തൊഴിലാളികളുടെ പണവുമായി ഹോട്ടൽ ഉടമ മുങ്ങി

കോട്ടയം: ഹോട്ടൽ തൊഴിലാളികളുടെ പണവുമായി ഹോട്ടൽ ഉടമ മുങ്ങിയതായി പരാതി. ശമ്പളമായി ലഭിക്കാനുള്ള 40,000 രൂപയ്ക്ക് പുറമേ തൊഴിലാളിയുടെ അക്കൗണ്ടിൽ കിടന്ന പണവും ഉടമ വാങ്ങിച്ചെടുത്തതായാണ് പരാതി. എഴുപതിനായിരത്തോളം രൂപ നഷ്ടമായ തൊഴിലാളികൾ പാലാ പോലീസിൽ പരാതി നൽകി.

ആസാം ദാപത്തർ സ്വദേശികളായ മദുയ ബറുവയ്ക്കും സുഹൃത്ത് അജയ്ക്കുമാണ് പണം നഷ്ടമായത്. പൂവണിക്ക് സമീപത്തെ ഹോട്ടലിൽ ഇവർ ജോലിക്ക് കയറിയിരുന്നു. സാമ്പത്തിക പ്രതിസന്ധി ആണെന്ന് പറഞ്ഞു ഹോട്ടൽ ഉടമ ആയ സുനിൽ മകന്റെ പഠനാവശ്യത്തിന് നൽകാനായി കഴിഞ്ഞ ജൂലൈ 30ന് ബറുവയുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്നും 30000 രൂപ വാങ്ങി. ഒരാഴ്ചക്കുള്ളിൽ വലുതാമെന്നു പറഞ്ഞ പണം ആറുമാസമായിട്ടും തിരികെ ലഭിച്ചില്ല. ഇതിനിടെ ഒരു സുപ്രഭാതത്തിൽ ഹോട്ടലുടമ കട പൂട്ടി സ്ഥലം വിടുകയും ചെയ്തു. വാടകയ്ക്ക് താമസിക്കുന്ന സുനിൽ ഈ വാടക വീട് ഒഴിഞ്ഞു പോവുകയും ചെയ്തു. തൊഴിലാളികൾ വിളിച്ചാൽ ഇപ്പോൾ ഉടമ ഫോൺ പോലും എടുക്കുന്നില്ല.

ആസാമിലെ സ്വന്തം സ്ഥലത്ത് ചെറിയൊരു വീട് നിർമ്മിക്കുന്നതിനായി സ്വരൂപിച്ച പണമാണ് നഷ്ടമായത്. നഷ്ടമായ മുപ്പതിനായിരത്തിന് പുറമേ ജോലി ചെയ്ത വകയിൽ 30,000ത്തോളം രൂപ ശമ്പളമായും ലഭിക്കാൻ ഉണ്ട് . സുഹൃത്തായ അജയിക്കും 10000 രൂപ ലഭിക്കാനുണ്ട്. എന്തുചെയ്യണമെന്നറിയാതെ വളഞ്ഞ ഇവർ നിലവിൽ മുണ്ടക്കയത്ത് ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയാണ്. ഹോട്ടൽ ഉടമയുടെ സഹായത്തോടെയാണ് വെള്ളിയാഴ്ച പാലായിൽ എത്തി പോലീസിൽ പരാതി നൽകിയത്. വീട് മാറിയ ഉടമ തൊടുപുഴ റോഡിൽ പിഴക് ഭാഗത്ത് എവിടെയോ വാടകയ്ക്ക് താമസിക്കുന്നു എന്നാണ് വിവരം. അന്യ നാട്ടിൽ വന്ന് കഷ്ടപ്പെട്ട് സമ്പാദിച്ച പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ഈ ആസാം സ്വദേശി.

Advertisement