വിമാനത്തില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം; സ്വീഡിഷുകാരൻ പിടിയിൽ

മുംബൈ: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ സ്വീഡിഷ് പൗരൻ അറസ്റ്റിൽ. വ്യാഴാഴ്ച ബാങ്കോക്കിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ ക്ലാസ് എറിക് ഹരാൾഡ് ജൊനാസ് വെസ്റ്റ്ബെർഗ് (63) ആണ് പിടിയിലായത്.

ഭക്ഷണം വിളമ്പുന്നതിനിടെയാണ് 24 വയസ്സുകാരിയായ എയര്‍ഹോസ്റ്റസിനോട് മദ്യലഹരിയിൽ വെസ്റ്റ്ബെര്‍ഗ് മോശമായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു. വെസ്റ്റ്ബെര്‍ഗ് വാങ്ങിയ ഭക്ഷണത്തിന്റെ ബില്‍ അടയ്ക്കാന്‍ പിഒഎസ് മെഷീനുമായി എത്തിയപ്പോള്‍, കാര്‍ഡ് സ്വൈപ് ചെയ്യാനെന്ന വ്യാജേന കയ്യില്‍ കടന്നുപിടിക്കുകയായിരുന്നു.

ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ വെസ്റ്റ്ബര്‍ഗ് സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുകയും മറ്റ് യാത്രക്കാരുടെ മുന്നില്‍വച്ച് അതിക്രമം കാട്ടുകയുമായിരുന്നു. ബഹളമുണ്ടാക്കി കരയാൻ തുടങ്ങിയതോടെയാണ് ഇയാൾ തിരികെ സീറ്റിലേക്ക് പോയതെന്നും എയർഹോസ്റ്റസ് പരാതിയിൽ ചൂണ്ടിക്കാട്ടി.

വിമാനം മുംബൈയില്‍ എത്തിയതിന് പിന്നാലെ വിമാനജീവനക്കാർ വെസ്റ്റ്ബെര്‍ഗിനെ പൊലീസിന് കൈമാറി. അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement