ഇതര ജാതിക്കാരുമായി പ്രണയം; 18, 16 വയസ്സുള്ള പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തി

പട്ന: ഇതര ജാതിക്കാരുമായി പ്രണയ ബന്ധത്തിലായതിന്റെ പേരിൽ രണ്ട് പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തി. ബിഹാറിലെ ഹാജിപ്പുരിലാണ് സംഭവം. പതിനെട്ടും പതിനാറും വയസ്സുള്ള പെൺമക്കളെയാണ് പിതാവും മാതാവും ചേർന്ന് കൊലപ്പെടുത്തിയത്. റോഷ്നി കുമാരി, തന്നു കുമാരി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കുട്ടികളുടെ മാതാവ് റിങ്കു ദേവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ബിഹാറിലെ വൈശാലി ജില്ലയിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ പെൺമക്കളുടെ മൃതദേഹങ്ങൾക്കു സമീപം ഇരിക്കുകയായിരുന്നു റിങ്കു ദേവി. എന്നാൽ, പെൺകുട്ടികളുടെ പിതാവ് നരേഷ് ബയ്ദ സ്ഥലത്തുണ്ടായിരുന്നില്ല. ഉറങ്ങിക്കിടക്കുമ്പോൾ ശ്വാസം മുട്ടിച്ചാണ് ഇവർ മക്കളെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

ഇതര ജാതിക്കാരുമായി പ്രണയത്തിലായതിനാലാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് മാതാവ് പൊലീസിനു മൊഴി നൽകി. തങ്ങളുടെ എതിർപ്പ് വകവയ്ക്കാതെയും വീട്ടിൽ അറിയിക്കാതെയും പെൺകുട്ടികൾ കാമുകൻമാർക്കൊപ്പം പോകുന്നത് പതിവായിരുന്നുവെന്നും അമ്മ മൊഴി നൽകിയതായാണ് റിപ്പോർട്ട്. ഈ പെൺകുട്ടികൾ കാമുകൻമാർക്കൊപ്പം മുൻപ് ഒളിച്ചോടിയിരുന്നതായും പിന്നീട് നാട്ടുകാർ ഇടപെട്ട് തിരികെ കൊണ്ടുവന്നതാണെന്നും അയൽവാസികൾ പറഞ്ഞു.

പെൺമക്കളുടെ കൊലപാതകത്തിൽ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. ‘പിതാവാണ് പെൺകുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് മാതാവ് ആദ്യം പറഞ്ഞത്. പക്ഷേ, വിശദമായ അന്വേഷണത്തിൽ കൊലപാതകത്തിൽ രണ്ടു പേർക്കും പങ്കുണ്ടെന്നാണ് മനസ്സിലാക്കാനായത്’ – ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓം പ്രകാശ് പറഞ്ഞു.

Advertisement