ബസിനുള്ളില്‍ സംഘര്‍ഷം, പിടികൂടാനെത്തിയ പൊലീസിനുനേരെയും അക്രമം, സെല്ലിലാക്കിയപ്പോള്‍ അവിടം അടിച്ചു തകര്‍ത്തു

തേവലക്കര. ബസിനുള്ളില്‍ അപമര്യാദയായി പെരുമാറിയ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം- പ്രതി പിടിയില്‍
അക്രമാസക്തനായ പ്രതി സ്റ്റേഷന്‍ സെല്ല് പൂര്‍ണ്ണമായി അടിച്ച് തകര്‍ത്തു

കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ വനിതാ കണ്ടക്ടറോടും യാത്രക്കാരോടും അപമര്യാദയായി പെരുമാറിയ ശേഷം കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം അഴിച്ച് വിട്ട പ്രതി പോലീസ് പിടിയില്‍.

കൊട്ടുക്കല്‍, വയലാ, ചരുവിള പുത്തന്‍ വീട്ടില്‍ രതീഷ്(33) ആണ് തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം കരുനാഗപ്പളളി സ്റ്റാന്‍റില്‍ നിന്നും സര്‍വ്വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യ്ത് വന്ന പ്രതി വനിതാ കണ്ടക്ടറോടും, യാത്രക്കാരോടും അപമര്യാദയായി പെരുമാറിയിരുന്നു. ഈ വിവരം തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന് സമീപം പുല്ലിക്കാട്ട് ജംഗ്ഷനില്‍ വച്ച് പോലീസ്, ബസ് തടഞ്ഞ് ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പോലീസ് സംഘത്തിന് നേരെ അക്രമം അഴിച്ച് വിട്ടത്.

പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ച്കൊണ്ട് അക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത ഇയാളെ പിന്നീട് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെത്തി കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷന്‍ സെല്ലില്‍ അടക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും പോലീസ് സ്റ്റേഷനിലെ കതകിനും മറ്റും കേട്പാടുകള്‍ സംഭവിക്കുകയും ചെയ്യ്തു. ബലപ്രയോഗത്തിലുടെ സ്റ്റേഷന്‍ സെല്ലില്‍ അടച്ച പ്രതി സെല്ലിനുള്ളിലെ പൈപ്പുകളും, മറ്റ് അനുബന്ധ സാമഗ്രികള്‍ എല്ലാം അടിച്ച് തകര്‍ത്തു. ഏകദേശം 50000 രൂപയുടെ നാശനഷ്ടമാണ് ഇയാള്‍ വരുത്തിയത്. പൊതുമുതല്‍ നശിപ്പിച്ചതിനും, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഇയാള്‍ക്കെതിരെ തെക്കുംഭാഗം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. തെക്കുംഭാഗം പോലീസ് ഇന്‍സ്പെക്ടര്‍ ദിനേശ്കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ശങ്കരനാരായണന്‍, ഓമനക്കുട്ടന്‍, എ.എസ്.ഐ രാജീവ്, സി.പി.ഓ മാരായ അഫ്സല്‍, രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisement