മർദ്ദിച്ചതിന് പ്രതികാരം; പത്താംക്ലാസുകാരിയെ കുത്തിക്കൊന്നു, മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച് മുങ്ങി

Advertisement

മുംബൈ: മുബൈയിൽ കഴിഞ്ഞ ആഴ്ച കാണാതായ പതിനഞ്ചുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. മുംബൈ അന്ധേരി സ്വദേശിനി വൻഷിത റാത്തോഡി(15)നെയാണ് കൊലപ്പെടുത്തിയ ശേഷം യൂണിഫോമിൽ പൊതിഞ്ഞ് സ്യൂട്ട്കേഴ്സിലാക്കി ഉപേക്ഷിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വൻഷിതയുടെ സുഹൃത്ത് സന്തോഷ് മാക്വാന(21), കൂട്ടാളി വിശാൽ അൻഭാവനെ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പെൺകുട്ടിയുമായുള്ള അടുപ്പത്തെച്ചൊല്ലി വൻഷിതയുടെ കുടുംബാംഗങ്ങൾ സന്തോഷിനെ നേരത്തെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതതിലുള്ള പ്രതികാരമായാണ് യുവാവ് പത്താം ക്ലാസുകാരിയെ ക്രൂരമായി കൊലപപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 25-ാം തീയതിയാണ് അന്ധേരിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ വൻഷിതയെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയ പെൺകുട്ടി വൈകിയിട്ടും തിരിച്ചെത്താഞ്ഞതോടെ വീട്ടുകാർ അന്ധേരി പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ഓഗസ്റ്റ് 26-ാം തീയതി പാൽഘറിൽ മുംബൈ-അഹമ്മദാബാദ് ഹൈവേയ്ക്ക് സമീപം സ്യൂട്ട്‌കേസിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തുണിയിൽ പൊതിഞ്ഞനിലയിലാണ് സ്യൂട്ട്‌കേസിൽ ഒളിപ്പിച്ചിരുന്നത്. പെൺകുട്ടിയുടെ സ്‌കൂൾ യൂണിഫോമും സ്യൂട്ട്‌കേസിലുണ്ടായിരുന്നു. അന്വേഷണത്തിൽ അന്ധേരിയിൽനിന്ന് കാണാതായ വൻഷിതയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്തോഷും വിശാലും പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. സമൂഹമാധ്യമത്തിലൂടെയാണ് പതിനഞ്ചുകാരിയ സന്തോഷിനെ പരിചയപ്പെടുന്നത്. എട്ടുമാസം മുമ്പാണ് കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സന്തോഷിനെ പെൺകുട്ടി പരിചയപ്പെടുന്നത്. കഴിഞ്ഞ മാസം സന്തോഷിനൊപ്പം പുറത്ത് പോയ പെൺകുട്ടിയെ ബന്ധുക്കൾ കണ്ടു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ സന്തോഷിനെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. യുവാവുമായി ഒരു ബന്ധവും പാടില്ലെന്നും ബന്ധുക്കൾ മുന്നറിയിപ്പ് നൽകി. പക്ഷേ, ഇതിനുശേഷവും ഇരുവരും തമ്മിൽ കാണുന്നതും സംസാരിക്കുന്നതും തുടർന്നു.

ഇതോടെ കുട്ടിയുടെ ബന്ധുക്കൾ വീണ്ടും യുവാവിനെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. വൈരാഗ്യം മൂത്ത് യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 25-ാം തീയതി സ്‌കൂളിലെത്തിയ വൻഷിതയെ ഉച്ചയ്ക്ക് മുമ്പേ സന്തോഷ് എത്തി കൂട്ടിക്കൊണ്ടുപോയി. ബാഗിൽ മറ്റുവസ്ത്രങ്ങൾ കരുതിയിരുന്ന പെൺകുട്ടി സ്‌കൂൾ യൂണിഫോം മാറ്റി ഈ വസ്ത്രങ്ങൾ ധരിച്ചാണ് പോയത്. തുടർന്ന് ഉച്ചയ്ക്ക് 12.15-ഓടെ ഇരുവരും ജുഹുവിലെ ഒരു കുടിലിൽ എത്തി. ഇവിടെവെച്ചാണ് സുഹൃത്തായ വിശാലിന്റെ സാന്നിധ്യത്തിൽ സന്തോഷ് പെൺകുട്ടിയെ കുത്തിക്കൊന്നത്. വായ പൊത്തിപ്പിടിച്ച ശേഷം പെൺകുട്ടിയുടെ ശരീരത്തിൽ മാരകമായി കുത്തിപരിക്കേൽപ്പിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ മൃതദേഹം വലിയ സ്യൂട്ട്‌കേസിലാക്കി സന്തോഷും സുഹൃത്തും അന്ധേരിയിൽനിന്ന് നായ്ഗാവിലേക്ക് ട്രെയിൻ കയറി. യാത്രക്കിടെ റോഡരികിൽ സ്യൂട്ട്‌കേസ് ഉപേക്ഷിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷമുള്ള യാത്ര നേരത്തെ യുവാവ് പ്ലാൻ ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ഉപേക്ഷിച്ചതിന് പിന്നാലെ ഇരുവരും വാസി മേഖലയിലേക്കാണ് പോയി. ഇവിടെവെച്ച് ഒരു കടയിൽ നിന്നും പുതിയ വസ്ത്രങ്ങൾ വാങ്ങി ധരിച്ച് വിരാർ റെയിൽവേ സ്റ്റേഷനിൽ എത്തി. തുടർന്ന് ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് ട്രെയിനിൽ യാത്രതിരിച്ചു. ഇതിനായി നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. വീട്ടിലുണ്ടായിരുന്ന അമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് വിറ്റാണ് സന്തോഷ് യാത്രചെലവിനുള്ള പണം കണ്ടെത്തിയത്.

പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷിനെ പൊലീസ് ആദ്യഘട്ടത്തിൽതന്നെ സംശയിച്ചിരുന്നു. അന്വേഷണ ഇയാളും സുഹൃത്തും സ്യൂട്ട്‌കേസുമായി പോകുന്ന ചില സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. എന്നാൽ കൃത്യം നടത്തിയതിന് പിന്നാലെ ഒളിവിൽപോയ ഇയാളെ ആദ്യദിവസങ്ങളിൽ കണ്ടെത്താനായില്ല. രണ്ടുപേരുടെയും മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നത് അന്വേഷണത്തിന് തിരിച്ചടിയായി. കാശ്മീർ സന്ദർശനത്തിന് ശേഷം പ്രതികൾ ഗുജറാത്തിലേക്ക് എത്തുകയും പിന്നീട് രണ്ട് ദിവസങ്ങൾക്ക് ശേഷം പാലൻപുരിൽ എത്തി. യുവാവ് തിരിച്ചെത്തിയതറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇരുവരെയും പിടികൂടുകയായിരുന്നു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ജുഹുവിലെ കുടിലിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Advertisement