‘ശമ്പളപ്രതിസന്ധി; ശാശ്വതപരിഹാരം വേണം’; കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞ് സിഐടിയു

‘ശമ്പളപ്രതിസന്ധി; ശാശ്വതപരിഹാരം വേണം’; കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞ് സിഐടിയു

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കി ഇടതു സംഘടനകൾ. സിഐടിയുവിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞു. ചീഫ് ഓഫീസിന്റെ അഞ്ചു ഗേറ്റുകളും സിഐടിയു സംഘടനയിൽപ്പെട്ട ജീവനക്കാർ ഉപരോധിച്ചു. ജീവനക്കാർ അടക്കം ആരെയും അകത്തേക്ക് കയറ്റിവിട്ടില്ല.

വനിത ജീവനക്കാർ അടക്കം 300ലേറെ പേരാണ് സമരത്തിനെത്തിയത്. ഉപരോധസമരം തുടങ്ങും മുമ്പ് എത്തിയ ജീവനക്കാർ മാത്രമാണ് ഓഫീസിന് അകത്തുള്ളത്. സമരം സിഐടിയുവിന് ഹോബിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് സമരം ചെയ്യുന്നത്. ശമ്പളത്തിനായി എന്നും ഈ തിണ്ണയിൽ വന്നിരിക്കാനാകില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം.

27 വരെ സമരം തുടരും. അതിനകം പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സി ഐ ടി യു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ചയോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്.

Advertisement