ഐസിസിആര്‍ ആസ്ഥാനം തലസ്ഥാനം വിടുന്നു; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍വകലാശാലകളിലായി പഠിക്കുന്ന നൂറ് കണക്കിന് വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമായിരുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്(ഐസിസിആര്‍) ആസ്ഥാനം കേരളം വിടുന്നു. വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നേടി കേരളത്തിലേക്ക് പഠനത്തിനെത്തുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് സഹായങ്ങള്‍ മുതല്‍ വ്യക്തിപരമായ പിന്തുണ വരെ നല്‍കുന്ന തിരുവനന്തപുരം വെള്ളയമ്പലത്തെ ആസ്ഥാനമാണ് ബംഗളുരുവിലേക്ക് മാറ്റുന്നത്. ഇതില്‍ പ്രതിഷേധവുമായി വിദേശവിദ്യാര്‍ത്ഥികള്‍ രംഗത്ത് എത്തി.
ജൂലൈ ഒന്നുമുതല്‍ ആസ്ഥാനം ബംഗളുരുവിലേക്ക് മാറുമെന്ന് കഴിഞ്ഞ ദിവസമാണ് കൗണ്‍സിലിന് അറിയിപ്പ് ലഭിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്വയംഭരണസ്ഥാപനത്തിന്റെ ആസ്ഥാനം 1950ലാണ് തിരുവനന്തപുരത്ത് സ്ഥാപിച്ചത്. കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി, കുസാറ്റ്, എന്‍ഐടി കോഴിക്കോട്, സെന്‍ട്രല്‍, ശാസ്ത്രസാങ്കേതികം തുടങ്ങിയ സര്‍വകലാശാലകള്‍ക്ക് കീഴിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ കാര്യങ്ങളിലും ആശ്രയമായിരുന്നു ഈ സ്ഥാപ

കെ അയ്യനാരാണ് കേരള റീജ്യണല്‍ ഡയറക്ടര്‍. കേരളത്തില്‍ ഇപ്പോള്‍ അഞ്ഞൂറോളം വിദേശവിദ്യാര്‍ത്ഥികളാണ് വിവിധ സര്‍വകലാശാലകള്‍ക്ക് കീഴില്‍ പഠിക്കുന്നത്, വിവിധ സ്‌കോളര്‍ഷിപ്പ് നേടി എത്തുന്ന വിദേശവിദ്യാര്‍ത്ഥികള്‍ ആണ് ഇവര്‍. ഈ വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഏകോപിപ്പിക്കുന്ന കേന്ദ്രമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്. മലയാളം വശമില്ലാത്ത ഈ വിദേശപഠിതാക്കള്‍ നേരിടുന്ന ഭാഷ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് കൗണ്‍സില്‍ നിയോഗിക്കുന്നവരാണ്. ആശയവിനിമയം, ബാങ്ക് ഇടപാടുകള്‍ തുടങ്ങി താമസസ്ഥലം കണ്ടെത്തലില്‍ വരെ കൗണ്‍സിലിന്റെ സഹായമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്.

ഈ സ്ഥാപനം ഇവിടെ നിന്ന് മാറ്റിയാല്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികളുടെ ആശ്രയം ഇല്ലാതാകുമെന്നും തുടര്‍ന്നുള്ള വിദേശവിദ്യാര്‍ത്ഥികളുടെ വരവിനെ ബാധിക്കുമെന്നും കേരള സര്‍വകലാശാല സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അക്കാദമിക്‌സ് ഡയറക്ടര്‍ പ്രൊഫ.സാബു പറഞ്ഞു.

ആസ്ഥാനം ബംഗളുരുവിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് വിദേശവിദ്യാര്‍ത്ഥികള്‍ ഐസിസിആര്‍ ഡയറക്ടര്‍ ജനറലിന് നിവേദനം നല്‍കിയിട്ടുണ്ട്.

Advertisement