ശൂരനാട്ടെ ചാത്തനെ ഗുണ്ടാ ആക്ട് പ്രകാരം നാടുകടത്തി; കേസുകൾ ഇങ്ങനെ

ശൂരനാട് : ശൂരനാട് തെക്ക് പാനന്തറ കോളനിയിൽ കൈലാസം വീട്ടിൽ ചാത്തൻ എന്ന് വിളിക്കുന്ന അനന്തു(24) വിനെ ഗുണ്ടാ ആക്ട് വകുപ്പ് 15(1) പ്രകാരം നാടുകടത്തി.കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തി ഉത്തരവായത്. 5 ക്രിമിനൽ കേസ്സുകളിലെ പ്രതിയാണ് ഇയ്യാൾ.റൂറൽ ജില്ലാ പോലിസ് മേധാവിയുടെ റിപ്പോർട്ട് അംഗീകരിച്ച് തിരുവനന്തപുരം റേഞ്ച് ഐ.ജിയാണ്
ഉത്തരവ് പുറപ്പെടുവിച്ചത്.

2019 മാർച്ച് 23ന് വലിയപാടം പനമ്പിൽ ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് സുരേഷ് ബാബു എന്നയാളെ മുളവടിയും വാളും കല്ലും ഉപയോഗിച്ച് ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ ഒൻപതാം പ്രതിയും അതേ വർഷം ഏപ്രിൽ 28ന് ശാസ്താംകോട്ട പതമാവതി ആശുപത്രിക്ക് മുൻവശം വച്ച് അനന്തുകൃഷ്ണൻ എന്ന യുവാവിനെ മർദ്ദിക്കുകയും കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതിയുമാണ്.

2019 മേയ് 5ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും കുടുംബപ്രശ്നം പോലീസ് സ്റ്റേഷനിൽ വച്ച് സംസാരിക്കവേ അനാവശ്യ അഭിപ്രായം പറഞ്ഞു എന്നതിന്റെ വൈരാഗ്യത്തിൽ ശൂരനാട് ശിവപുരം സ്വദേശി സുരേന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയും 2021 ഫെബ്രുവരി 16 ന് കുമരഞ്ചിറ ക്ഷേത്ര മൈതാനത്ത് വച്ച് രാജീവ് എന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ രണ്ടാം പ്രതിയുമാണ് അനന്തു.

ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചു പേരും ശൂരനാട് പരിധിയിൽ നാല് പേരും ഗുണ്ടാ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടികൾക്കായി ശുപാർശ ചെയ്തിട്ടുണ്ട്.

Advertisement