കശ്മീരി മാധ്യമപ്രവർത്തകകയെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞു

വാഷിങ്ടൺ: പുലിറ്റ്സർ ജേതാവായ കശ്മീരി മാധ്യമപ്രവർത്തകയെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി അമേരിക്ക. പുലിറ്റ്സർ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് അമേരിക്കയിലേക്കു പുറപ്പെടാനൊരുങ്ങിയ സന്ന ഇർഷാദ് മാട്ടൂവിനെ ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് തടഞ്ഞത്.

മാധ്യമസ്വാതന്ത്ര്യത്തെ തങ്ങൾ എന്നും പിന്തുണയ്ക്കുമെന്നും ഇതുൾപ്പെടുന്ന ജനാധിപത്യ മൂല്യങ്ങളുമാണ് ഇന്ത്യ – അമേരിക്ക ബന്ധത്തിന്റെ അടിസ്ഥാനമെന്നും വിദേശകാര്യ ഉപ വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. വിഷയം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ കോവിഡ് വ്യാപനം കവർ ചെയ്ത് ഫോട്ടോകൾ പകർത്തിയ റോയിട്ടേഴ്സ് സംഘത്തിന്റെ ഭാഗമായ ഫ്രീലാൻസ് ഫൊട്ടോജേർണലിസ്റ്റ് ആണ് മാട്ടൂ. ഏപ്രിൽ ഒൻപതിനാണ് ഫീച്ചർ ഫൊട്ടോഗ്രഫി വിഭാഗത്തിൽ സന്ന ഉൾപ്പെടുന്ന സംഘത്തിന് പുരസ്കാരം ലഭിച്ചത്. അഫ്ഗാനിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ധീഖി, അദ്നൻ അബിദി, അമിത് ദാവെ എന്നിവർക്കൊപ്പമാണ് പുരസ്കാരത്തിന് സന്നയും അർഹയായിരിക്കുന്നത്.

ഇതു രണ്ടാം തവണയാണ് തന്റെ യാത്ര തടയപ്പെടുന്നതെന്ന് സന്ന ട്വീറ്റ് ചെയ്തു. യുഎസ് വീസയും ടിക്കറ്റും കൈവശം ഉണ്ടായിരുന്നു. എന്നാൽ യാത്ര തടഞ്ഞതിന് കാരണം വ്യക്തമാക്കിയിട്ടില്ല. ജീവിതത്തിൽ ഒരിക്കൽ കിട്ടുന്ന അവസരമാണ് ഇത്, ചൊവ്വാഴ്ച നടന്ന സംഭവത്തെക്കുറിച്ച് അവർ ട്വീറ്റ് ചെയ്തു.

കശ്മീരിൽനിന്നുള്ള നിരവധി മാധ്യമപ്രവർത്തകർ ‘നോ ഫ്ലൈ’ പട്ടികയിൽപ്പെടുന്നവരാണ്. സന്നയുടെ പേരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പുലിറ്റ്സർ പുരസ്കാരം നേടുന്ന ആദ്യ കശ്മീരി വനിതയാണ് ഇവർ. പുരസ്കാരനേട്ടത്തിനു പിന്നാലെ തീവ്ര – വലതുപക്ഷ നേതാക്കൾ ഇവർക്കെതിരെ തിരിഞ്ഞിരുന്നു.

സന്നയുടെ 17കാരനായ ബന്ധു തുഫെയ്ൽ മാട്ടൂ ട്യൂഷനുശേഷം വീട്ടിലേക്കു തിരിച്ചു വരവെ 2010ൽ പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടുവെന്ന ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് താഴ്‌വരയിൽ മാസങ്ങളോളം പ്രശ്നങ്ങളുണ്ടായി. ഇതിൽ നൂറോളം പേർ മരിക്കുകയും ആയിരത്തോളം പേർക്കു പരുക്കേൽക്കുകയും ചെയ്തു.

Advertisement