നാൽപത്തിയെട്ടാം വയസിൽ അമ്മയായി നടി സുമ ജയറാം; ഇരട്ടക്കുട്ടികളാണെന്ന് ആദ്യമേ അറിഞ്ഞിരുന്നുവെന്ന് നടി

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് സുമ ജയറാം. നായികയായും സഹനടിയായിട്ടുമൊക്കെ ഒട്ടനവധി സിനിമകളിലും ടെലിവിഷൻ സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള സുമ ഇരട്ടക്കുട്ടികൾക്ക് ജന്മം കൊടുത്തതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ പുറത്ത് വന്നത്.

ഭർത്താവിനും മക്കൾക്കുമൊപ്പം നിൽക്കുന്ന സുമയുടെ ഫോട്ടോസ് വൈറലായതോടെ താരകുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.

നാൽപത്തിയെട്ടാം വയസിലാണ് സുമ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തത് എന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ വളരെ വൈകിയുള്ള പ്രസവത്തെ കുറിച്ചും ഇരട്ടക്കുട്ടികളുടെ ജനനത്തെ കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ്.
‘ആദ്യ മാസം കഴിഞ്ഞപ്പോൾ തന്നെ രണ്ട് പേർ ഉണ്ടെന്ന് അറിഞ്ഞു. ആണായാലും പെണ്ണ് ആയാലും ആരോഗ്യമുള്ള കുഞ്ഞ് ആകണേ എന്നായിരുന്നു ഭർത്താവ് ലല്ലുഷിന്റെയും തന്റെയും പ്രാർഥന. അങ്ങനെ മിടക്കുന്മാരായ രണ്ട് ആൺകുഞ്ഞുങ്ങളെയയാണ് കിട്ടിയതെന്ന് നടി പറയുന്നു. നാല് മാസത്തോളം പ്രായമായതേ ഉള്ളു. മക്കൾക്ക് പേരിട്ടത് പരമ്പരാഗതമായ രീതിയിലാണെന്നും സുമ സൂചിപ്പിച്ചു. ഒരാൾ ആന്റണി ഫിലിപ്പ് മാത്യു, രണ്ടാമൻ ജോർജ് ഫിലിപ്പ് മാത്യു, ലല്ലൂഷിന്റെ മമ്മിയുടെ അച്ഛന്റെ പേരാണ് ആന്റണി. എന്റെ മമ്മിയുടെ അച്ഛന്റെ പേരാണ് ജോർജ്. ഞാൻ ഏറെ ഭക്തി അർപ്പിച്ച പുണ്യാളന്മാർ ആയത് കൊണ്ടുമാണ് അങ്ങനൊരു പേര് നൽകിയതെന്നും നടി വ്യക്തമാക്കുന്നു.

അതേ സമയം നാൽപ്പത്തിയെട്ടാം വയസിൽ അമ്മയായതിനെ പറ്റിയും സുമ പറഞ്ഞു. ‘ഒരിക്കലും വയസ് തന്നെ പിന്നോട്ട് വലിച്ചിരുന്നില്ല. സദാ മനസിൽ ഇരുപതുകാരിയെ സൂക്ഷിക്കുന്ന ആളാണ് ഞാൻ. 2013 ലാണ് താൻ വിവാഹിതയാവുന്നത്.

അന്ന് മുപ്പത്തിയേഴ് വയസുണ്ട്. പ്രായം എഴുപത് ആയാലും അടിപൊളിയായി ജീവിക്കണം എന്നാണ് ആഗ്രഹം. നന്നായി ആരോഗ്യം ശ്രദ്ധിക്കും. ട്രെൻഡി വസ്ത്രം ധരിക്കും. അല്ലാതെ അയ്യോ ഇനി ഇങ്ങനെയൊക്കെ നടക്കാമോ എന്നൊന്നും ഞാൻ ചിന്തിക്കാറില്ല.
സമ്മർദ്ദങ്ങൾ ബാധിക്കാതെ മനസിനെ സൂക്ഷിക്കണം. ഏത് പ്രായത്തിലായാലും ആരോഗ്യത്തിലും സൗന്ദര്യത്തിലും ശ്രദ്ധ വേണം എന്നാണ് എന്റെ തോന്നൽ. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടപ്പോൾ ചികിത്സ തേടിയിരുന്നു. എത്ര മികച്ച ചികിത്സ ആയാലും കുഞ്ഞുങ്ങൾ എന്ന അനുഗ്രഹം ലഭിക്കാൻ ദൈവകൃപ കൂടി ഉണ്ടാകണം എന്നാണ് എന്റെ വിശ്വാസമെന്നും നടി പറഞ്ഞു.

ഭർത്താവ് ലല്ലുഷ് കുട്ടിക്കാലം മുതലേയുള്ള സുഹൃത്താണെന്നാണ് സുമ പറയുന്നത്. കുട്ടിക്കാലത്ത് തഞ്ചാവൂരിൽ ഞങ്ങൾ താമസിച്ചിരുന്നു. അതിന്റെ അടുത്താണ് ലല്ലൂഷിന്റെ കുടുബവും. ആദ്യമായി ഞങ്ങൾ കാണുമ്പോൾ രണ്ട് പേർക്കും പത്ത് വയസാണ്. നല്ല കുടുംബത്തിൽ നിന്നും കല്യാണം വരണമെങ്കിൽ മാതാവിനോട് പ്രാർഥിക്കാൻ ലല്ലുഷിന്റെ മമ്മി പറഞ്ഞിട്ടുണ്ട്. അന്ന് ‘മാതാവേ വലുതാകുമ്പോൾ ഈ ചെറുക്കനെ കെട്ടാൻ ഭാഗ്യം തരണേ’ എന്ന് ഞാൻ പ്രാർഥിച്ചു. അഭിനയത്തിൽ നിന്നും മാറി നിന്ന കാലത്താണ് ലല്ലുഷിന്റെ വീട്ടുകാർ ആലോചനയുമായി വന്നത്. അങ്ങനെ വിവാഹം കഴിഞ്ഞുവെന്നും’ നടി പറഞ്ഞു.

ഉത്സവപിറ്റേന്ന് എന്ന സിനിമയിലൂടെയാണ് സുമ ജയറാം വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് കുട്ടേട്ടൻ, എന്റെ സൂര്യ പുത്രിയ്ക്ക്, പോലീസ് ഡയറി, ഏകലവ്യൻ, കാബൂളിവാല തുടങ്ങി അനേകം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഏറെ കാലമായി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു നടി.

Advertisement