പശുവിനെ മോഷ്ടിച്ച് അറവുകാര്‍ക്ക് വിറ്റ കറവക്കാരന്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി. പശുവിനെ മോഷ്ടിച്ച് അറവുകാര്‍ക്ക് വിറ്റ പ്രതിയെ പോലീസ് പിടികൂടി. ധര്‍മ്മശ്ശേരി വീട്ടില്‍ നൗഷാദ് (55) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ക്രിസ്തുമസ് ദിവസം വെളുപ്പിനാണ് കരുനാഗപ്പള്ളി സ്വദേശിയായ സുശീലയുടെ വീട്ടില്‍ നിന്നും രണ്ടു പശുക്കളില്‍ ഒന്നിനെ കാണാതായത്. പശു കെട്ടഴിഞ്ഞു പോയതായിരിക്കാം എന്ന സംശയത്തില്‍ അയല്‍വാസികളോടും നാട്ടുകാരോടും അന്വേഷിച്ചെങ്കിലും കണ്ടെത്താതെ വന്നപ്പോള്‍ സുശീല കരുനാഗപ്പള്ളി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് പ്രദേശത്തും മറ്റും നടത്തിയ അന്വേഷണത്തില്‍ പശുവിനെ കൊണ്ടു പോയ വാഹനത്തെ കുറിച്ച് വിവരം ലഭിക്കുകയുണ്ടായി. വാഹനത്ത കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സുശീലയുടെ അയല്‍വാസിയും പശുവിന്‍റെ കറവക്കാരനും കൂടിയായ നൗഷാദ് ആണെന്ന് മനസ്സിലാക്കുകയും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ ഇയാള്‍ പശുവിനെ ഇറച്ചി വെട്ടുകാര്‍ക്ക് വിറ്റതായി അറിയിക്കുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് വയോധികയുടെ ജീവിതം മാര്‍ഗമായ പശുവിനെ വാങ്ങിയ ഇറച്ചി വെട്ടുകാരില്‍ നിന്നും തിരികെ വാങ്ങി ഉടമസ്ഥയ്ക്ക് നല്‍കി. കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണര്‍ വി എസ് പ്രദീപ്കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി എസ് എച്ച് ഒ, ബിജു വി ,യുടെ നേതൃത്വത്തില്‍ എസ്ഐമാരായ ഷമീര്‍ , ഷിഹാസ് എസ് സി പി ഓ മാരായ ഹാഷിം ,രാജീവ് കുമാര്‍ ,ബഷീര്‍ ഖാന്‍ തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement