പ്രണയത്തിൽ നിന്ന് പിൻമാറി; നൂറോളം പേർ വീട്ടിലേക്ക് ഇരച്ചു കയറി യുവതിയെ തട്ടിക്കൊണ്ടു പോയി; മോചിപ്പിച്ച്‌ പൊലീസ്

ഹൈദരാബാദ്: നൂറോളം പുരുഷൻമാർ വീട്ടിലേക്ക് ഇരച്ചു കയറി യുവതിയെ ബലമായി പിടിച്ചുകൊണ്ടു പോയി.

തെലങ്കാനയിലാണ് സംഭവം. 24കാരിയായ യുവതിയെയാണ് സംഘം തട്ടിക്കൊണ്ടു പോയത്. പ്രണയത്തിൽ നിന്ന് യുവതി പിൻമാറിയതിന്റെ വൈരാഗ്യമാണ് സംഭവങ്ങൾക്ക് പിന്നിലെന്നു റിപ്പോർട്ടുകളുണ്ട്.

ദന്ത ഡോക്ടറായ യുവതിയെ ആണ് തട്ടിക്കൊണ്ടുപോയത്. ആറ് മണിക്കൂറുകൾക്ക് ശേഷം പൊലീസ് യുവതിയെ രക്ഷപ്പെടുത്തി. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ അദിബത്‌ലാണ് ഞെട്ടിക്കുന്ന സംഭവം.

ചായക്കട ശൃംഖലയുടെ പ്രമോട്ടറായ നവീൻ റെഡ്ഡിയാണ് കേസിലെ മുഖ്യപ്രതി. യുവതിയെ താൻ നേരത്തെ വിവാഹം ചെയ്തതാണെന്നും ദന്ത ഡോക്ടറായ ശേഷം മാതാപിതാക്കൾ യുവതിയുടെ മനസ് മാറ്റിയെന്നുമാണ് നവീൻ റെഡ്ഡി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

സംഭവത്തിലെ പ്രതികളിൽ ചിലർ അറസ്റ്റിലായിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. പ്രതികൾക്കെതിരെ കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

ഒരു കൂട്ടം ആളുകൾ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മുഖംമൂടി ധരിച്ച ഒരാൾ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന് കേടുപാടുകൾ വരുത്തുന്നതും കാണാം. വടിവാളുകളും മറ്റു ആയുധങ്ങളും ഇവരുടെ കൈകളിലുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Advertisement