമാണെന്നും ജനനം മുതൽ തന്‍റെ മകൾ അതിന് ഭക്ഷണം നല്‍കിയിരുന്നതായും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പശുവിന് ബിസ്ക്കറ്റായിരുന്നു ഇഷ്ടപ്പെട്ട ഭക്ഷണം. അതിനാല്‍ അവളെ ‘ബിസ്ക്കറ്റ്’ എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസാമീസ് പുതുവര്‍ഷത്തിലെ ആദ്യ തിങ്കളാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം. ‘ഇന്ന് സുപ്രധാന ദിവസമാണ്. ദൈവത്തിന് മുന്നില്‍ മതവ്യത്യാസമില്ല, അദ്ദേഹം മുസ്ലീമാണ്. പക്ഷേ, പശുവിനെ നടയ്ക്കിരുത്തണമെന്ന് അദ്ദേഹം എന്നോട് അഭ്യര്‍ത്ഥിച്ചു.’ ശിവ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ സുരേഷ് ബോർത്തക്കൂർ പറഞ്ഞു. ഇവിടെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളാണ് പ്രധാനമായും ഉള്ളത്. ശിവദോൾ, വിഷ്ണുദോൾ, ദേവിദോൾ. ആരാധനാലയങ്ങളോടൊപ്പം ഒരു മ്യൂസിയവും ഇവിടെയുണ്ട്. ശിവസാഗർ തടാകത്തിന്‍റെ തീരത്താണ് ഈ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. അഹോം രാജ്യത്തിന് കീഴിലാണ് ശിവദോൾ നിർമ്മിച്ചത്. ശിഖര വാസ്തുവിദ്യയിലാണ് ശിവദോൾ അഥവാ ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്ര ഗോപുരം എന്ന് പറയപ്പെടുന്ന ഒരു കേന്ദ്ര ഗോപുരവും ഇതിനുണ്ട്. 104 അടിയാണ് ഈ ഗോപുരത്തിന്‍റെ ഉയരം.

Advertisement