400 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ എട്ടുവയസുകാരൻ മരിച്ചു, പുറത്തെത്തിച്ചത് നാലുദിവസത്തിന് ശേഷം

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ബിട്ടുളിൽ കുഴൽക്കിണറിൽ വീണ എട്ടുവയസുകാരൻ മരിച്ചു.തൻമയ് സാഹു ആണ് 400 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. നാലു ദിവസത്തിന് ശേഷം കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

400 അടി താഴ്ചയുള്ള കിണറിൽ വീണ തന്മയ് കിണറിന്റെ 60 അടിയിലായി തങ്ങിനിൽക്കുകയായിരുന്നു. കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുത്ത് അതിലേയ്ക്കിറങ്ങി തുരങ്കം തീർത്ത് കുട്ടിയുടെ അടുത്തേയ്ക്ക് എത്തിയായിരുന്നു പുറത്തെത്തിച്ചത്. സമീപത്തെ പാറക്കെട്ടുകൾ രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിസന്ധി തീർത്തിരുന്നു. കുട്ടിയ്ക്ക് ട്യൂബ് വഴി ഓക്‌സിജനും ആഹാരവും വെള്ളവും നൽകിയിരുന്നു. കുട്ടിയുടെ ആരോഗ്യനിലയിൽ തൃപ്തിയുണ്ടെന്നായിരുന്നു കഴിഞ്ഞദിവസം വരെയും അധികൃതർ അറിയിച്ചിരുന്നത്.

ബിട്ടുളി സ്വദേശി നാനാക് ചൗഹാന്റെ സ്വകാര്യകൃഷിയിടത്തിലെ കുഴൽക്കിണറിലാണ് കുട്ടി വീണത്. ഇതിന് സമീപത്തായുള്ള മൈതാനത്ത് കളിക്കാനെത്തിയ കുട്ടി കുഴൽക്കിണറിന് സമീപത്തായി എത്തിയപ്പോൾ അതിലേയ്ക്ക് വീഴുകയായിരുന്നു. രണ്ടുവർഷം മുൻപാണ് കൃഷിയിടത്തിലേയ്ക്ക് വെള്ളം എത്തിക്കുന്നതിനായി കിണർ കുഴിച്ചത്. എന്നാൽ വെള്ളം കിട്ടാത്തതിനാൽ ഇത് പിന്നീട് ഇരുമ്പ് പാളികൊണ്ട് മൂടിയെന്ന് ചൗഹാൻ വെളിപ്പെടുത്തിയിരുന്നു. കുട്ടി ഇരുമ്പ് പാളിയെങ്ങനെ നീക്കം ചെയ്തതെന്ന് അറിയില്ലെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു.

Advertisement