നിരവധി യുവതികളുമായി ബന്ധം, ഫ്രിഡ്ജിൽ മൃതദേഹം ഒളിപ്പിച്ച്‌ അതേ മുറിയിൽ യുവതികൾക്കൊപ്പം ‘ഉല്ലാസം

ന്യൂഡൽഹി: ജീവിതപങ്കാളിയെ വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം അതേ മുറിയിൽ നിരവധി യുവതികൾക്കൊപ്പം കഴിഞ്ഞിരുന്നതായി പ്രതി അഫ്താബ് അമിൻ പൂനെവാലയുടെ മൊഴി.

ഡേറ്റിങ്ങ് ആപ്പു വഴിയാണ് യുവതികളുമായി ബന്ധം പുലർത്തിയത്. നിരവധി സ്ത്രീകളുമായി ആ മുറിയിൽ വെച്ച്‌ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും 28 കാരനായ അഫ്താബ് പൊലീസിനോട് പറഞ്ഞു.

സുഹൃത്തുക്കൾ, ഫുഡ് ഡെലിവറി ബോയ്‌സ് തുടങ്ങി നിരവധി പേർ മുറിയിൽ വന്നുപോയിട്ടുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. 28 കാരിയായ ലിവിങ് ടുഗതർ പാർട്‌നർ ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തി, 35 കഷണങ്ങളായി വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കിയാണ് റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്നത്. ഇതൊന്നും അറിയാതെ നിരവധി സ്ത്രീകൾ മുറിയിലെത്തി അഫ്താബുമൊത്ത് കഴിഞ്ഞു.

മൃതദേഹം സൂക്ഷിക്കുന്നതിനു വേണ്ടിയാണ് 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് വാങ്ങിയത്. മൃതദേഹം വെട്ടിനുറുക്കുന്നതിന് മുമ്പായി ഹ്യൂമൻ അനാട്ടമിയെക്കുറിച്ച്‌ വിശദമായി പഠിച്ചിരുന്നുവെന്ന് അഫ്താബ് മൊഴി നൽകി. മൃതദേഹ അവശിഷ്ടങ്ങളുടെ മണം വരാതിരിക്കാനായി അഫ്താബ് മുറിയിൽ വളരെ ഗന്ധമുള്ള ചന്ദനത്തിരികൾ കത്തിച്ചുവെച്ചിരുന്നു. രക്തക്കറ നിശ്ശേഷം പോകുന്നതിനായി ഗൂഗിളിൽ തിരയുകയും, ഓൺലൈനായി കെമിക്കൽ ലോഷൻ വാങ്ങി മുറികൾ കഴുകിയതായും അഫ്താബ് പറഞ്ഞു.

ദുർഗന്ധം വരാതിരിക്കാനായി മൃതദേഹ അവശിഷ്ടങ്ങളിലും ലോഷൻ ഒഴിച്ചിരുന്നു. ശ്രദ്ധയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ജൂൺ മാസം വരെ അഫ്താബ് കൈകാര്യം ചെയ്തിരുന്നു. ശ്രദ്ധ ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തി തീർക്കാനായിരുന്നു ഇത്. ശ്രദ്ധയുടെ ലോണുകളും ഇയാൾ അടച്ചിരുന്നു. ശ്രദ്ധയെത്തേടി ബാങ്കുകാർ മഹാരാഷ്ട്രയിലെ വീട്ടിൽ ബന്ധപ്പെടുന്നത് തടയുകയായിരുന്നു ലക്ഷ്യം. ശ്രദ്ധയുടെ ഫോൺ ഉപേക്ഷിക്കുകയും ചെയ്തു.

പൊലീസ് നടത്തിയ പരിശോധനയിൽ 13 ഓളം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ അത് വളരെ ജീർണാവസ്ഥയിലുള്ളതാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മുംബൈ വസായി സ്വദേശിയാണ് അഫ്താബ് അമിൻ പൂനെവാല. ഫുഡ് വ്ലോഗറായ അഫ്താബ് ‘ഹംഗ്രി ചോക്രോ’ എന്ന പേരിൽ ഫുഡ് ബ്ലോഗ് നടത്തിയിരുന്നു.

ഡേറ്റിങ്ങ് ആപ്പുവഴി യുവതിയുകളുമായി ബന്ധം സ്ഥാപിക്കുന്നത് ശ്രദ്ധ എതിർത്തിരുന്നു. ഇതേച്ചൊല്ലി വഴക്കുണ്ടായിരുന്നു. ശ്രദ്ധ വളരെ പൊസസ്സീവ് ആയിരുന്നു . വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിർബന്ധം പിടിച്ചിരുന്നതായും അഫ്താബ് പൊലീസിനോട് പറഞ്ഞു. ക്രൈംത്രില്ലർ സിനിമകളും ടിവി പരമ്പരകളും ഇഷ്ടപ്പെട്ടിരുന്ന അഫ്താബ്, അമേരിക്കൻ ക്രൈം ത്രില്ലർ ഡെക്സ്റ്ററിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Advertisement