അടുത്തമാസം മൂന്നിന് ഹാജരാകണമെന്ന് സോണിയാ​ഗാന്ധിക്ക് കൊല്ലം മുൻസിഫ് കോടതിയുടെ സമൻസ്

കൊല്ലം∙ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് എന്നിവർ ഓഗസ്റ്റ് മൂന്നിനു കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്. കോൺഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസിന്റെ കുണ്ടറയിലെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിലാണു മൂവരും ഹാജരാകാൻ സമൻസ് അയയ്ക്കാൻ കോടതി നിർദേശിച്ചത്.

കെപിസിസി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ കുണ്ടറ ബ്ലോക്കിൽ നിന്നുള്ള പ്രതിനിധിയെ കേസിന്റെ തീരുമാനം വരുന്നതുവരെ നിശ്ചയിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു പൃഥ്വിരാജ് ഉപഹർജിയും നൽകിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണു പൃഥ്വിരാജിനെ സസ്പെൻഡ് ചെയ്തത്. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടു നിവേദനം നൽകിയെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നു കാണിച്ചാണ് അഡ്വ. ബോറിസ് പോൾ മുഖേന മുൻസിഫ് കോടതിയെ സമീപിച്ചത്.

Advertisement