പ്രഭാതനടത്തം അപകടമാകരുത് ,പൊലീസ് പറയുന്നത് ഇങ്ങനെ

വ്യായാമം അത്യാവശ്യമാവുകയും മതിയായ മൈതാനങ്ങള്‍ ഇല്ലാതാവുകയും ചെയ്തതോടെ പ്രഭാത നടത്തം മിക്കവാറും പൊതു നിരത്തിലായിരിക്കയാണ്.പുലരും മുമ്പ് നിരത്ത് കയ്യടക്കി വാഹനങ്ങളും പെരുകിയതോടെ ജീവിക്കാന്‍ വേണ്ടിയുള്ള വ്യായാമം ജീവന്‍ കയ്യില്‍പിടിച്ചായി മാറി. പ്രഭാതനടത്തക്കാര്‍ അപകടപ്പെടുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയാകുമ്പോള്‍ അപായമൊഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി കേരളാ പൊലീസ്. ഫേയ്സ് ബുക്ക് പേജിലാണ് പൊലീസിന്‍റെ നിര്‍ദ്ദേശങ്ങള്‍

പ്രഭാത സവാരി അപകട രഹിതമാക്കാം

വെളിച്ചമില്ലായ്മയും വസ്ത്രത്തിന്റെ ഇരുണ്ട നിറങ്ങളും കറുത്ത റോഡും തുടങ്ങി നിരവധി കാരണങ്ങളാൽ പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് വച്ചുപോലും കാണുക ദുഷ്കരമാകും. കാൽനടയാത്രക്കാരനെ വളരെ മുൻ കൂട്ടി കാണാൻ കഴിഞ്ഞാൽ മാത്രമേ ഒരു ഡ്രൈവർക്ക് അപകടം ഒഴിവാക്കാൻ കഴിയൂ. വണ്ടിയിലെ ഡ്രൈവർ തന്നെ കാണുന്നു എന്നും റോഡിൽ കൂടി നടക്കുന്നയാൾ ചിന്തിക്കുന്നു. മഴ, മൂടൽമഞ്ഞ്, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവയും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അടുത്തിടെ പ്രഭാത നടത്തിനിറങ്ങിയവർ വാഹനാപകടങ്ങളിൽ മരണപ്പെട്ടത് ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്.

ഇവ ശ്രദ്ധിക്കാം

▪️പ്രഭാത സവാരി കഴിയുന്നതും നേരം വെളുത്തതിന് ശേഷമാവാം.

▪️കഴിയുന്നതും മൈതാനങ്ങളോ പാർക്കുകളോ നടക്കാനായി തിരഞ്ഞെടുക്കുക.

▪️വെളിച്ചമുള്ളതും, ഫുട്പാത്തുകൾ ഉള്ളതുമായ റോഡുകൾ ഉപയോഗിക്കാം.

▪️തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ള റോഡുകൾ പൂർണ്ണമായും ഒഴിവാക്കുക.

▪️ഫുട്പാത്ത് ഇല്ലാത്ത റോഡുകളിൽ വലതുവശം ചേർന്ന് നടക്കുക.

▪️ഇരുണ്ട നിറങ്ങളിലെ വസ്ത്രങ്ങൾ ഒഴിവാക്കുക. വെളുത്തതോ ഇളം കളറുള്ളതോ ആയ വസ്ത്രങ്ങൾ ഉപയോഗിക്കുക.

▪️റിഫ്ളക്ടീവ് ജാക്കറ്റുകളൊ വസ്ത്രങ്ങളൊ ഉപയോഗിക്കാൻ കഴിഞ്ഞാൽ നല്ലത്.

▪️ഫോൺ ഉപയോഗിച്ചു കൊണ്ടും ഇയർ ഫോൺ ഉപയേഗിച്ച്‌ പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് നമ്മുടെ ശ്രദ്ധ വഴിതിരിക്കാനിടയുണ്ട്.

▪️കൂടെ കുട്ടികൾ ഉണ്ടെങ്കിൽ അവരെ ശ്രദ്ധിക്കണം.

▪️വർത്തമാനം പറഞ്ഞു കുട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം.

▪️മൂടൽ മഞ്ഞ്, മഴ എന്നീ സന്ദർഭങ്ങളിലും കറുത്ത കുട പിടിച്ച്‌ നടക്കുന്നതും ഒഴിവാക്കുക

Advertisement