വികസനം എല്ലാവരിലും എത്തണം: മന്ത്രി സജി ചെറിയാൻ

പുത്തൂര്‍.വികസനം എല്ലാ വിഭാഗം ജനങ്ങളിലും എത്തണമെന്ന് ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പുത്തൂർ ആധുനിക മത്സ്യ മാർക്കറ്റിന്റെ ശിലാസ്ഥാപനവും നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബി വഴി 70000 കോടി രൂപയുടെ വികസനമാണ് സർക്കാർ നടത്തുന്നത്. 65 മത്സ്യ മാർക്കറ്റുകൾക്കായി ആദ്യ ഘട്ടത്തിൽ 137.81 കോടി രൂപ അനുവദിച്ചു.
മികച്ച ധനകാര്യ മാനേജ്മെന്റാണ് കേരളത്തിലേത്.
കെ- റെയിൽ ഉൾപ്പടെ വരേണ്ടത് അനിവാര്യമാണ്. സ്‌കൂളും റോഡും ആശുപത്രിയും മാറിയ പോലെ ഗതാഗതവും മാറണം. ലോകത്തിന്റെ സൗകര്യങ്ങൾ നമുക്കും ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി.
അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ മുന്നേറ്റമാണ് സർക്കാർ നടത്തുന്നത്.
ആശുപത്രികളും സ്‌കൂളുകളും റോഡുകളും പുതിയ കാലത്തിന് അനുസരിച്ചു മാറി.
തൊഴിലവസരങ്ങളും വർധിക്കുന്നു. കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ ഏറ്റവും വലുതാണ്. പ്രതിസന്ധികൾക്കിടയിലും കേരളത്തിൽ വരുമാന വർധനവ് ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

ആധുനിക സൗകര്യങ്ങളോട് കൂടിയ മത്സ്യമാർക്കറ്റും വ്യാപാരകേന്ദ്രവും 2.84 കോടി ചെലവിലാണ് നിർമിക്കുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പിനാണ് നിർമാണ ചുമതല. ഡ്രെയിനേജ് സംവിധാനം, ആധുനിക ശുചിമുറികൾ, പാർക്കിങ് ഏരിയ, മലിനജല സംസ്ക്കരണ പ്ലാന്റ് എന്നിവ ഉൾപ്പെടുന്നതാണ് മാർക്കറ്റ്.

കൊടിക്കുന്നിൽ സുരേഷ് എം പി, കോവൂർ കുഞ്ഞുമോൻ എം എൽ എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി ടി ഇന്ദുകുമാർ, വി കെ ജ്യോതി, വി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം സുമലാൽ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ അജി, എസ് രഞ്ജിത്, കുളക്കട ഗ്രാമപ്പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് കവിത ഗോപകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ സജി കടുക്കാല, ടി മഞ്ജു, കോട്ടയ്ക്കൽ രാജപ്പൻ, തീരദേശ വികസന കോർപറേഷൻ എം ഡി പി ഐ ഷേക്ക് പരീത്, ബോർഡ്‌ അംഗം ഇ കെന്നഡി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ സുഹൈർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement