കഴിഞ്ഞ വർഷം ആപ്പിൾ ഇന്ത്യയിൽ വിറ്റത് 750 കോടി ഡോളറിന്റെ ഐഫോണുകളും ഐപാഡുകളും

കഴിഞ്ഞ സാമ്പത്തിക വർഷം 750 കോടി ഡോളറിന്റെ (ഏകദേശം 61,384.13 കോടി രൂപ) ഐഫോണുകളും ഐപാഡുകളുമാണ് ആപ്പിൾ കമ്പനി ഇന്ത്യയിൽ വിറ്റതെന്ന് റിപ്പോർട്ട്. മുംബൈയിലും ഡൽഹിയിലും ആപ്പിൾ സ്റ്റോറുകൾ വന്നതോടുകൂടി ഐഫോണുകൾക്കും ഐപാഡുകൾക്കും ആവശ്യക്കാർ ഏറെയാണ്. ഇതോടെ വിൽപന ഇനിയും കൂടുമെന്നാണ് കരുതുന്നത്.

റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ആപ്പിൾ 70 ലക്ഷത്തിലധികം ഐഫോണുകളും അഞ്ച് ലക്ഷം ഐപാഡുകളും വിറ്റിട്ടുണ്ട്. ഐഫോൺ വിൽപനയിൽ 28 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇത് 2023-24 സാമ്പത്തിക വർഷത്തിൽ ആറു ശതമാനം വിപണി സാധ്യത നേടിയെക്കുമെന്നാണ് വിവരം.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം 85,000 കോടി രൂപയുടെ ഫോണുകൾ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തിരുന്നു. ലോകത്തിൽ മൊബൈൽ ഫോൺ നിർമാതാക്കളിൽ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിൽ വിൽക്കുന്ന സ്‌മാർട് ഫോണുകളിൽ 97 ശതമാനവും ഇപ്പോൾ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്നവയാണ്.

2022 അവസാനത്തിലെ കണക്കുകൾ പ്രകാരം ഐഫോണുകളുടെ മൊത്തത്തിലുള്ള ഉൽപാദനത്തിൽ 10-15 ശതമാനം ഇന്ത്യയിലാണ്. നിലവിൽ ഐഫോൺ 12, 13, 14, 14 പ്ലസ് എന്നിവയാണ് ഇവിടെ നിർമിക്കുന്നത്. 2027 ഓടെ ആപ്പിളിന്‍റെ 45-50 ഐഫോണുകളും ഇന്ത്യയിൽ നിർമ്മിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Advertisement