കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കരിവെള്ളൂർ മുരളിക്ക് ഫെല്ലോഷിപ്പ്


തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫെല്ലോഷിന് മൂന്നു പേരെയും 17 പേരെ അവാർഡിനും 23 പേരെ ഗുരുപൂജ പുരസ്‌കാരത്തിനും തെരഞ്ഞെടുത്തു.

കരിവെള്ളൂർ മുരളി, വി.ഹർഷകുമാർ, മാവേലിക്കര പി.സുബ്രഹ്മണ്യൻ എന്നിവർക്കാണ് ഫെല്ലോഷിപ്പ് നൽകുക.

നാടക പ്രവർത്തകരായ കെ.പി.എ.സി. മംഗളൻ, മണിയപ്പൻ ആറന്മുള്ള, ബാബു പള്ളാശേരി, എ.എൻ.മുരുകൻ, രാജ്‌മോഹൻ നിലേശ്വരം,സുധി നിരീക്ഷ എന്നിവർക്കും ആർ.എൽ.വി രാമകൃഷ്ണൻ (മോഹിനിയാട്ടം), കലാമണ്ഡലം സത്യവ്രതൻ (കേരള നടനം), ഗീത പത്മകുമാർ (കുച്ചുപ്പുടി), പി.സി.ചന്ദ്രബോസ് (ഉപകരണ സംഗീതം), പെരിങ്ങോട് സുബ്രഹ്മണ്യൻ(ഇടയ്ക്ക), പഴുവിൽ രഘുനാഥ് (മേളം), വഞ്ചിയൂർ പ്രവീൺ കുമാർ (കഥാപ്രസംഗം), കൊല്ലം വി.സജികുമാർ (വായ്പാട്ട്), താമരക്കുടി രാജശേഖരൻ (മുഖർശംഖ്), എൻ.പി.പ്രഭാകരൻ (സംഗീതം), മഞ്ജു മേനോൻ( ലളിതഗാനം) എന്നിവർക്കുമാണ് അവാർഡ് നൽകുക.

ഗുരുപൂജ അവാർഡ് കലാനിലയം ഭാസ്‌കരൻ നായർ, സി.വി.ദേവ്,മഹാശയൻ, ജോർജ്ജ് കണക്കശേരി, ചന്ദ്രശേഖരൻ തിക്കോടി, കബീർ ദാസ്, നമശിവായൻ, സൗദാമിനി, കുമ്പളം വക്കച്ചൻ, അലിയാർ പുന്നപ്ര, മുഹമ്മദ് പേരാമ്പ്ര (എല്ലാവരും നാടകം), ആലപ്പി രമണൻ (കഥാപ്രസംഗം), സുകു എടമറ്റം (ചമയം), ഗിരിജ ബാലകൃഷ്ണൻ(സോപാന സംഗീതം), ചേർപ്പ് മണി (ഇലത്താളം), ജോയ് സാക്‌സ് (സാക്‌സഫോൺ), പപ്പൻ നെല്ലിക്കോട് (നാടകം), മാർഗി വിജയകുമാർ (കഥകളി), പഴുവിൽ ഗോപിനാഥ് (ഓട്ടൻതുള്ളൽ), പത്മനാഭൻ കോഴിക്കോട് (ഉപകരണ സംഗീതം), പങ്കജാക്ഷൻ കൊല്ലം(വായ്പാട്ട്), ടി.കെ.ഡി മുഴപ്പിലങ്ങാട് (നാടകം), കലാമണ്ഡലം സുകുമാരൻ (കഥകളി) എന്നിവർക്ക് നൽകുമെന്ന് അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, വി.ടി.മുരളി, വിദ്യാധരൻ മാസ്റ്റർ, വി.കെ.അനിൽ കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫെല്ലോഷിപ്പ് ലഭിച്ചവർക്ക് പ്രശസ്തി പത്രവും ഫലകവും അമ്പതിനായിരം രൂപയും അവാർഡ്, ഗുരുപൂജ എന്നിവയ്ക്ക് പ്രശസ്തി പത്രവും ഫലകവും 30,000 രൂപയുമാണ് നൽകുക.

Advertisement