പണം തിരികെ നല്‍കാത്തതിന് സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍

കൊല്ലം.പണം തിരികെ നല്‍കാത്തതിന് സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ കുപ്രസിദ്ധ കുറ്റവാളി പോലീസ് പിടിയിലായി. മുണ്ടക്കല്‍ വില്ലേജില്‍ പെരുമ്പള്ളി തെക്കതില്‍ ഇര്‍വിന്‍ പെരേര മകന്‍ വിപിന്‍ പെരേരയാണ് ചാത്തന്നൂര്‍ പോലീസിന്‍റെ പിടിയിലായത്. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയായ ജാക്സണ്‍ പ്രതിയില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കാന്‍ സാധിച്ചിരുന്നില്ല. ഈ വിരോധത്തില്‍ കഴിഞ്ഞ ജനുവരി 28 ന് രാത്രി 08 മണിയോട് കൂടി ജാക്സണിനെ ഇയാള്‍ ചാത്തന്നൂര്‍ കുന്നുംപുറം ക്ഷേത്രത്തിന് സമീപത്തെ വയലില്‍ കൂട്ടികൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പണം തിരികെ നല്‍കാന്‍ രണ്ടാഴ്ച്ചത്തെ സാവകാശം ചോദിച്ചപ്പോഴാണ് ജാക്സനെ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.

ബിയര്‍ കുപ്പി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ പരിക്കേറ്റ് നിലത്തുവീണ ഇയാളെ പൊട്ടിയ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ പ്രതി ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന മറ്റ് പ്രതികള്‍ ഇയാളെ ബലമായി പിടിച്ച് നിര്‍ത്തുകയും വിപിന്‍ പെരേരയുടെ കൈയില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ദേഹമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് ജാക്സണ്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതി ഒളിവില്‍ കഴിഞ്ഞ് വരികയാണെന്ന് കണ്ടെത്തിയിരുന്നു. ചാത്തന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

Advertisement